
ദില്ലി: ആഭ്യന്തര ക്രിക്കറ്റില്‍ പുതിയൊരു അധ്യായത്തിന് തുടക്കമിടാന്‍ ഇന്ത്യയുടെ ഇടംകൈയന്‍ പേസര്‍ യഷ് ദയാല്‍. 2026-27 സീസണില്‍ ഉത്തര്‍പ്രദേശ് വിട്ട് ഛത്തീസ്ഗഢിനെ പ്രതിനിധീകരിക്കാന്‍ താരം തീരുമാനിച്ചു. ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ടതിനെ തുടര്‍ന്ന് ഉത്തര്‍പ്രദേശ് ക്രിക്കറ്റ് അസോസിയേഷന്‍ താരത്തെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ടീം വിടാനുള്ള തീരുമാനം. റിപ്പോര്‍ട്ട് അനുസരിച്ച്, ദയാലിന്റെ നോ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റ് നിലവില്‍ പ്രോസസ്സിംഗ് ഘട്ടത്തിലാണ്. ഇതിനോടകം തന്നെ പുതിയ ഹെഡ് കോച്ച് അമെയ് ഖുറേഷ്യയുടെ കീഴിലുള്ള ഛത്തീസ്ഗഢിന്റെ പ്രീ-സീസണ്‍ ക്യാമ്പില്‍ താരം ജോയിന്‍ ചെയ്തു കഴിഞ്ഞു. ദീര്‍ഘകാലമായുള്ള ഇടവേളയ്ക്ക് ശേഷമാണ് താരം ആഭ്യന്തര ക്രിക്കറ്റിലേക്ക് തിരിച്ചെത്തുന്നത്.
ഉത്തര്‍പ്രദേശ് ടീമില്‍ നിന്നുള്ള ഒഴിവാക്കലിനെ തുടര്‍ന്നാണ് താരം ഛത്തീസ്ഗഢിലേക്ക് കൂടുമാറുന്നത്. യുപി ടി20 ലീഗില്‍ ഗോരഖ്പൂര്‍ ലയണ്‍സ് താരത്തെ നിലനിര്‍ത്തുകയും പരിശീലനം ആരംഭിക്കുകയും ചെയ്തിരുന്നെങ്കിലും, ലേലത്തിന് ശേഷം അന്തിമ സ്‌ക്വാഡ് പ്രഖ്യാപിച്ചപ്പോള്‍ ദയാലിന്റെ പേര് അതിലുണ്ടായിരുന്നില്ല. ഈ വിഷയത്തില്‍ യുപിസിഎ പ്രതികരിക്കാന്‍ തയ്യാറായില്ലെങ്കിലും, തനിക്ക് അവസരം ലഭിക്കില്ലെന്ന് മനസ്സിലാക്കി ദയാല്‍ നേരത്തെ തന്നെ മറ്റ് സംസ്ഥാനങ്ങളില്‍ അവസരങ്ങള്‍ തേടാന്‍ തുടങ്ങിയിരുന്നു. ബിസിസിഐ ചട്ടപ്രകാരം, എന്‍ഒസി ലഭിക്കുന്ന ഒരു കളിക്കാരന് സ്വന്തം സംസ്ഥാനത്തെ ഫ്രാഞ്ചൈസി ടി20 മത്സരങ്ങളില്‍ യോഗ്യത നിലനിര്‍ത്തിക്കൊണ്ട് തന്നെ മറ്റൊരു സംസ്ഥാന അസോസിയേഷനെ പ്രതിനിധീകരിക്കാന്‍ സാധിക്കും.
യഷ് ദയാലിന്റെ ക്രിക്കറ്റ് ഭാവിയെ നിര്‍ണ്ണയിക്കുന്നത് നിലവിലുള്ള രണ്ട് ക്രിമിനല്‍ കേസുകളുടെ വിധിയാണ്.
വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു എന്നാരോപിച്ച് ഗാസിയാബാദില്‍ ഒരു യുവതി നല്‍കിയ പരാതിയില്‍ ഐപിസി 69ാം വകുപ്പ് പ്രകാരം എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. എങ്കിലും അലഹബാദ് ഹൈക്കോടതി താരത്തിന് അറസ്റ്റില്‍ നിന്ന് മുന്‍കൂര്‍ സംരക്ഷണം അനുവദിച്ചിട്ടുണ്ട്. തന്നെ ബ്ലാക്ക്‌മെയില്‍ ചെയ്യാനും ഭീഷണിപ്പെടുത്താനുമാണ് ഈ കേസിലൂടെ ശ്രമിക്കുന്നതെന്നാണ് ദയാലിന്റെ വാദം.
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുമായി ബന്ധപ്പെട്ട ആരോപണങ്ങളെ തുടര്‍ന്ന് ജയ്പൂരില്‍ പോക്‌സോ നിയമപ്രകാരവും കേസെടുത്തിട്ടുണ്ട്. ആരോപണങ്ങളുടെ ഗൗരവം കണക്കിലെടുത്ത് പ്രത്യേക പോക്‌സോ കോടതി യഷ് ദയാലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!