കൊവിഡ് 19 പ്രതിസന്ധിയെ മറികടക്കാന്‍ എല്ലാവരുടെയും അക്കൌണ്ടിലേക്ക് 15,000 രൂപ പ്രധാനമന്ത്രി തരുമെന്നാണ് പ്രചാരണം
ദില്ലി: കൊവിഡ് 19നോളം വലിയ പ്രതിസന്ധിയായിരിക്കുകയാണ് ലോകത്ത് വൈറസ് ബാധയുമായി ബന്ധപ്പെട്ട വ്യാജ വാർത്തകള്‍. കൊവിഡ് പ്രതിസന്ധിയെ മറികടക്കാന്‍ എല്ലാ ഇന്ത്യക്കാരുടെയും അക്കൌണ്ടിലേക്ക് പ്രധാനമന്ത്രി 15,000 രൂപ നല്‍കുമെന്നതാണ് പുതിയ പ്രചാരണം. ഒരു വെബ്‍സൈറ്റ് ലിങ്കില്‍ കയറി അപേക്ഷാഫോം ഫില്‍ ചെയ്യാനാണ് ആവശ്യപ്പെടുന്നത്. ഈ പ്രചാരണത്തില്‍ മുന്നറിയിപ്പുമായി പ്രസ് ഇന്‍ഫർമേഷന്‍ ബ്യൂറോ(പിഐബി) രംഗത്തെത്തി. 'പ്രതിസന്ധിഘട്ടത്തില്‍ എല്ലാ ഇന്ത്യക്കാരുടെയും അക്കൌണ്ടുകളിലേക്ക് പ്രധാനമന്ത്രി 15,000 രൂപ നല്‍കുന്നു. ഇത് ലഭിക്കാനായി താഴെ കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക'- ഈ പ്രചാരണം തെറ്റാണ്, നല്‍കിയിരിക്കുന്ന ലിങ്ക് വ്യാജമാണ്, കിംവദന്തികളില്‍ നിന്നും തട്ടിപ്പുകാരില്‍ നിന്നും ഒഴിഞ്ഞുനില്‍ക്കുക എന്നായിരുന്നു പിഐബിയുടെ ട്വീറ്റ്.
കൊവിഡ് കാലത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേരില്‍ വ്യാജ വാർത്ത പ്രചരിക്കുന്നത് ഇതാദ്യമല്ല. പിഎം കെയർസ് ഫണ്ടിന്‍റെ പേരില്‍ നേരത്തെ വ്യാജ യുപിഐ ഐഡി(UPI ID) ചിലർ പ്രചരിപ്പിച്ചിരുന്നു. ഇതിനുപിന്നിലെ കള്ളക്കളി പിഐബി അന്ന് പുറത്തുകൊണ്ടുവന്നതാണ്. പ്രചരിക്കുന്ന യുപിഐ ഐഡി വ്യാജമാണെന്നും അതിലേക്ക് പണം നിക്ഷേപിക്കരുതെന്നും പിഐബി ആവശ്യപ്പെട്ടിരുന്നു.