
സംസ്ഥാനത്ത് ഓൺലൈൻ മദ്യവിൽപ്പന ആരംഭിക്കാനുള്ള പ്രവര്‍ത്തനങ്ങളിലാണ് സര്‍ക്കാര്‍. ഓണ്‍ലൈന്‍ വഴി മദ്യ വിതരണം നടത്താനുള്ള ആപ്ലിക്കേഷന്‍റെ ട്രയല്‍ റണ്ണാണ് ഇനി സര്‍ക്കാരിന് മുന്നിലുള്ള കടമ്പ. എന്നാല്‍, ഓൺലൈൻ മദ്യവിൽപ്പനയുമായി ബന്ധപ്പെട്ട് നിരവധി പ്രചാരണങ്ങളും വ്യാജ ആപ്പുകളും ഇതിനകം സാമൂഹ്യ മാധ്യമങ്ങളില്‍ എത്തി കഴിഞ്ഞു.
'എത്തിപ്പോയി ആപ്പ് '- പ്രചാരണമിങ്ങനെ
കേരള സര്‍ക്കാര്‍ മദ്യവില്‍പ്പനയ്ക്കായി പുറത്ത് ഇറക്കിയ ആപ്പ് എന്ന പേരില്‍ വാട്സ് ആപ്പിലൂടെയും ഫേസ്ബുക്കിലൂടെയും പ്ലേ സ്റ്റോറിന്‍റെ ഒരു ലിങ്ക് ഇന്നലെ മുതല്‍ കറങ്ങുകയാണ്. ഡ്രിങ്ക് - ബാര്‍സ്, പബ്സ്, ബെവ്കോ എറൗണ്ട് മീ എന്നാണ് ഈ ആപ്പിന്‍റെ പേര്. ട്രയല്‍ റണ്‍ നടക്കുകയാണെന്നും ഉടന്‍ ഈ ആപ്ലിക്കേഷന്‍ ഉപയോഗിച്ച് മദ്യം വാങ്ങാമെന്നുമെല്ലാം വാട്സ് ആപ്പ് സന്ദേശങ്ങളില്‍ പറയുന്നുണ്ട്.
സത്യമെന്ത്?
കേരള സര്‍ക്കാര്‍ ഓണ്‍ലൈന്‍ മദ്യവില്‍പ്പനയ്ക്കായി പുറത്തിറക്കുന്ന ആപ്പിന്‍റെ പേര് ബവ് ക്യു (bev Q) എന്നാണ്. ഓൺലൈൻ മദ്യവിൽപ്പനയുമായി ബന്ധപ്പെട്ട് നിരവധി വ്യാജ ആപ്പുകൾ ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്നാണ് എക്സൈസ് അധികൃതര്‍ പറയുന്നത്. അതുകൊണ്ടാണ് ആപ്പിന് പുതിയ പേരിടാൻ തീരുമാനിച്ചത്.
ഓൺലൈൻ വഴി ടോക്കണെടുതത് മദ്യം വിൽപ്പന നടത്താൻ എറണാകുളം ആസ്ഥാനമായ കമ്പനിയാണ് ആപ്പ് തയ്യാറാക്കിയത്. ഗൂഗിൾ സെക്യൂരിറ്റി ക്ലിയറൻസ് അടക്കം സാങ്കേതിക നടപടി ക്രമങ്ങൾ പൂര്‍ത്തിയാക്കി ആപ്പ് ട്രയൽ റണിന് സജ്ജമാകുമെന്നാണ് വിവരം. നാളെയും മറ്റന്നാളുമായി ട്രയൽ റൺ പൂര്‍ത്തിയാക്കിയ ശേഷം ശനിയാഴ്ചയോടെ മദ്യവിൽപ്പന തുടങ്ങാനാകുമെന്നാണ് എക്സെസ് വകുപ്പിന്‍റെ പ്രതീക്ഷ.
വസ്‌തുതാ പരിശോധനാ രീതി
ഒരു ലക്ഷത്തിന് മുകളില്‍ ആളുകളാണ് ഡ്രിങ്ക് - ബാര്‍സ്, പബ്സ്, ബെവ്കോ എറൗണ്ട് മീ എന്ന ആപ്പ് ഇതിനകം ഡൗണ്‍ലോഡ് ചെയ്തിരിക്കുന്നത്. ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈന്‍റെ ഫാക്ട് ചെക്ക് വിഭാഗത്തിന്‍റെ പരിശോധനയില്‍ ഈ ആപ്പ് മദ്യവിതരണത്തിനുള്ളതല്ലെന്ന് വ്യക്തമായിട്ടുണ്ട്. എക്സൈസ് വകുപ്പും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്.
നിഗമനം
കേരള സര്‍ക്കാര്‍ ഓണ്‍ലൈന്‍ മദ്യവില്‍പ്പനയ്ക്കായുള്ള ആപ്പ് എന്ന പേരില്‍ പ്രചരിക്കുന്നത് യഥാര്‍ത്ഥത്തില്‍ ഉള്ളതല്ലെന്ന് വ്യക്തമായിരിക്കുകയാണ്. സര്‍ക്കാര്‍ ഓണ്‍ലൈന്‍ മദ്യവില്‍പ്പനയ്ക്കായി പുറത്തിറക്കുന്ന ആപ്പിന്‍റെ പേര് ബവ് ക്യു (bev Q) എന്നാണ്.
Fact Check, സോഷ്യൽ മീഡിയയിലും വാട്സ്ആപ്പിലും വേഗത്തിൽ പ്രചരിക്കുന്ന തെറ്റായ വിവരങ്ങൾ, വ്യാജ വാർത്തകൾ, തെറ്റിദ്ധരിപ്പിക്കുന്ന പോസ്റ്റുകൾ തുടങ്ങിയവയുടെ പിന്നിലെ സത്യങ്ങൾ പരിശോധിച്ച് പ്രേക്ഷകർക്ക് യഥാർത്ഥ വസ്തുതകൾ Asianet News Malayalam ത്തിലൂടെ എത്തിക്കുന്നതാണ് ഇതിന്‍റെലക്ഷ്യം.