'മെസ്സിയും റൊണാള്‍ഡോയും കൊവിഡിന് വാക്‌സിന്‍ കണ്ടുപിടിക്കണമെന്ന് ജീവശാസ്ത്ര ഗവേഷക'? സത്യമിതാണ്...

By Web TeamFirst Published Apr 10, 2020, 11:40 AM IST
Highlights

'ഒരു മില്യണ്‍ യൂറോയാണ് ഫുട്‌ബോള്‍ താരങ്ങളുടെ പ്രതിഫലം. ശാസ്ത്രജ്ഞര്‍ക്ക് നല്‍കുന്നതാകട്ടെ 1,800യൂറോയും. കൊവിഡിന് ചികിത്സിക്കാന്‍ ഞങ്ങളോട് ആവശ്യപ്പെടുന്നു. കൊവിഡിനെതിരെ വാക്സിന്‍ കണ്ടുപിടിക്കാന്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയോടോ മെസ്സിയോടോ പറയൂ, അവര്‍ ചികിത്സിക്കും'

മാഡ്രിഡ്: കൊവിഡ് 19 വൈറസ് ലോകത്തെ ഭീതിയിലാഴ്ത്തി വ്യാപിക്കുമ്പോള്‍ മഹാമാരിയെ പ്രതിരോധിക്കാനുള്ള വാക്‌സിന്‍ കണ്ടുപിടിക്കാനുള്ള കഠിനപ്രയത്‌നത്തിലാണ് ശാസ്ത്രലോകം. ശാസ്ത്രലോകം ഉറ്റുനോക്കുന്ന ആ കണ്ടുപിടുത്തത്തിന് കായികതാരങ്ങളുമായി എന്താണ് ബന്ധം? സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ഒരു വാര്‍ത്തയാണ് ലോകത്തെ ഈ ചോദ്യത്തിലേക്ക് നയിച്ചത്. ഫുട്‌ബോള്‍ സൂപ്പര്‍ താരങ്ങളായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ലിയോണല്‍ മെസ്സിയും കൊവിഡിന് വാക്സിന്‍ കണ്ടുപിടിക്കണമെന്ന് സ്പാനിഷ് ജീവശാസ്ത്ര ഗവേഷക പറഞ്ഞുവെന്നാണ് സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമാകുന്ന ഒരു പോസ്റ്റില്‍ പറയുന്നത്. 

'ഒരു മില്യണ്‍ യൂറോയാണ് ഫുട്‌ബോള്‍ താരങ്ങളുടെ പ്രതിഫലം. ശാസ്ത്രജ്ഞര്‍ക്ക് നല്‍കുന്നതാകട്ടെ 1,800യൂറോയും. കൊവിഡിന് ചികിത്സിക്കാന്‍ ഞങ്ങളോട് ആവശ്യപ്പെടുന്നു. കൊവിഡിനെതിരെ വാക്സിന്‍ കണ്ടുപിടിക്കാന്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയോടോ മെസ്സിയോടോ പറയൂ, അവര്‍ ചികിത്സിക്കും'- 'ഫുട്‌ബോള്‍ പ്ലാനറ്റ്' എന്ന ഫേസ്ബുക്ക് പേജിലാണ് സ്പാനിഷ് ജീവശാസ്ത്ര ഗവേഷക പറഞ്ഞു എന്ന പേരില്‍ ഇങ്ങനെ ഒരു കുറിപ്പ ്പ്രത്യക്ഷപ്പെട്ടത്. 

2020 മാര്‍ച്ച് 17 മുതല്‍ ഫേസ്ബുക്കിലും ഇന്‍സ്റ്റാഗ്രാമിലും ട്വിറ്ററിലുമെല്ലാം നിറഞ്ഞു നില്‍ക്കുകയാണ് ഈ പോസ്റ്റിന്‍റെ സ്ക്രീന്‍ഷോട്ടുകള്‍. നിരവധി ആളുകള്‍ ഇതില്‍ അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കുകയും വ്യാപകമായി പ്രചരിപ്പിക്കുകയും ചെയ്തു.

പോസ്റ്റിന്റെ വാസ്തവമറിയാന്‍ 'എഎഫ്പി'യുടെ ഫാക്ട് ചെക്ക് വിഭാഗം ഗൂഗിള്‍ റിവേഴ്‌സ് ഇമേജ് സെര്‍ച്ച് നടത്തി. 2018 ഏപ്രിലില്‍ മൊറോക്കന്‍ സര്‍ക്കാര്‍ വെബ്‌സൈറ്റില്‍ ഈ ചിത്രം പ്രസിദ്ധീകരിച്ചതായി കണ്ടെത്തി, അതായത് 2019 ഡിസംബറില്‍ ആദ്യ കൊവിഡ് കേസ് വുഹാനില്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിന് വളരെ മുമ്പ്. 

അന്നത്തെ സ്പാനിഷ് അഗ്രിക്കള്‍ച്ചര്‍, ഫിഷറീസ് മന്ത്രിയായിരുന്ന ഇസബെല്‍ ഗാര്‍സിയ തെജെരിനയാണ് പോസ്റ്റിനൊപ്പമുള്ള ചിത്രത്തിലുള്ളത്. 'മൊറോക്കന്‍ പ്രസ് ഏജന്‍സി'(മാപ്)യുടെ യൂട്യൂബ് ചാനലില്‍ ഗാര്‍സിയ തെജെരിന അന്ന് സംസാരിച്ചതിന്റെ വീഡിയോ അപ്‍‍‌ലോഡ് ചെയ്തിട്ടുണ്ട്.  2018 ഏപ്രില്‍ 24നാണ് 'മാപ്' യൂട്യൂബില്‍ ഈ വീഡിയോ അപ്‍‍‌ലോഡ് ചെയ്തിരിക്കുന്നത്. 

സ്‌പെയിനും മൊറോക്കോയും തമ്മില്‍ കാര്‍ഷിക മേഖലയിലുള്ള സഹകരണവും മൊറോക്കോയുടെ സാമ്പത്തിക വളര്‍ച്ചയ്ക്ക് കാര്‍ഷിക മേഖലയെ എങ്ങനെയെല്ലാം മെച്ചപ്പെടുത്താം എന്നിങ്ങനെയെല്ലാമുള്ള നിര്‍ദ്ദേശങ്ങളാണ് അന്ന് മന്ത്രി ഫ്രഞ്ച് ഭാഷയില്‍ മാധ്യമങ്ങളോട് പറഞ്ഞത്. ഈ ചിത്രമാണ് കൊവിഡ് കാലത്ത് റോണാള്‍ഡോയെയും മെസ്സിയെയും ബന്ധിപ്പിച്ച് സ്പാനിഷ് ജീവശാസ്ത്ര ഗവേഷക എന്ന പേരില്‍ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്. വ്യാജവാര്‍ത്തകളിലൊന്ന് മാത്രമാണ് ഇതെന്നതാണ് യാഥാര്‍ത്ഥ്യം. 
കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

click me!