
ദില്ലി: രാജ്യത്തെ വിദ്യാര്‍ഥികള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ സൗജന്യമായി ലാപ്‌ടോപ്പുകള്‍ നല്‍കുന്നതായുള്ള വ്യാജ പ്രചാരണം വീണ്ടും. ലാപ്‌ടോപ്പുകള്‍ ലഭിക്കാന്‍ വിദ്യാര്‍ഥികള്‍ അപേക്ഷിക്കേണ്ടതായി പറയപ്പെടുന്ന ഒരു ലിങ്ക് സഹിതമാണ് ഈ തെറ്റായ പ്രചാരണം വീണ്ടും തകൃതിയായി നടക്കുന്നത്. എന്നാല്‍ ഇതൊരു തട്ടിപ്പാണെന്നും ആരും സംശയാസ്‌പദമായ ലിങ്കുകളില്‍ ക്ലിക്ക് ചെയ്യരുതെന്നും പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയുടെ ഫാക്‌ട് ചെക്ക് വിഭാഗം അഭ്യര്‍ഥിച്ചു.
എല്ലാ വിദ്യാര്‍ഥികള്‍ക്കും കേന്ദ്ര സര്‍ക്കാര്‍ സൗജന്യമായി ലാപ്‌ടോപ്പുകള്‍ നല്‍കുവെന്ന തരത്തിലുള്ള വാട്‌സ്ആപ്പ് ഫോര്‍വേഡാണ് വൈറലായിരിക്കുന്നത്. ലാപ്‌ടോപ്പിനായി ഓണ്‍ലൈനായി അപേക്ഷിക്കാനുള്ള ലിങ്കും മെസേജിനൊപ്പം നല്‍കിയിരിക്കുന്നു. എന്നാല്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ ദുരുഹമായ ഒരു വെബ്‌സൈറ്റിലേക്കാണ് നിങ്ങള്‍ പ്രവേശിക്കുക. മാത്രമല്ല, ലാപ്‌ടോപ്പുകള്‍ ലഭിക്കുകയുമില്ല. സൗജന്യ ലാപ്ടോപ്പ് വിതരണം എന്ന പേരിലുള്ള വാട്‌സ്ആപ്പ് മെസേജ് വ്യാജമാണെന്നും ആരും ലിങ്കില്‍ ക്ലിക്ക് ചെയ്യരുതെന്നും പിഐബി ഫാക്‌ട് ചെക്ക് എക്‌സില്‍ പോസ്റ്റ് ചെയ്‌തു. എപ്പോഴും ഇത്തരം വിവരങ്ങള്‍ ഔദ്യോഗിക വൃത്തങ്ങളില്‍ നിന്ന് വെരിഫൈ ചെയ്യണമെന്നും പിഐബിയുടെ എക്‌സ് പോസ്റ്റിലുണ്ട്.
രാജ്യത്തെ എല്ലാ വിദ്യാര്‍ഥികള്‍ക്കും സൗജന്യമായി ലാപ്‌ടോപ്പുകള്‍ നല്‍കുന്നതായുള്ള പ്രചാരണം ഇതാദ്യമല്ല. സൗജന്യ ലാപ്‌ടോപ്പ് വിതരണത്തെ കുറിച്ച് മുമ്പും സോഷ്യല്‍ മീഡിയയില്‍ വ്യാജ പ്രചാരണങ്ങള്‍ സജീവമായിരുന്നു.
Fact Check, സോഷ്യൽ മീഡിയയിലും വാട്സ്ആപ്പിലും വേഗത്തിൽ പ്രചരിക്കുന്ന തെറ്റായ വിവരങ്ങൾ, വ്യാജ വാർത്തകൾ, തെറ്റിദ്ധരിപ്പിക്കുന്ന പോസ്റ്റുകൾ തുടങ്ങിയവയുടെ പിന്നിലെ സത്യങ്ങൾ പരിശോധിച്ച് പ്രേക്ഷകർക്ക് യഥാർത്ഥ വസ്തുതകൾ Asianet News Malayalam ത്തിലൂടെ എത്തിക്കുന്നതാണ് ഇതിന്‍റെലക്ഷ്യം.