
ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്‍റെ അംഗരക്ഷക Nada Fashkhon ഇറാന്‍റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടോ? നെതന്യാഹുവിന്‍റെ ബോഡിഗാര്‍ഡ് കൊല്ലപ്പെട്ടതായി ഒരു പ്രചാരണം എക്‌സ് ഉള്‍പ്പടെയുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ ഫോട്ടോ സഹിതം വൈറലാണ്. ഇസ്രയേല്‍ പതാക ആലേഖനം ചെയ്‌തിട്ടുള്ള സൈനിക കുപ്പായത്തിലാണ് വനിതയുള്ളത്. എന്താണ് ഈ ചിത്രത്തിന്‍റെ വസ്‌തുത?
ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്‍റെ അംഗരക്ഷക കൊല്ലപ്പെട്ടതായുള്ള ഫോട്ടോ എഐ നിര്‍മ്മിതവും വ്യാജവുമാണ്. വൈറല്‍ ചിത്രം എഐ ടൂളുകളുടെ സഹായത്തോടെ തയ്യാറാക്കിയതാണ് എന്ന് ഫാക്‌ട് ചെക്ക് വെബ്‌സൈറ്റുകളുടെ പരിശോധനയില്‍ തെളിഞ്ഞു. ഇറാന്‍ ആക്രമണത്തില്‍ Nada Fashkhon എന്നൊരാള്‍ കൊല്ലപ്പെട്ടോ എന്നറിയാന്‍ കീവേഡ് സെര്‍ച്ച് നടത്തിയെങ്കിലും ആധികാരികമായ റിപ്പോര്‍ട്ടുകളൊന്നും ലഭ്യമായില്ല. വൈറല്‍ ഫോട്ടോ റിവേഴ്‌സ് ഇമേജ് സെര്‍ച്ചിന് വിധേയമാക്കിയപ്പോഴും സോഷ്യല്‍ മീഡിയ പോസ്റ്റുകളിലേക്കുള്ള ലിങ്കുകളല്ലാതെ ആധികാരികമായ വാര്‍ത്തകളോ ഔദ്യോഗിക സ്ഥിരീകരണങ്ങളോ ലഭ്യമായില്ല. ഇതേത്തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ്, ഈ ഫോട്ടോ വ്യാജവും എഐ നിര്‍മ്മിതവുമാണെന്ന് വ്യക്തമായത്. ഈ ഫോട്ടോ ഗൂഗിളിന്‍റെ ഏതെങ്കിലും എഐ ടൂള്‍ ഉപയോഗിച്ച് സൃഷ്‌ടിച്ചതാണെന്ന് സിന്ത്ഐഡി പരിശോധനയിലും തെളിഞ്ഞു.
അതേസമയം, ഇറാന്‍റെ സുരക്ഷാ മേധാവിയും സുപ്രീം നാഷണൽ സെക്യൂരിറ്റി കൗൺസിൽ സെക്രട്ടറിയുമായ അലി ലാരിജാനിയെ മിസൈൽ ആക്രമണത്തിൽ കൊലപ്പെടുത്തിയെന്ന് ഇസ്രയേൽ ഇന്ന് ആവകാശപ്പെട്ടു. ഇറാനിലെ ശക്തനായ ഉദ്യോഗസ്ഥനായ ലാരിജാനിയെ ഇസ്രായേല്‍ ലക്ഷ്യമിട്ടെന്ന് റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് അലി ലാരിജാനിയെ കുറിച്ച് ഇസ്രയേല്‍ മാധ്യമങ്ങളുടെ അവകാശവാദം. ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള ഖമയെനിയുടെ കൊലപാതകത്തെ തുടർന്ന് രാജ്യത്തിന്‍റെ സുരക്ഷയുടെ നേതൃത്വം ലാരിജാനിയുടെ കൈകളിലായിരുന്നു.
Fact Check, സോഷ്യൽ മീഡിയയിലും വാട്സ്ആപ്പിലും വേഗത്തിൽ പ്രചരിക്കുന്ന തെറ്റായ വിവരങ്ങൾ, വ്യാജ വാർത്തകൾ, തെറ്റിദ്ധരിപ്പിക്കുന്ന പോസ്റ്റുകൾ തുടങ്ങിയവയുടെ പിന്നിലെ സത്യങ്ങൾ പരിശോധിച്ച് പ്രേക്ഷകർക്ക് യഥാർത്ഥ വസ്തുതകൾ Asianet News Malayalam ത്തിലൂടെ എത്തിക്കുന്നതാണ് ഇതിന്‍റെലക്ഷ്യം.