കര്‍ഷക പ്രക്ഷോഭം നേരിടാന്‍ മൊബൈല്‍ ജാമറുകള്‍ എന്ന പ്രചാരണം; മറുപടിയുമായി കേന്ദ്ര സര്‍ക്കാര്‍

By Web TeamFirst Published Dec 13, 2020, 2:28 PM IST
Highlights

കര്‍ഷക പ്രക്ഷോഭം നടക്കുന്ന സിംഗു അതിര്‍ത്തിയില്‍ കേന്ദ്ര സര്‍ക്കാര്‍ ജാമറുകള്‍ സ്ഥാപിച്ചു എന്നാണ് ഒരു പത്രവാര്‍ത്തയുടെ ചിത്രം സഹിതമുള്ള പ്രചാരണം.

ദില്ലി: രാജ്യതലസ്ഥാനത്തെ കര്‍ഷക പ്രക്ഷോഭം കൂടുതല്‍ കരുത്താര്‍ജിക്കുകയാണ്. ഈ സാഹചര്യത്തില്‍ സമരക്കാരെ നേരിടാന്‍ മൊബൈല്‍ ജാമറുകള്‍ സ്ഥാപിച്ചോ കേന്ദ്ര സര്‍ക്കാര്‍. അതോ കര്‍ഷക സമരകാലത്തെ വ്യാജ വാര്‍ത്തകള്‍ പോലെയൊന്ന് മാത്രമാണോ ഈ പ്രചാരണവും. 

പ്രചാരണം ഇങ്ങനെ

കര്‍ഷക പ്രക്ഷോഭം നടക്കുന്ന സിംഗു അതിര്‍ത്തിയില്‍ കേന്ദ്ര സര്‍ക്കാര്‍ ജാമറുകള്‍ സ്ഥാപിച്ചു എന്നാണ് ഒരു പത്രവാര്‍ത്തയുടെ ചിത്രം സഹിതമുള്ള പ്രചാരണം. വാട്‌സ്‌ആപ്പ്, ഫേസ്‌ബുക്ക്, ട്വിറ്റര്‍ ഉള്‍പ്പടെയുള്ള സാമൂഹ്യമാധ്യമങ്ങളില്‍ ഈ പ്രചാരണം സജീവമാണ്. മൊബൈല്‍ ഫോണുകള്‍ക്ക് സിഗ്‌നല്‍ നഷ്‌ടമാകുന്നതായും സാമൂഹ്യമാധ്യമങ്ങളില്‍ അപ്‌ലോഡിംഗ്, ഡൗണ്‍ലോഡിംഗ് തടസം നേരിടുന്നതായി കര്‍ഷകര്‍ പരാതിപ്പെടുന്ന സാഹചര്യത്തില്‍ കൂടിയാണ് ഈ സന്ദേശം പ്രചരിച്ചത്. 

വസ്‌തുത

എന്നാല്‍ ജാമറുകള്‍ സംബന്ധിച്ച പ്രചാരണങ്ങളില്‍ കഴമ്പില്ല എന്നാണ് കേന്ദ്ര സര്‍ക്കാരിന്‍റെ വിശദീകരണം. ജാമറുകള്‍ സ്ഥാപിച്ചെന്ന വാര്‍ത്ത വ്യാജമാണെന്നും പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയുടെ ഫാക്ട് ചെക്ക് വിഭാഗം(പിഐബി ഫാക്ട് ചെക്ക്) വ്യക്തമാക്കി. 

നിഗമനം

ദില്ലി അതിര്‍ത്തിയില്‍ കര്‍ഷക പ്രക്ഷോഭം നടക്കുന്ന ഇടങ്ങളില്‍ ജാമറുകള്‍ സ്ഥാപിച്ചിട്ടുണ്ട് എന്ന പ്രചാരണം കേന്ദ്ര സര്‍ക്കാര്‍ നിഷേധിച്ചിട്ടുണ്ട്. 

click me!