കൊവിഡ് പടരുമെന്ന ആശങ്ക: അമേരിക്കന്‍ ഭക്ഷ്യ ഉല്‍പന്നങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയോ സിംഗപ്പൂര്‍?

By Web TeamFirst Published Aug 18, 2020, 5:05 PM IST
Highlights

കൊവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹങ്ങള്‍ കൊണ്ടുപോകുന്ന അതേ ട്രക്കുകളിലാണ് ഭക്ഷണപദാര്‍ഥങ്ങളും കയറ്റുന്നത് എന്നാണ് പ്രചാരണങ്ങളിലുള്ളത്. 

സിംഗപ്പൂര്‍ സിറ്റി: കൊവിഡ് 19 മഹാമാരി ഏറ്റവും കൂടുതല്‍ ആള്‍നാശം വിതച്ച രാജ്യമാണ് അമേരിക്ക. ഇതോടെ കൊവിഡ് വ്യാപനം ഭയന്ന് അമേരിക്കന്‍ ഉല്‍പന്നങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്താന്‍ തുടങ്ങിയോ ലോക രാജ്യങ്ങള്‍. ആദ്യപടിയായി അമേരിക്കയില്‍ നിന്നുള്ള പഴങ്ങളും പച്ചക്കറികളും സിംഗപ്പൂര്‍ നിരോധിച്ചു എന്നാണ് സാമൂഹ്യമാധ്യമങ്ങളിലെ ഒരു പ്രചാരണം

 

പ്രചാരണം ഇങ്ങനെ

'അമേരിക്കയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന പഴങ്ങളും പച്ചക്കറികളും ആരും വാങ്ങുകയോ കഴിക്കുകയോ ചെയ്യരുത്. അവ ഉപയോഗിക്കുന്നത് സിംഗപ്പൂര്‍ നിരോധിച്ചിരിക്കുകയാണ്. കൊവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹങ്ങള്‍ കൊണ്ടുപോകുന്ന അതേ ട്രക്കുകളിലാണ് ഭക്ഷണപദാര്‍ഥങ്ങളും കയറ്റുന്നത്. ഇത് വൈറസ് വ്യാപനത്തിന് കാരണമാകുന്നു'. ഓഗസ്റ്റ് 10 മുതല്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്ന സന്ദേശം ഇതാണ്. യൂറോപ്പ്, ബ്രസീല്‍, ഏഷ്യ, ആഫ്രിക്ക എന്നിവിടങ്ങളില്‍ നിന്നുള്ള ഭക്ഷ്യ ഉല്‍പന്നങ്ങള്‍ക്കും നിരോധനമുണ്ട് എന്നും പ്രചാരണമുണ്ട്. 

 

വസ്‌തുത

സാമൂഹ്യമാധ്യമങ്ങളിലെ പ്രചാരണങ്ങളില്‍ വാസ്‌തവം ഇല്ല. അമേരിക്കന്‍ ഭക്ഷ്യ ഉല്‍പന്നങ്ങള്‍ക്ക് രാജ്യത്ത് വിലക്കേര്‍പ്പെടുത്തിയിട്ടില്ലെന്ന് സിംഗപ്പൂര്‍ സര്‍ക്കാരിന് കീഴിയുള്ള ഭക്ഷ്യ ഏജന്‍സി(Singapore Food Agency ) ജൂലൈ 28ന് വ്യക്തമാക്കിയിരുന്നു. ഇത് ഗൗനിക്കാതെയാണ് വ്യാജ പ്രചാരണങ്ങള്‍ ഇപ്പോഴും തകൃതിയായി നടക്കുന്നത്. 

 

നിഗമനം

കൊറോണ വൈറസ് മനുഷ്യരിലേക്ക് പടരും എന്ന ആശങ്കയില്‍ അമേരിക്കന്‍ പഴങ്ങളും പച്ചക്കറികളും സിംഗപ്പൂര്‍ നിരോധിച്ചു എന്ന പ്രചാരണം വ്യാജമാണ്. ഇത്തരത്തിലൊരു ഉത്തരവും സിംഗപ്പൂര്‍ ഭരണകൂടം പുറത്തിറക്കിയിട്ടില്ല. 

click me!