ബിഹാറില്‍ മദ്യമൊഴുക്കി തെരഞ്ഞെടുപ്പ് പ്രചാരണം; ചിത്രം സത്യം പറയുന്നോ?

By Web TeamFirst Published Oct 22, 2020, 2:44 PM IST
Highlights

ബിഹാര്‍ തെരഞ്ഞെടുപ്പിന് വേണ്ടി ബിജെപി ജെഡിയു തയ്യാറെടുപ്പ് എന്ന പേരിലാണ് പ്രചാരണം.പ്ലാസ്റ്റിക് കവറുകളിലായി വച്ചിരിക്കുന്ന മദ്യക്കുപ്പികളുടെ ചിത്രത്തോടൊപ്പമാണ് പ്രചാരണം. 

ബിഹാര്‍ തെരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ബിജെപി മദ്യം നല്‍കുന്നതായി സമൂഹമാധ്യമങ്ങളില്‍ നടക്കുന്ന പ്രചാരണം വ്യാജം. പ്ലാസ്റ്റിക് കവറുകളിലായി വച്ചിരിക്കുന്ന മദ്യക്കുപ്പികളുടെ ചിത്രത്തോടൊപ്പമാണ് പ്രചാരണം. ഫേസ്ബുക്ക്, ട്വിറ്റര്‍ എന്നിവയിലൂടെയാണ് പ്രചാരണം നടക്കുന്നത്. 

'ബിഹാറിലെ ബിജെപി ജെഡിയു കൂട്ട് കെട്ടിന്‍റെ തെരഞ്ഞെടുപ്പ് പ്രചാരണം. ഇവ രണ്ടും വിഷമാണെന്നുള്ള വിവരം നിങ്ങള്‍ ഓര്‍ത്ത് അകലം പാലിക്കണ'മെന്ന കുറിപ്പോടെയാണ് വിതരണം ചെയ്യാനൊരുക്കി വച്ചിരിക്കുന്ന മദ്യക്കുപ്പികളുടെ ചിത്രം പ്രചരിക്കുന്നത്. നിരവധിപ്പേരാണ് സമാനമായ കുറിപ്പോടെ ചിത്രം പങ്കുവയ്ക്കുന്നത്. 

എന്നാല്‍ തായ്ലന്‍ഡില്‍ നിന്നുള്ള ചിത്രമാണ് ബിഹാറിലേതെന്ന പേരില്‍ പ്രചരിപ്പിക്കുന്നതെന്നാണ് ഇന്ത്യ ടുഡേയുടെ വസ്തുതാ പരിശോധക വിഭാഗം വ്യക്തമാക്കുന്നത്. റിവേഴ്സ് ഇമേജ് ഉപയോഗിച്ചുള്ള പരിശോധനയില്‍ 2019ല്‍ നിരവധി ചിത്രത്തേക്കുറിച്ചുള്ള വിവരണം കാണാന്‍ സാധിച്ചു. തായ്ലാന്‍ഡിലെ ഉബോണ്‍ രാത്ചാന്ദനി പ്രവിശ്യയിലുണ്ടായ വെള്ളപ്പൊക്കത്തിനിടയിലുള്ളതാണ് ചിത്രം. വെള്ളപ്പൊക്കം ബാധിച്ച ആളുകള്‍ക്ക് ജോണി എന്നൊരാള്‍ വിതരണം ചെയ്തതാണ് ഈ മദ്യക്കുപ്പികള്‍. ജോണി മദ്യക്കുപ്പികള്‍ വിതരണം ചെയ്യുന്നതടക്കമുള്ള ചിത്രമടക്കമാണ് തായ് മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കിയിരിക്കുന്നത്. 2019 സെപ്തംബറില്‍ തായ്ലാന്‍ഡിലുണ്ടായ വെള്ളപ്പൊക്കത്തിലേതാണ് ചിത്രം. 

ബിഹാര്‍ തെരഞ്ഞെടുപ്പിന് വേണ്ടി ബിജെപി ജെഡിയു തയ്യാറെടുപ്പ് എന്ന പേരില്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന മദ്യക്കുപ്പികളുടെ ചിത്രം വ്യാജമാണ്. 

click me!