എംബാപ്പെയെ പൂട്ടാനുള്ള ചുമതല മൊളീനക്ക്, മെസിയെ തളക്കുക ചൗമെനി; ലോകകപ്പ് ഫൈനലിലെ നിര്‍ണായക പോരാട്ടങ്ങള്‍

By Gopala krishnanFirst Published Dec 17, 2022, 3:01 PM IST
Highlights

എംബാപ്പെയുടെ അതിവേഗ ഓട്ടം തടയാന്‍ അര്‍ജന്‍റീനക്കാവുമോ എന്ന ആശങ്ക ആരാധകര്‍ക്കുണ്ടെങ്കിലും അത് തടയാനുള്ള ചുമതല ലിയോണല്‍ സ്കലോണി നാഹ്യുവെല്‍ മൊളീനയെ ഏല്‍പ്പിക്കാനാണ് സാധ്യത. രണ്ട് മഞ്ഞ കാര്‍ഡ് കണ്ടതിനാല്‍ സെമിയില്‍ കളിക്കാനാവാതിരുന്ന മൊളിന എംബാപ്പെയെ തടയുന്നതില്‍ എത്രമാത്രം വിജയിക്കുമെന്നതിനെ ആശ്രയിച്ചിരിക്കും അര്‍ജന്‍റീനയുടെ സാധ്യതകള്‍.

ദോഹ: ലോകകപ്പ് ഫൈനലില്‍ നാളെ ഫ്രാന്‍സും അര്‍ജന്‍റീനയും തമ്മില്‍ ഏറ്റുമുട്ടുമ്പോള്‍ തന്ത്രങ്ങളുടെ ഏറ്റുമുട്ടലിനൊപ്പം വ്യക്തിഗത മികവുകള്‍ കൂടി മാറ്റുരക്കുന്ന പോരാട്ടമാകുമെന്നാണ് വിലയിരുത്തല്‍. പിഎസ്‌ജിയിലെ സഹതാരങ്ങളായ കിലിയന്‍ എംബാപ്പെയും ലിയോണല്‍ മെസിയും തമ്മിലുള്ള പോരാട്ടത്തിനൊപ്പം മധ്യനിര പിടിച്ചടിക്കാന്‍ അന്‍റോണിയോ ഗ്രീസ്‌മാനും എന്‍സോ ഫെര്‍ണാണ്ടസും തമ്മിലുള്ള പോരാട്ടം കൂടിയായി മത്സരം മാറും.

ഗ്രീസ്‌മാന്‍-എന്‍സോ ഫെര്‍ണാണ്ടസ്

ഈ ലോകകപ്പില്‍ ഫ്രാന്‍സിന്‍റെ കുതിപ്പിന് ഇന്ധനമാകുന്നത് മധ്യനിരയിലും പിന്‍നിരയിലും മുന്നേറ്റനിരയിലുമെല്ലാം കളിക്കുന്ന ഗ്രീസ്‌മാനാണ്. ബാഴ്സലോണയില്‍ മെസിയുടെ സഹതാരമായിരുന്നെങ്കിലും സുവാരസിനെയോ നെയ്മറെയോപ്പോലെ ഒരിക്കലും ഗ്രീസ്‌മാന് മെസിയുടെ വിശ്വസ്ത സംഘത്തില്‍ ഇടം നേടാനായിട്ടില്ല. മെസി പി എസ് ജിയിലേക്ക് പോയശേഷം അത്‌ലറ്റിക്കോ മാഡ്രിഡിലേക്ക് മടങ്ങിയ ഗ്രീസ്‌മാനെ വേണ്ടവിധം ഉപയോഗിക്കാനും ബാഴ്സക്കായിരുന്നില്ല. ഇനിയേസ്റ്റയും സാവിയും ഒഴിഞ്ഞതോടെ ശൂന്യമായ ബാഴ്സ മധ്യനിരയെ ഭരിക്കാന്‍ ഗ്രീസ്‌മാന് കഴിയുമായിരുന്നു.

ദിദിയര്‍ ദെഷാംപ്സിന്‍റെ ദീര്‍ഘവീക്ഷണം പക്ഷെ അക്കാര്യത്തില്‍ ബാഴ്സക്കുണ്ടായില്ല. നാളത്തെ ഫൈനലില്‍ ഗ്രീസ്‌മാന്‍റെ പ്രകടനമാവും നിര്‍ണായകമാവുന്ന ഘടകങ്ങളിലൊന്ന്. ഈ ലോകകപ്പില്‍ ഒറ്റ ഗോള്‍ പോലും അടിച്ചില്ലങ്കിലും ഗ്രീസ്‌മാന്‍റെ മികവ് ആരാധകര്‍ കണ്ടതാണ്. ഫ്രാന്‍സിന്‍റെ ഓരോ ഗോളിന് പിന്നിലും ഗ്രീസ്മാന്‍റെ ബുദ്ധിയുണ്ട്. മധ്യനിരയില്‍ ഗ്രീസ്‌മാനൊപ്പം നില്‍ക്കുന്ന പ്രകടം പുറത്തെടുക്കാനുള്ള ചുമതല അര്‍ജന്‍റീന ഏല്‍പ്പിക്കു എന്‍സോ ഫെര്‍ണാണ്ടസിനെയാകും എന്നാണ് കരുതുന്നത്.

എംബാപ്പെ-മൊളിന

എംബാപ്പെയുടെ അതിവേഗ ഓട്ടം തടയാന്‍ അര്‍ജന്‍റീനക്കാവുമോ എന്ന ആശങ്ക ആരാധകര്‍ക്കുണ്ടെങ്കിലും അത് തടയാനുള്ള ചുമതല ലിയോണല്‍ സ്കലോണി നാഹ്യുവെല്‍ മൊളീനയെ ഏല്‍പ്പിക്കാനാണ് സാധ്യത. രണ്ട് മഞ്ഞ കാര്‍ഡ് കണ്ടതിനാല്‍ സെമിയില്‍ കളിക്കാനാവാതിരുന്ന മൊളിന എംബാപ്പെയെ തടയുന്നതില്‍ എത്രമാത്രം വിജയിക്കുമെന്നതിനെ ആശ്രയിച്ചിരിക്കും അര്‍ജന്‍റീനയുടെ സാധ്യതകള്‍. ഇംഗ്ലണ്ടിന്‍റെ കെയ്ല്‍ വാക്കര്‍ ചെയ്തതുപോലെ എംബാപ്പെയെ അടക്കി നിര്‍ത്താന്‍ മൊളീനക്ക് കഴിഞ്ഞാല്‍ അര്‍ജന്‍റീനക്ക് കാര്യങ്ങള്‍ എളുപ്പമാവും. മൊറോക്കോയുടെ കടുത്ത പ്രതിരോധ മതില്‍ പോലും പൊട്ടിക്കാന്‍ എംബാപ്പെക്ക്  കഴിഞ്ഞിരുന്നുവെന്നത് സ്കലോണിക്ക് കാണാതിരിക്കാനാവില്ല. ഗ്രീസ്‌മാനെയും എംബാപ്പെയും പൂട്ടിയാല്‍ തന്നെ അര്‍ജന്‍റീനക്ക് നാളെ പകുതി ജയിക്കാനാവും.

ചൗമെനി-മെസി

ഗോളടിച്ചും അടിപ്പിച്ചും മുന്നേറുന്ന ലിയോണല്‍ മെസിയാണ് അര്‍ജന്‍റീനയുടെ ഹൃദയം. അതുകൊണ്ടു തന്നെ നാളെ മെസിയുടെ കാലില്‍ പന്തെത്താതിരിക്കാനുള്ള ചുമതല ഫ്രാന്‍സ് ഏല്‍പ്പിക്കുക ചൗമനിയെ ആയിരിക്കും. ചൗമെനിയെ സഹായാക്കാന്‍ അഡ്രിയാന്‍ റാബിയോയും മധ്യനിരയിലുണ്ടാകും. എങ്കിലും ആവേശം മൂത്ത് ഗോളടിക്കാനായി ചൗമെനി കയറിപ്പോയാല്‍ ആ വിടവ് ഉപയോഗിക്കാന്‍ മെസിക്കാവും എന്നതാണ് ഫ്രാന്‍സ് നേരിടുന്ന വെല്ലുവിളി. ഈ ലോകകപ്പില ഏറ്റവും മികച്ച പ്രതിരോധ നിരക്കാരലിരൊളായ ക്രൊയേഷ്യയുടെ ഗവാര്‍ഡിയോളിനെപ്പോലും മെസി വ്യക്തിഗത മികവ് കൊണ്ട് മറികടന്നത് സെമിയില്‍ കണ്ടതാണ്. അതുകൊണ്ടുതന്നെ മെസിയെ പൂട്ടുന്നതില്‍ ചൗമെനി വിജയിച്ചാല്‍ ഫ്രാന്‍സിന്‍റെ സാധ്യതകള്‍ ഉയരും.

click me!