
കൊല്‍ക്കത്ത: ഏഷ്യന്‍ കപ്പ് യോഗ്യതാ(Asian Cup qualifier) പോരാട്ടത്തില്‍ ഹോങ്കോംഗിനെ എതിരില്ലാത്ത നാലു ഗോളിന് വീഴ്ത്തി ഇന്ത്യ(India vs Hong Kong). 29 വര്‍ഷത്തിനുശേഷമാണ് ഇന്ത്യ ഹോങ്കോംഗിനെതിരെ ജയം നേടുന്നത്. ആദ്യ പകുതിയില്‍ അന്‍വര്‍ അലിയും ക്യാപ്റ്റന്‍ സുനില്‍ ഛേത്രിയും ഇന്ത്യക്കായി സ്കോര്‍ ചെയ്തപ്പോള്‍ രണ്ടാം പകുതിയില്‍ പകരക്കാരായി എത്തിയ മന്‍വീര്‍ സിംഗും ഇഷാന്‍ പണ്ഡിതയും ഇന്ത്യയുടെ ഗോള്‍ പട്ടിക തികച്ചു.
നേരത്തെ പലസ്തീന്‍, ഫിലിപ്പീന്‍സിനെ തോല്‍പ്പിച്ചതോടെ ഹോങ്കോംഗിനെതിരായ അവസാന മത്സരത്തിന് മുമ്പെ ഏഷ്യന്‍ കപ്പിന് യോഗ്യത നേടിയിരുന്നെങ്കിലും ജയത്തോടെ അത് ഇന്ത്യ ആധികാരികമാക്കി. യോഗ്യതാ പോരാട്ടങ്ങളില്‍ നേരത്തെ കംബോഡിയെയും അഫ്ഗാനിസ്ഥാനെയും ഇന്ത്യ തോല്‍പ്പിച്ചിരുന്നു. ഇന്ത്യ തുടര്‍ച്ചയായി രണ്ട് തവണ ഏഷ്യന്‍ കപ്പിന് യോഗ്യത നേടുന്നത് ഇതാദ്യമാണ്.
മലയാളി താരങ്ങളായ സഹല്‍ അബ്ദുള്‍ സമദിനെയും ആഷിഖ് കുരുണിയനെയും ആദ്യ ഇലവനില്‍ കളിപ്പിച്ചാണ് കോച്ച് ഇഗോര്‍ സ്റ്റിമാക്ക് ഹോങ്കോംഗിനെതിരെ ഇന്ത്യയെ ഇറക്കിയത്. കളി തുടങ്ങി രണ്ടാം മിനിറ്റില്‍ തന്നെ അന്‍വര്‍ അലിയുടെ ഗോളില്‍ ഇന്ത്യ മുന്നിലെത്തി. പിന്നീട് നിരവധി അവസരങ്ങള്‍ ഇന്ത്യ തുറന്നെടുത്തു. ആദ്യ പകുതി തീരാന്‍ സെക്കന്‍ഡുകള്‍ ബാക്കിയിരിക്കെ ക്യാപ്റ്റന്‍ സുനില്‍ ഛേത്രിയിലൂടെ ഇന്ത്യ ലീഡ് രണ്ടാക്കി ഉയര്‍ത്തി. ഇന്ത്യന്‍ കുപ്പായത്തില്‍ ഛേത്രിയുടെ 84-ാം ഗോളായിരുന്നു ഇത്. ഇതോഗെ രാജ്യാന്തര ഗോളുകളുടെ എണ്ണത്തില്‍ ഇതിഹാസ താരം ഫ്രാങ്ക് പുഷ്കാസിന്‍റെ റെക്കോര്‍ഡിനൊപ്പമെത്താനും ഛേത്രിക്കായി.
രണ്ടാം പകുതിയുടെ ഭൂരിഭാഗം സമയവും തൂടുതല്‍ ഗോള്‍ വഴങ്ങാതെ ഹോങ്കോംഗ് പിടിച്ചു നിന്നെങ്കിലും പകരക്കാരനായി എത്തിയ മന്‍വീര്‍ സിംഗ് 85-ാം മിനിറ്റിലും ഇഷാന്‍ പണ്ഡിത ഇഞ്ചുറി ടൈമിലും(90+3) ഗോള്‍ നേടിയതോടെ ഹോങ്കോംഗിന്‍റെ കഥ കഴിഞ്ഞു. 82-ാം മിനിറ്റില്‍ മലയാളി താരം ആഷിഖ് കുരുണിയന് പകരക്കാരനായാണ് ഇഷാന്‍ പണ്ഡിത ഇറങ്ങിയത്. 60ാം മിനിറ്റില്‍ മലയാളി താരകം സഹല്‍ അബ്ദുള്‍ സമദിന് പകരമാണ് മന്‍വീര്‍ ഇറങ്ങിയത്.
രണ്ടാം പകുതിയില്‍ ഹോങ്കോംഗ് ഒറ്റപ്പെട്ട ആക്രമണങ്ങളിലൂടെ ഇന്ത്യന്‍ ഗോള്‍മുഖം വിറപ്പിച്ചെങ്കിലും ഗോള്‍വല അനക്കാനായില്ല.നേരത്തെ ഗ്രൂപ്പ് ബിയിയില്‍ പലസ്തീന്‍, ഫിലിപ്പീന്‍സിനെ തോല്‍പ്പിച്ചതോടെയാണ് ഇന്ത്യക്ക് യോഗ്യത ലഭിച്ചത്. പലസ്തീന്‍ എതിരില്ലാത്ത നാലു ഗോളുകള്‍ക്കാണ് ഫിലിപ്പീന്‍സിനെ പരാജയപ്പെടുത്തിയത്. ഇതോടെയാണ് ഹോങ്കോംഗിനെതിരെ ഇറങ്ങും മുമ്പെ ഇന്ത്യ മികച്ച രണ്ടാം സ്ഥാനക്കാരായെങ്കിലും ഏഷ്യന്‍ കപ്പിന് യോഗ്യത നേടുമെന്നുറപ്പാക്കിയത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!