
ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബുകൾക്ക് കൂടുതൽ നിയന്ത്രണം വരുന്നു. ആരാധകർക്ക് കൂടുതൽ അധികാരം നൽകുന്ന സമിതിക്ക് ബ്രിട്ടീഷ് സർക്കാർ അംഗീകാരം നൽകി.
റയൽ മാഡ്രിഡ്, ബാഴ്‌സലോണ, യുവന്‍റസ് തുടങ്ങിയ യൂറോപ്പിലെ വമ്പൻ ക്ലബുകളുടെ നേതൃത്വത്തിൽ വിഭാവനം ചെയ്യുന്ന യൂറോപ്യൻ സൂപ്പർ ലീഗിന്‍റെ ചർച്ചകൾ പുരോഗമിക്കുന്ന പശ്ചാത്തലത്തിലാണ് ബ്രിട്ടിഷ് സർക്കാർ ഫുട്ബോൾ നിയന്ത്രണ സമിതിക്ക് അംഗീകാരം നൽകിയത്. ആരാധകരുടെ താൽപര്യങ്ങൾ മാനിക്കാതെ ക്ലബ് ഉടമസ്ഥർ സാമ്പത്തിക ലാഭം മാത്രം ലക്ഷ്യമിട്ട് നടത്തുന്ന നീക്കങ്ങൾ തടയുക എന്നതാണ് ഫുട്ബോൾ നിയന്ത്രണ സമിതിയുടെ മുഖ്യലക്ഷ്യം. 2021ൽ യൂറോപ്യൻ സൂപ്പർ ലീഗ് എന്ന ആശയം അവതരിപ്പിച്ചപ്പോൾ തന്നെ പ്രീമിയർ ലീഗ് ക്ലബുകളുടെ ആരാധകർ അതിശക്തമായ എതിർപ്പുമായി രംഗത്തെത്തി. ഇതോടെ ആഴ്‌സണല്‍, ചെല്‍സി, ലിവര്‍പൂള്‍, മാഞ്ചസ്റ്റര്‍ സിറ്റി, മാഞ്ചസ്റ്റര്‍ യുണൈറ്റ‍്, ടോട്ടനം എന്നീ ക്ലബുകൾ യൂറോപ്യൻ സൂപ്പർ ലീഗിൽ നിന്ന് പിൻമാറിയിരുന്നു.
യുവേഫ ചാമ്പ്യൻസ് ലീഗിനെക്കാൾ കൂടുതൽ സാമ്പത്തിക പങ്കാളിത്തം എന്ന ലക്ഷ്യത്തോടെയാണ് റയൽ മാഡ്രിഡ് പ്രസിഡന്‍റ് ഫ്ലോറെന്‍റീനോ പെരസ് യൂറോപ്യൻ സൂപ്പർ ലീഗ് എന്ന ആശയവുമായി മുന്നോട്ടുപോകുന്നത്. തുടക്കം മുതൽ ഈ നീക്കത്തെ എതിർത്ത ആരാധകരുടെ നിരന്തര ആവശ്യത്തെ തുടർന്നാണ് ബ്രിട്ടിഷ് സർക്കാർ സ്വതന്ത്ര ഫുട്ബോൾ നിയന്ത്രണ സമിതിക്ക് അനുമതി നൽകിയത്. ഇംഗ്ലീഷ് ഫുട്ബോളിന്‍റെ ചരിത്രവും പാരമ്പര്യവും സംരക്ഷിക്കുക. ഇംഗ്ലണ്ടിലെ ആഭ്യന്തര മത്സരങ്ങളെ ദോഷമായി ബാധിക്കുന്ന മത്സരങ്ങൾ നിയന്ത്രിക്കുക. ക്ലബുകളുടെ അനധികൃത സാമ്പത്തിക ഇടപാടുകൾ തടയുക. ഉടമസ്ഥർ മാറിയാലും ക്ലബ് ആരാധകരുടെ താൽപര്യങ്ങൾ സംരക്ഷിക്കുക. ക്ലബിന്‍റെ പേര്, ലോഗോ, ബാഡ്‌ജ്, പരമ്പരാഗ കിറ്റ് കളർ എന്നിവ ഉടമസ്ഥർ മാറ്റുന്നത് തടയാനുള്ള അവകാശം ആരാധകർക്ക് നൽകുക തുടങ്ങിയവയാണ് പുതിയ സമിതിക്ക് കീഴിൽ വരുന്ന കാര്യങ്ങൾ.
സമിതി നിലവിൽ വരുന്നതോടെ യൂറോപ്യൻ സൂപ്പർ ലീഗിൽ പ്രീമിയർ ലീഗ് ക്ലബുകൾ ഉണ്ടാവില്ലെന്ന് ഏറക്കുറെ ഉറപ്പായി. ഇതോടൊപ്പം ക്ലബുകളുടെ ഉമടസ്ഥാവകാശം കൈമാറിയാലും ആരാധകർക്ക് കൂടുതൽ നിയന്ത്രണം ഉണ്ടാവുകയും ചെയ്യും. മാഞ്ചസ്റ്റർ സിറ്റി, ന്യൂകാസിൽ യുണൈറ്റഡ് എന്നി ക്ലബുകൾ ഇപ്പോൾ അറബ് ഗ്രൂപ്പുകളുടെ ഉടമസ്ഥതയിലാണ്. ലിവർപൂൾ, മാഞ്ചസ്റ്റർ യുണൈറ്റഡ് ക്ലബുകളുടെ ഉടമസ്ഥാവകാശത്തിനായും അറബ് ഗ്രൂപ്പുകൾ രംഗത്തുണ്ട്. ഈ പശ്ചാത്തലത്തിൽ കൂടിയാണ് ഫുട്ബോൾ നിയന്ത്രണ സമിതി നിലവിൽ വരുന്നത്.
യൂറോപ്പ ലീഗ്:ബാഴ്സയെ വീഴ്ത്തി മാഞ്ചസ്റ്റര്‍ യുണൈറ്റഡ് പ്രീ ക്വാര്‍ട്ടറില്‍
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!