ഇരട്ട ഗോളുമായി ഹാരി കെയ്ന്‍; ക്രൊയേഷ്യക്കെതിരെ പക തീര്‍ത്ത് ഇംഗ്ലണ്ട്, ജയം രണ്ടിനെതിരെ നാല് ഗോളിന്

Published : Jun 18, 2026, 06:45 AM IST
Harry Kane

Synopsis

2026 ലോകകപ്പിലെ ഗ്രൂപ്പ് മത്സരത്തിൽ ഇംഗ്ലണ്ട് ക്രൊയേഷ്യയെ രണ്ടിനെതിരെ നാല് ഗോളുകൾക്ക് പരാജയപ്പെടുത്തി. നായകൻ ഹാരി കെയ്ൻ ഇരട്ട ഗോളുകൾ നേടിയപ്പോൾ, ജൂഡ് ബെല്ലിങ്ഹാം, മാർക്കസ് റാഷ്ഫോർഡ് എന്നിവരും ഇംഗ്ലണ്ടിനായി സ്കോർ ചെയ്തു. 2018 ലോകകപ്പ് സെമിയിലെ തോൽവിക്ക് ഇംഗ്ലണ്ട് ഈ വിജയത്തിലൂടെ പകരംവീട്ടി.

ഡാളസ്: പുതിയ പരിശീലകന്‍ തോമസ് ടുഹലിന് കീഴില്‍ ലോകകപ്പ് കിരീടം ലക്ഷ്യമിട്ടിറങ്ങിയ ഇംഗ്ലണ്ടിന് വിജയത്തുടക്കം. ഡാളസ് സ്റ്റേഡിയത്തില്‍ നടന്ന ആവേശം നിറഞ്ഞ ഗ്രൂപ്പ് എല്‍ മത്സരത്തില്‍ രണ്ടിനെതിരെ നാല് ഗോളുകള്‍ക്ക് ഇംഗ്ലണ്ട്, ക്രോയേഷ്യയെ തകര്‍ത്തു. നായകന്‍ ഹാരി കെയ്ന്‍ ഇരട്ട ഗോളുകളുമായി തിളങ്ങിയ മത്സരത്തില്‍ ജൂഡ് ബെല്ലിങ്ഹാം, മാര്‍ക്കസ് റാഷ്ഫോര്‍ഡ് എന്നിവരും ഇംഗ്ലണ്ടിനായി വലകുലുക്കി.

തുടക്കം മുതല്‍ ഒടുക്കം വരെ ആവേശം

2018 ലോകകപ്പ് സെമിഫൈനലില്‍ തങ്ങളെ തോല്‍പ്പിച്ച ക്രോയേഷ്യക്കെതിരെ കടുത്ത പ്രതികാരബുദ്ധിയോടെയാണ് ഇംഗ്ലണ്ട് ഇറങ്ങിയത്. കളിയുടെ 12-ാം മിനിറ്റില്‍ തന്നെ നോനി മഡുകെ ബോക്‌സില്‍ വീഴ്ത്തപ്പെട്ടതിന് ലഭിച്ച പെനാല്‍റ്റി ലക്ഷ്യത്തിലെത്തിച്ച് ഹാരി കെയ്ന്‍ ഇംഗ്ലണ്ടിന് ലീഡ് സമ്മാനിച്ചു. എന്നാല്‍ 36-ാം മിനിറ്റില്‍ മാര്‍ട്ടിന്‍ ബട്ടൂറിനയിലൂടെ ക്രോയേഷ്യ തിരിച്ചടിച്ചു. ഫസ്റ്റ് ഹാഫ് അവസാനിക്കുന്നതിന് തൊട്ടുമുമ്പ് 42-ാം മിനിറ്റില്‍ ഡെക്ലാന്‍ റൈസിന്റെ കോര്‍ണറില്‍ നിന്ന് തകര്‍പ്പന്‍ ഹെഡ്ഡറിലൂടെ ഹാരി കെയ്ന്‍ ഇംഗ്ലണ്ടിന് വീണ്ടും ലീഡ് നല്‍കിയെങ്കിലും, ഇഞ്ചുറി ടൈമില്‍ പെറ്റാര്‍ മൂസയിലൂടെ ക്രോയേഷ്യ വീണ്ടും സമനില പിടിച്ചു (2-2).

രണ്ടാം പകുതിയില്‍ കളം പിടിച്ച് ഇംഗ്ലണ്ട്

രണ്ടാം പകുതി ആരംഭിച്ച് തൊട്ടടുത്ത മിനിറ്റില്‍ തന്നെ സൂപ്പര്‍ താരം ജൂഡ് ബെല്ലിങ്ഹാം ഒരു സോളോ മുന്നേറ്റത്തിലൂടെ ഇംഗ്ലണ്ടിനെ വീണ്ടും മുന്നിലെത്തിച്ചു. പിന്നീട് പ്രതിരോധം ശക്തമാക്കിയ ഇംഗ്ലണ്ട്, ക്രോയേഷ്യയുടെ മുന്നേറ്റങ്ങളുടെ മൂര്‍ച്ച കുറച്ചു. മത്സരത്തിന്റെ 71-ാം മിനിറ്റില്‍ ആന്റണി ഗോര്‍ഡന് പകരക്കാരനായി കളത്തിലിറങ്ങിയ മാര്‍ക്കസ് റാഷ്ഫോര്‍ഡ് 85-ാം മിനിറ്റില്‍ ബുകായോ സാക്കയുടെ അസിസ്റ്റില്‍ നിന്നും മനോഹരമായ ഒരു ഫിനിഷിംഗിലൂടെ ഇംഗ്ലണ്ടിന്റെ നാലാം ഗോളും വിജയവും ഉറപ്പിച്ചു.

ആക്രമണത്തില്‍ ഇംഗ്ലണ്ട് മികച്ചുനിന്നെങ്കിലും ആദ്യ പകുതിയില്‍ രണ്ട് ഗോളുകള്‍ വഴങ്ങേണ്ടി വന്നത് ടുഹലിന്റെ പ്രതിരോധ നിരയുടെ പോരായ്മയായി ചൂണ്ടിക്കാണിക്കപ്പെടുന്നു. എങ്കിലും ഗ്രൂപ്പിലെ ഏറ്റവും കടുത്ത എതിരാളികള്‍ക്കെതിരെ വമ്പന്‍ ജയം നേടാനായത് ഇംഗ്ലണ്ടിന് വലിയ ആത്മവിശ്വാസം നല്‍കും.

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

പോര്‍ച്ചുഗലിനെ പിടിച്ചുകെട്ടി കോംഗോ; നിരാശപ്പെടുത്തി ക്രിസ്റ്റ്യാനോ, തുടക്കം സമനിലയോടെ
വനിതാ ടി20 ലോകകപ്പ്: ഇന്ത്യന്‍ ക്യാമ്പില്‍ ആശങ്ക, ശ്രേയങ്ക പാട്ടീലിന് പരിക്ക്; സ്‌ട്രെച്ചറില്‍ പുറത്തേക്ക്