മെസി ഗോള്‍ ആഘോഷം നടത്തുമ്പോള്‍ ഗ്രൗണ്ടില്‍ അതിക്രമിച്ച് കയറി ഇരച്ചെത്തി, അര്‍ധനഗ്നനായി ഓടാന്‍ ശ്രമിച്ച് യുവാവ്

By Web TeamFirst Published Dec 10, 2022, 7:49 PM IST
Highlights

രണ്ടാം പകുതിയില്‍ അര്‍ജന്‍റീനയ്ക്ക് അനുകൂലമായി ലഭിച്ച പെനാല്‍റ്റി ലിയോണല്‍ മെസി ഗോള്‍ ആക്കിയതിന് തൊട്ട് പിന്നാലെയാണ് യുവാവ് ഗ്രൗണ്ടിലേക്ക് ഇരച്ചെത്തിയത്

ദോഹ: ഖത്തര്‍ ലോകകപ്പില്‍ അര്‍ജന്‍റീന - നെതര്‍ലാന്‍ഡ്സ് മത്സരം നടക്കുന്നതിനിടെ ഗ്രൗണ്ടിലേക്ക് അതിക്രമിച്ച് കയറി യുവാവ്. മത്സരത്തിന്‍റെ 75-ാം മിനിറ്റിലായിരുന്നു സംഭവം. രണ്ടാം പകുതിയില്‍ അര്‍ജന്‍റീനയ്ക്ക് അനുകൂലമായി ലഭിച്ച പെനാല്‍റ്റി ലിയോണല്‍ മെസി ഗോള്‍ ആക്കിയതിന് തൊട്ട് പിന്നാലെയാണ് യുവാവ് ഗ്രൗണ്ടിലേക്ക് ഇരച്ചെത്തിയത്. സുരക്ഷാ ഉദ്യോഗസ്ഥര്‍ പിടികൂടാന്‍ ശ്രമിക്കുന്നതിനിടെ യുവാവ് ഷര്‍ട്ട് വലിച്ചൂരി അര്‍ധ നഗ്നനാവുകയും ചെയ്തു.

ഒട്ടും സമയം കളയാതെ തന്നെ ഉദ്യോഗസ്ഥര്‍ യുവാവിനെ പിടികൂടുകയും പുറത്തേക്ക് കൊണ്ട് പോവുകയും ചെയ്തു. ഇതിന്‍റെ ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്. ലോകകപ്പിന്‍റെ ഗ്രൂപ്പ് ഘട്ടത്തില്‍ പോര്‍ച്ചുഗല്‍ ഉറുഗ്വേ മത്സരത്തിനിടയില്‍ ഗ്രൗണ്ടിലേക്ക് ക്വീര്‍ വിഭാഗങ്ങളെ പിന്തുണയ്ക്കുന്ന മഴവില്‍ നിറത്തിലെ പതാകയുമായി ഇരച്ചെത്തിയുള്ള യുവാവിന്‍റെ പ്രതിഷേധം വലിയ ചര്‍ച്ചയായി മാറിയിരുന്നു.

മരിയോ ഫെറി എന്ന യുവാവിന്‍റെ ടീഷര്‍ട്ടില്‍ അടിമുടി പ്രതിഷേധ സൂചകങ്ങള്‍ ആയിരുന്നു. യുക്രൈനെ രക്ഷിക്കണം എന്നെഴുതിയ ടീ ഷര്‍ട്ടിന്‍റെ പിന്‍വശത്ത് ഇറാനിലെ സ്ത്രീകള്‍ക്ക് ബഹുമാനം എന്നായിരുന്നു എഴുത്ത്.  നീല നിറത്തിലെ ടീ ഷര്‍ട്ടില്‍ സൂപ്പര്‍മാന്‍റെ ലോഗോയും പതിച്ചിരുന്നു. സെക്കന്‍ഡ് ഹാഫിലായിരുന്നു പ്രതിഷേധക്കാരന്‍ ഗ്രൗണ്ടിലേക്ക് ഇരച്ചെത്തിയത്. സുരക്ഷാ ഉദ്യോഗസ്ഥര്‍ ഏറെ പണിപ്പെട്ടാണ് ഇയാളെ പിടികൂടി ഗ്രൗണ്ടിന് പുറത്തേക്ക് കൊണ്ടു പോയത്.

കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം ഖത്തര്‍ അധികൃതര്‍ തന്നെ വെറുതെ വിട്ടതായി മരിയോ ഫെറി  വെളിപ്പെടുത്തിയിരുന്നു. ഖത്തറില്‍ ഒരു പ്രശ്നങ്ങളും ഇല്ലെന്ന് റെഫി റോയിട്ടേഴ്സിനോട് പറഞ്ഞു. ഖത്തര്‍ പൊലീസിനെ പ്രശംസിക്കാനും അദ്ദേഹം മറന്നില്ല. കസ്റ്റഡിയില്‍ ഇരിക്കുമ്പോള്‍ വളരെ മാന്യമായാണ് അവര്‍ തന്നോട് പെരുമാറിയത്. ചായയോ വെള്ളമോ എന്തെങ്കിലും വേണമോയെന്ന് വളരെ സൗഹാര്‍ദ്ദത്തില്‍ അവര്‍ ചോദിച്ചു. ഫിഫ പ്രസിഡന്‍റ്  ജിയാനി ഇന്‍ഫെന്‍റിനോ എത്തിയാണ് തന്നെ രക്ഷിച്ചത്. വെറും 30 മിനിറ്റ് കൊണ്ടാണ് ഇന്‍ഫെന്‍റിനോ ഇടപ്പെട്ട് തന്നെ മോചിപ്പിച്ചതെന്നും ഫെറി പറഞ്ഞിരുന്നു.

'താരങ്ങള്‍ മരിച്ച അവസ്ഥയില്‍'; പക്ഷേ അര്‍ജന്‍റീനയുടെ ജയം വെറും ലോട്ടറിയെന്ന് ഡച്ച് കോച്ച് വാൻ ഗാള്‍

click me!