ഡല്ലാസ്: ഫിഫ ലോകകപ്പില്‍ ചരിത്രനേട്ടം സ്വന്തമാക്കിയിരുന്നു ലിയോണല്‍ മെസി. ഓസ്ട്രിയയ്ക്കെതിരായ മത്സരത്തില്‍ നേടിയ ഗോളോടെ ലോകകപ്പ് ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടുന്ന താരമെന്ന റെക്കോര്‍ഡ് മെസി സ്വന്തമാക്കി. എന്നാല്‍, റെക്കോര്‍ഡ് നേട്ടത്തിനിടയിലും മറ്റുചില വിവാദങ്ങള്‍ കൂടിയുണ്ടായി. ജര്‍മ്മനിയുടെ മിറോസ്ലാവ് ക്ലോസെയുടെ 16 ഗോളെന്ന റെക്കോര്‍ഡ് മറികടന്ന് 17-ാം ഗോള്‍ നേടിയ മെസ്സി ലോകകപ്പ് ചരിത്രത്തിലെ ടോപ് സ്‌കോററായി മാറിയിരുന്നു.
എന്നാല്‍, ഈ ഗോളിലേക്ക് നയിച്ച നീക്കത്തില്‍ അര്‍ജന്റീനന്‍ താരം അലക്‌സിസ് മാക് അലിസ്റ്റര്‍ ഓസ്ട്രിയന്‍ താരം സേവ്യര്‍ ഷ്‌ലാഗറിനെ ഫൗള്‍ ചെയ്തതാണ് വിവാദമായത്. പന്തില്‍ തൊടാതെ ഷ്‌ലാഗറിനെ വീഴ്ത്തിയതിന് റഫറി ഫൗള്‍ വിളിച്ചില്ല, തുടര്‍ന്ന് മെസി ഗോള്‍ നേടുകയും ചെയ്തു. ഈ സാഹചര്യത്തില്‍ വാര്‍ ഇടപെടാതിരുന്നത് ഫുട്‌ബോള്‍ ലോകത്ത് വലിയ വിമര്‍ശനങ്ങള്‍ക്ക് കാരണമായി. പ്രശസ്ത മുന്‍ ഗോള്‍കീപ്പര്‍ പീറ്റര്‍ ഷീമൈക്കിള്‍ ഉള്‍പ്പെടെയുള്ളവര്‍ ഈ തീരുമാനത്തെ രൂക്ഷമായി വിമര്‍ശിച്ചു.
മെസിയുടെ ഈ ഗോളിന് മുന്‍പ് തന്നെ കളി നിര്‍ത്തി ഫൗള്‍ വിളിക്കേണ്ടതായിരുന്നുവെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. അര്‍ജന്റീനയ്ക്കും മെസിക്കും റഫറിമാര്‍ അനുകൂലമായി തീരുമാനങ്ങള്‍ നല്‍കുന്നുവെന്ന ആരോപണങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ ശക്തമായിരിക്കെയാണ് അദ്ദേഹത്തിന്റെ വാദം. കഴിഞ്ഞയാഴ്ച അള്‍ജീരിയക്കെതിരായ മത്സരത്തിലും മെസിയുടെ ഒരു ഫൗളിനെച്ചൊല്ലി വലിയ ചര്‍ച്ചകള്‍ നടന്നിരുന്നു. അന്ന് അള്‍ജീരിയന്‍ ക്യാപ്റ്റനെ ഫൗള്‍ ചെയ്തതിന് മെസിക്ക് കാര്‍ഡ് ലഭിച്ചില്ലെന്ന് ആരോപിച്ച് അള്‍ജീരിയന്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ ഫിഫയ്ക്ക് പരാതി നല്‍കുകയും ചെയ്തിരുന്നു.
ഓസ്ട്രിയക്കെതിരായ മത്സരത്തില്‍ ലൗതാരോ മാര്‍ട്ടിനെസ് മറ്റൊരു ഓസ്ട്രിയന്‍ താരത്തെ ഫൗള്‍ ചെയ്തതിനും അച്ചടക്ക നടപടി ഉണ്ടായില്ല. ഇത്തരം സംഭവങ്ങള്‍ അര്‍ജന്റീനയ്ക്ക് റഫറിമാരില്‍ നിന്ന് പ്രത്യേക പരിഗണന ലഭിക്കുന്നുണ്ടോ എന്ന സംശയം ആരാധകര്‍ക്കിടയില്‍ ബലപ്പെടുത്തിയിട്ടുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!