ഭാഗ്യം തെളിയുമോ; അര്‍ജന്‍റീന ഫൈനലിന് ഇറങ്ങുക അഭിമാന നീലയില്‍

By Jomit JoseFirst Published Dec 16, 2022, 11:48 AM IST
Highlights

1990ലും 2014ലും ഫൈനലില്‍ തോറ്റപ്പോള്‍ എവേ ജേഴ്‌സിയിലായിരുന്നു ലാറ്റിനമേരിക്കന്‍ സംഘം ഇറങ്ങിയിരുന്നത്

ദോഹ: ഖത്തര്‍ ലോകകപ്പില്‍ ഫ്രാന്‍സിനെതിരെ ഫൈനലില്‍ അര്‍ജന്‍റീന കളിക്കുക അവരുടെ അഭിമാന നീല ഹോം ജേഴ്‌സിയണിഞ്ഞ്. അര്‍ജന്‍റീനന്‍ പതാകയുടെ മാതൃകയിലുള്ള ജേഴ്‌സിയില്‍ ഇതിഹാസ താരം ലിയോണല്‍ മെസി കപ്പുയര്‍ത്തും എന്ന പ്രതീക്ഷയിലാണ് ടീമും ആരാധകരും. 32 വര്‍ഷത്തിനിടെ ആദ്യമായി ലോകകപ്പ് ഫൈനലില്‍ ഹോം കിറ്റില്‍ കളത്തിലിറങ്ങാന്‍ തയ്യാറെടുക്കുകയാണ് അര്‍ജന്‍റീന. 

എട്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് അര്‍ജന്‍റീന ഫിഫ ലോകകപ്പിന്‍റെ കലാശപ്പോരിന് യോഗ്യത നേടിയത്. 1990ലും 2014ലും ഫൈനലില്‍ തോറ്റപ്പോള്‍ എവേ ജേഴ്‌സിയിലായിരുന്നു ലാറ്റിനമേരിക്കന്‍ സംഘം ഇറങ്ങിയിരുന്നത്. 

ആദ്യ സെമിയില്‍ ക്രൊയേഷ്യയെ എതിരില്ലാത്ത മൂന്ന് ഗോളിന് വീഴ്‌ത്തിയാണ് അര്‍ജന്‍റീന ഫൈനലിലെത്തിയത്. ലുസൈല്‍ സ്റ്റേഡിയത്തില്‍ ജൂലിയന്‍ ആല്‍വാരസ് വണ്ടര്‍ സോളോ അടക്കം രണ്ടും മെസി ഒന്നും ഗോള്‍ നേടി. മെസി പെനാല്‍റ്റിയിലൂടെ 34-ാം മിനുറ്റിലും ആല്‍വാരസ് 39, 69 മിനുറ്റുകളിലുമാണ് ഗോള്‍ കണ്ടെത്തിയത്. രണ്ടാം സെമിയില്‍ ആഫ്രിക്കന്‍ കരുത്തരായ മൊറോക്കോയെ എതിരില്ലാത്ത രണ്ട് ഗോളിന് തകര്‍ത്താണ് ഫ്രാന്‍സ് ഫൈനലിന് യോഗ്യത നേടിയത്. തിയോ ഹെര്‍ണാണ്ടസും കോലോ മൗനിയുമായിരുന്നു സ്കോറര്‍മാര്‍. ഇതോടെ ആദ്യമായി ലോകകപ്പ് സെമിയിലെത്തിയ മോറോക്കോയുടെ മിറാക്കിള്‍ കുതിപ്പ് അവസാനിച്ചു.  

ഫൈനലിന് മുന്നോടിയായുള്ള അര്‍ജന്‍റീനയുടെ പരിശീലനത്തിന് ഇന്നലെ തുടക്കമായിരുന്നു. ഇന്ന് അടച്ചിട്ട സ്റ്റേഡിയത്തില്‍ ടീം പരിശീലിക്കും. ചൊവ്വാഴ്ത്തെ സെമി ഫൈനൽ വിജയത്തിന് ശേഷം ഒരു ദിവസം അര്‍ജന്‍റീന താരങ്ങള്‍ക്ക് പരിശീലകന്‍ സ്കലോണി വിശ്രമം അനുവദിച്ചിരുന്നു. കുടുംബത്തോടൊപ്പം സമയം ചെലവഴിക്കുകയും ഇഷ്ടഭക്ഷണം കഴിക്കുകയും ചെയ്യുന്നതിന്‍റെ ചിത്രങ്ങള്‍ താരങ്ങൾ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവച്ചിട്ടുണ്ട്. സസ്പെന്‍ഷന്‍ കാരണം സെമി നഷ്ടമായ അക്യൂനയും മോണ്ടിയലും തിരിച്ചുവരുന്നതിനാല്‍ ഫൈനലിലെ ആദ്യ ഇലവനില്‍ മാറ്റം വന്നേക്കും. 

റഫറിമാര്‍ക്കെതിരായ പരാതിപ്രളയം തുടരുന്നു; ഫ്രാന്‍സിനെതിരെ രണ്ട് പെനാല്‍റ്റി നിഷേധിച്ചെന്ന് മൊറോക്കോ

click me!