
ബ്യൂണസ് ഐറിസ്: ഫിഫ ലോകകപ്പ് യോഗ്യതാ മത്സരത്തിൽ (FIFA World Cup Qatar 2022) അർജന്‍റീനയ്ക്ക് തകർപ്പൻ ജയം. അർജന്‍റീന വെനസ്വേലയെ (Argentina beat Venezuela) എതിരില്ലാത്ത മൂന്ന് ഗോളിന് തോൽപ്പിച്ചു. നികോ ഗോൺസാലസ് (Nicolas Gonzalez), ഏഞ്ചൽ ഡി മരിയ (Angel Di Maria), ലിയോണൽ മെസി (Lionel Messi) എന്നിവരാണ് ഗോൾ നേടിയത്.
നികോ ഗോൺസാലസാണ് 35-ാം മിനുറ്റിൽ ആദ്യ ഗോൾ നേടിയത്. 79-ാം മിനുറ്റിൽ ഏഞ്ചൽ ഡി മരിയ ലീഡുയർത്തി. 82-ാം മിനുറ്റിൽ മെസി പട്ടിക പൂർത്തിയാക്കി. ഇതോടെ പരാജയമറിയാതെ അർജന്‍റീന 30 മത്സരങ്ങൾ പൂർത്തിയാക്കി. അർജന്‍റീന നേരത്തെ തന്നെ ലോകകപ്പ് യോഗ്യത നേടിയിരുന്നു. ലോകകപ്പിന് മുൻപ് സ്വന്തം മണ്ണിൽ അർജന്‍റീനയുടെ അവസാന പോരാട്ടം കാണാൻ ആയിരക്കണക്കിന് ആരാധകരാണ് എത്തിയത്.
ഇന്നലെ നടന്ന മത്സരത്തില്‍ ചിലെക്കെതിരെ ഗോള്‍ ആറാട്ടുമായി ബ്രസീല്‍ ശ്രദ്ധനേടിയിരുന്നു. ലോകകപ്പിന് നേരത്തെ തന്നെ യോഗ്യത നേടിയിരുന്നു കാനറികള്‍. സൂപ്പര്‍താരം നെയ്‌മര്‍ വീണ്ടും ഗോള്‍ കണ്ടെത്തിയ മത്സരത്തില്‍ 4-0നാണ് ചിലെയെ ബ്രസീല്‍ പരാജയപ്പെടുത്തിയത്. വിനീഷ്യസ് ജൂനിയര്‍, ഫിലിപ്പെ കുട്ടീഞ്ഞോ, റിച്ചാര്‍ലിസണ്‍ എന്നിവരാണ് കാനറികളുടെ മറ്റ് സ്‌കോറര്‍മാര്‍.
നെയ്‌മറിനൊപ്പം വിനീഷ്യസ് ജൂനിയറെയും അണിനിരത്തിയാണ് ടിറ്റെ തന്‍റെ ടീമിനെ മൈതാനത്തിറക്കിയത്. 44-ാം മിനുറ്റില്‍ നെയ്‌മറുടെ പെനാല്‍റ്റി ഗോളില്‍ ബ്രസീല്‍ മുന്നിലെത്തിയപ്പോള്‍ ഇടവേളയ്‌ക്ക് മുമ്പ് വിനീഷ്യസ് ഇഞ്ചുറിടൈമില്‍(45+1) ലീഡ് രണ്ടാക്കിയുയര്‍ത്തി. രണ്ടാംപകുതിയില്‍ 72-ാം മിനുറ്റില്‍ മറ്റൊരു പെനാല്‍റ്റി കൂടി ബ്രസീലിന് ഭാഗ്യമായി. കിക്കെടുത്ത കുട്ടീഞ്ഞോ പന്ത് അനായാസം ലക്ഷ്യത്തിലെത്തിച്ചപ്പോള്‍ ഇഞ്ചുറിടൈമില്‍(90+1) റിച്ചാര്‍ലിസണ്‍ പട്ടിക പൂര്‍ത്തിയാക്കി. കൂടുതല്‍ സമയം പന്ത് കാല്‍ക്കല്‍ വെച്ചും കൂടുതല്‍ ഷോട്ടുകളുതിര്‍ത്തും ആധികാരികമാണ് ബ്രസീലിന്‍റെ ജയം.
IPL 2022 : ഇനി ഐപിഎല്‍ പൂരദിനങ്ങള്‍; ചെന്നൈ-കൊല്‍ക്കത്ത ഉദ്ഘാടന മത്സരം ഇന്ന്