
ഫിലാഡല്‍ഫിയ: ഫിഫ ലോകകപ്പ് 2026-ല്‍ ഇറാഖിനെതിരെ ഏകപക്ഷീയമായ 3-0 വിജയവുമായി ഫ്രാന്‍സ് തങ്ങളുടെ കുതിപ്പ് തുടരുന്നു. കിലിയന്‍ എംബാപ്പെയുടെ ഇരട്ടഗോളുകളും ഒസ്മാന്‍ ഡെംബെലെയുടെ ഒരു ഗോളുമാണ് ഫ്രാന്‍സിന് അനായാസ വിജയം സമ്മാനിച്ചത്. ഈ വിജയത്തോടെ ലോകകപ്പിലെ തന്റെ ആകെ ഗോള്‍നേട്ടം 16 ആയി ഉയര്‍ത്താന്‍ എംബാപ്പെയ്ക്ക് സാധിച്ചു. ജര്‍മന്‍ ഇതിഹാസം മിറോസ്ലാവ് ക്ലോസെയുടെ റെക്കോര്‍ഡിനൊപ്പമെത്താനും എംബാപ്പെയ്ക്ക് കഴിഞ്ഞു. ലയണല്‍ മെസിയുടെ ഓള്‍-ടൈം റെക്കോര്‍ഡിന് ഇനി രണ്ട് ഗോളുകള്‍ കൂടി മാത്രം മതി എംബാപ്പെയ്ക്ക്.
ആദ്യ പകുതിയില്‍ മൈക്കല്‍ ഒലിസെയുടെ അസിസ്റ്റില്‍ എംബാപ്പെയാണ് ഫ്രാന്‍സിനായി ആദ്യ ഗോള്‍ നേടിയത്. രണ്ടാം പകുതിയില്‍ എംബാപ്പെ തന്റെ രണ്ടാമത്തെ ഗോളും കണ്ടെത്തി. തുടര്‍ന്ന് ഒലിസെയുടെ തന്നെ അസിസ്റ്റില്‍ ഒസ്മാന്‍ ഡെംബെലെ മൂന്നാം ഗോളും നേടി ഫ്രാന്‍സിന്റെ വിജയം പൂര്‍ത്തിയാക്കി. കാലാവസ്ഥാ തടസ്സം: കനത്ത മഴയും ഇടിമിന്നലും കാരണം പകുതിസമയത്ത് മത്സരം ഏകദേശം രണ്ട് മണിക്കൂറോളം തടസ്സപ്പെട്ടിരുന്നു. ആദ്യ പകുതിയില്‍ 1-0ത്തിന് മുന്നിട്ടുനിന്ന ശേഷമാണ് മത്സരം താല്‍ക്കാലികമായി നിര്‍ത്തിവെച്ചത്. മഴയ്ക്ക് ശേഷം കളി പുനരാരംഭിച്ചപ്പോള്‍ ഫ്രാന്‍സ് തങ്ങളുടെ ആധിപത്യം തുടരുകയായിരുന്നു.
ഇടവേളയില്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ച് ആരാധകരോട് സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറാന്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു. അമേരിക്കയിലെ കാലാവസ്ഥാ പ്രോട്ടോക്കോള്‍ അനുസരിച്ച്, സ്റ്റേഡിയത്തിന്റെ എട്ട് മൈല്‍ ചുറ്റളവില്‍ മിന്നലോ മറ്റ് വൈദ്യുത പ്രകടനങ്ങളോ കണ്ടാല്‍ മത്സരം ഉടന്‍ നിര്‍ത്തിവെക്കണം. ആരാധകര്‍ സ്റ്റേഡിയത്തിനുള്ളിലെ സുരക്ഷിത താവളങ്ങളിലേക്ക് മാറണം. കളിക്കാരും മാച്ച് ഒഫീഷ്യലുകളും ഡ്രസ്സിംഗ് റൂമുകളിലേക്ക് മടങ്ങണം.
അപകടകരമായ സാഹചര്യങ്ങള്‍ മാറി, അവസാനമായി മിന്നല്‍ കണ്ടതിന് ശേഷം തുടര്‍ച്ചയായി 30 മിനിറ്റ് ഒരു മിന്നലും ഇല്ലാത്ത അവസ്ഥയുണ്ടായാല്‍ മാത്രമേ കളി പുനരാരംഭിക്കാന്‍ അനുവാദമുള്ളൂ. ഇതിനിടയില്‍ വീണ്ടും മിന്നല്‍ കണ്ടാല്‍, 30 മിനിറ്റെന്ന കണക്കുകൂട്ടല്‍ വീണ്ടും ആദ്യത്തില്‍ നിന്ന് തുടങ്ങും. ഈ സുരക്ഷാ പ്രോട്ടോക്കോള്‍ ഫിഫയുടേതല്ല. അതിനാല്‍, അവര്‍ക്ക് ഈ തീരുമാനങ്ങളില്‍ ഇടപെടാനോ ഇത് മറികടക്കാനോ അധികാരമില്ല.
അമേരിക്കയില്‍ ഫുട്‌ബോള്‍ മത്സരങ്ങള്‍ കാലാവസ്ഥ മൂലം തടസ്സപ്പെടുന്നത് പുതിയ കാര്യമല്ല. കഴിഞ്ഞ വര്‍ഷം നടന്ന ക്ലബ് ലോകകപ്പില്‍ ആറ് മത്സരങ്ങള്‍ ആകെ എട്ടര മണിക്കൂറോളം തടസ്സപ്പെട്ടിരുന്നു. ചെല്‍സിയും ഡോര്‍ട്മുണ്ടും തമ്മിലുള്ള മത്സരം നാല് മണിക്കൂറിലേറെയാണ് നീണ്ടുനിന്നത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!