
ഫറ്റോര്‍ഡ: ഐഎസ്എല്ലില്‍(ISL 2021-22) വിജയമറിയാത്ത നാലു മത്സരങ്ങള്‍ക്കുശേഷം പരിശീലകന്‍ ആന്‍റോണിയെ ഹബാസിനെ(Antonio Habas) പുറത്താക്കി പുതിയ പരിശീലകന്‍ യുവാന്‍ ഫെറാണ്ടോക്ക്(Juan Ferrando) കീഴില്‍ ആദ്യ അങ്കത്തിനിറങ്ങിയ എടികെ മോഹന്‍ ബഗാന്(ATK Mohun Bagan) ജയത്തുടക്കം. നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെ(NorthEast United) രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്ക് വീഴ്ത്തിയാണ് എടികെ വീണ്ടും വിജയവഴിയില്‍ തിരിച്ചെത്തിയത്.
രണ്ടാം പകുതിയില്‍ ഹ്യൂഗോ ബോമസിന്‍റെ ഇരട്ട ഗോളും ആദ്യ പകുതിയുടെ ഇഞ്ചുറി സമയത്ത് ലിസ്റ്റണ്‍ കൊളാക്കോ നേടിയ ഗോളുമാണ് എടികെക്ക് ജയമൊരുക്കിയത്. മലയാളി താരം വിപി സുഹൈറിലൂടെ രണ്ടാം മിനിറ്റില്‍ തന്നെ മുന്നിലെത്തിയ നോര്‍ത്ത് ഈസ്റ്റിന്‍റെ രണ്ടാം ഗോള്‍ 87ാം മിനിറ്റില്‍ മഷൂര്‍ ഷെരീഫിന്‍റെ ബൂട്ടില്‍ നിന്നായിരുന്നു.
ഏഴാം സ്ഥാനത്തായിരുന്ന എടികെ ജയത്തോടെ ഒരു മത്സരം കുറച്ചു കളിച്ച കേരളാ ബ്ലാസ്റ്റേഴ്സിനെ ആറാം സ്ഥാനത്തേക്ക് പിന്തള്ളി അഞ്ചാം സഥാനത്തേക്ക് കയറി. നോര്‍ത്ത് ഈസ്റ്റ് ഒമ്പതാം സ്ഥാനത്ത് തുടരുന്നു. രണ്ടാം മിനിറ്റില്‍ ലഭിച്ച കോര്‍ണറില്‍ നിന്നാണ് വി പി സുഹൈര്‍ നോര്‍ത്ത് ഈസ്റ്റിനെ തുടക്കത്തിലെ മുന്നിലെത്തിച്ചത്.
ആദ്യ മിനിറ്റില്‍ തന്നെ ലീഡ് വഴങ്ങിയതിന്‍റെ ഞെട്ടലില്‍ എടികെ കൈ മെയ് മറന്ന് ആക്രമിച്ചെങ്കിലും നോര്‍ത്ത് ഗോള്‍ വഴങ്ങാത പിടിച്ചുനിന്നു. 40ാം മിനിറ്റില്‍ റോച്ചര്‍സെലയുടെ ഗോളെന്നുറച്ച ഷോട്ട് എടികെ ഗോള്‍ കീപ്പര്‍ അവിശ്വസനീയമായി തടുത്തിട്ടതിന് പിന്നാലെ എടികെക്കും ഗോളിന് അവസരം ലഭിച്ചു.
ത്രൂ ബോളില്‍ ഓടിക്കയറിയ ലിസ്റ്റണ്‍ കൊളോക്കോ ഗോളിലേക്ക് ലക്ഷ്യം വെച്ചെങ്കിലും നോര്‍ത്ത് ഈസ്റ്റ് ഗോള്‍ കീപ്പര്‍ മിര്‍ഷാദ് മിച്ചു രക്ഷകനായി. ആദ്യപകുതിയുടെ ഇഞ്ചുറി ടൈമിലാണ് ഒടുവില്‍ എടികെ കാത്തിരുന്ന സമനില ഗോള്‍ വന്നത്. തുടര്‍ച്ചയായ ആക്രമണങ്ങള്‍ക്കൊടുവില്‍ ലിസ്റ്റണ്‍ കൊളാക്കോ ആണ് എടികെക്ക് സമനില സമ്മാനിച്ചത്.
രണ്ടാം പകുതിയുടെ തുടക്കത്തിലെ എടികെ മുന്നിലെത്തി. 53-ാം മിനിറ്റില്‍ ഹ്യൂഗോ ബോമസ് ആണ് എടികെക്ക് ലീഡ് സമ്മാനിച്ചത്. 76-ാം മിനിറ്റില്‍ ബോമസ് തന്നെ എടികെയുടെ ജയമുറപ്പിച്ച രണ്ടാം ഗോളും നേടി. കളി തീരാന്‍ മിനിറ്റുകള്‍ ബാക്കിയിരിക്കെ ഒരു ഗോള്‍ മടക്കി മഷൂര്‍ ഷെരീഫ് മത്സരം ആവേശകരമായിക്കിയെങ്കിലും അവസാന നിമിഷങ്ങളിലെ ആക്രമണങ്ങളില്‍ ബഗാന്‍ പ്രതിരോധം പിടിച്ചുനിന്നതോടെ പുതിയ പരിശീലകന്‍ ഫെറാണ്ടോക്ക് വിജയത്തുടക്കമിടാനായി.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!