
ഫറ്റോര്‍ദ: ഐഎസ്എല്‍ രണ്ടാംപാദ സെമിഫൈനലില്‍ കൈയ് മെയ് മറന്നു പോരാടിയ എടികെ മോഹന്‍ ബഗാന്(ATK Mohun Bagan) മുന്നില്‍ ഏകപക്ഷീയമായ ഒരുഗോളിന് മുട്ടുമടക്കിയെങ്കിലും ആദ്യപാദത്തില തകര്‍പ്പന്‍ ജയത്തിന്‍റെ മികവില്‍ ഹൈദരാബാദ് എഫ് സി(Hyderabad FC) ഫൈനലിലെത്തി. ആദ്യപാദത്തില്‍ നേടിയ 3-1 വിജയത്തിന്‍റെ കരുത്തിലാണ്(ഇരുപാദങ്ങളിലുമായി 3-2) ഹൈദരാബാദിന്‍റെ ഫൈനല്‍ പ്രവേശം. ഞായറാഴ്ട നടക്കുന്ന കിരീടപ്പോരില്‍ കേരളാ ബ്ലാസ്റ്റേഴ്സ്(Kerala Blasters) ആണ് ഹൈദരാബാദിന്‍റെ എതിരാളികള്‍. ഇതാദ്യമായാണ് ഹൈദരാബാദ് ഐഎസ്എല്‍ ഫൈനലിലെത്തുന്നത്. ഞായറാഴ്ചത്തെ ഫൈനലില്‍ ആര് ജയിച്ചാലും ഇത്തവണ പുതിയ ചാമ്പ്യന്‍റെ ഉദയം കാണാം.
തോല്‍ക്കാനാവില്ലെന്ന തിരിച്ചറിവില്‍ തുടക്കം മുതല്‍ എടികെ ആക്രമണങ്ങളുമായി ഹൈദരാബാദ് ബോക്സിലേക്ക് ഇരച്ചെത്തി. ഏഴാം മിനിറ്റില്‍ പ്രബീര്‍ ദാസിന്‍റെ തകര്‍പ്പന്‍ ഷോട്ട് ഹൈദരാബാദ് ഗോള്‍ കീപ്പര്‍ ലക്ഷികാന്ത് കട്ടിമണി രക്ഷപ്പെടുത്തി. മുന്നേറ്റനിരയില്‍ പ്രബീര്‍ ദാസും റോയ് കൃഷ്ണയും ഹൈദരാബാദ് ഗോള്‍ മുഖത്ത് നിരന്തരം ആക്രമണങ്ങളുമായി എത്തിയെങ്കിലും ആദ്യ പകുതിയില്‍ അവര്‍ക്ക് ലക്ഷ്മികാന്ത് കട്ടിമണിയെ മറികടക്കാനായില്ല.
23-ാം മിനിറ്റില്‍ ഒഗ്ബെച്ചെയിലൂടെ ഹൈദരാബാദ് ആദ്യ ഗോള്‍ശ്രമം നടത്തുന്നത്. ആദ്യ ഡ്രിങ്ക് ബ്രേക്കിനുശേഷം ഹൈദരാബാദിന് തുടര്‍ച്ചയായി രണ്ട് അവസരങ്ങള്‍ ലഭിച്ചെങ്കിലും ഗോളൊഴിഞ്ഞു നിന്നു. 37ാം മിനിറ്റില്‍ പ്രബീര്‍ ദാസിന്‍റെ പാസില്‍ നിന്ന് തുറന്ന അവസരം ഹ്യൂഗോ ബോമസ് നഷ്ടമാക്കിയക് എടികെക്ക് തിരിച്ചടിയായി. അദ്യ പകുതിയുടെ ഇഞ്ചുറി ടൈമില്‍ ലിസ്റ്റണ്‍ കൊളാസോക്കും അവസരം ലഭിച്ചെങ്കിലും ആദ്യപകുതി ഗോള്‍രഹിതമായി പിരിഞ്ഞു.
രണ്ടാം പകുതിയിലും ഗോളിലേക്ക് പലതവണ ലക്ഷ്യം വെച്ചെങ്കിലും എടികെയെ ഗോള്‍ ഭാഗ്യം അനുഗ്രഹിച്ചില്ല. ഒടുവില്‍ എടികെയുടെ നീണ്ട കാത്തിരിപ്പിനൊടുവില്‍ 79-ാം മിനിറ്റിലാണ് റോയ് കൃഷ്ണയിലൂടെ എടികെ ലീഡെടുത്തത്. ലിസ്റ്റണ്‍ കൊളാസോയുടെ പാസില്‍ നിന്നായിരുന്നു കൃഷ്ണയുടെ ഗോള്‍. ലീഡെടുത്തശേഷവും എടികെക്ക് നിരവധി അവസരങ്ങള്‍ ലഭിച്ചെങ്കിലും അതൊന്നും ലക്ഷ്യത്തിലേക്ക് പായിക്കാന്‍ എടികെക്ക് ആയില്ല.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!