
ഫറ്റോര്‍ഡ: ഇന്ത്യന്‍ സൂപ്പര്‍ ലീഗിന് (ISL 2021-22) ഇന്ന് കേരള ബ്ലാസ്റ്റേഴ്‌സ്- ഹൈദരാബാദ് എഫ്‌സി ഫൈനല്‍ മത്സരത്തോടെ അവസാനമാവുകയാണ്. ഫറ്റോര്‍ഡയെ മഞ്ഞക്കടലാക്കാന്‍ (Manjappada) ആരാധകരും ഗോവയെ എത്തിച്ചേര്‍ന്നിട്ടുണ്ട്. കന്നിക്കിരീട കേരളത്തിലെത്തുമോ എന്നറിയാന്‍ ഇനി മണിക്കൂറുകള്‍ മാത്രം ബാക്കി.
ഇരുടീമുകളും ലീഗിലെ ആദ്യകിരീടമാണ് ലക്ഷ്യമിടുന്നത്. പുതിയ പരിശീലകന് കീഴില്‍, പുതിയ താരങ്ങളുമായി ആദ്യ മത്സരത്തില്‍ തോറ്റ്തുടങ്ങിയ ബ്ലാസ്റ്റേഴ്‌സ് (Kerala Blasters) പിന്നെ തോല്‍വിയറിയാതെ മുന്നേറി ഒരുഘട്ടത്തില്‍ ടേബിള്‍ ടോപ്പര്‍ വരെയായി. ടീം നന്നായി കളിക്കുന്നു ജയിക്കുന്നു എന്നതിനപ്പുറം ഓരോ താരത്തിനും ഒരേ പ്രാധാന്യം നല്‍കിയുള്ള വിജയിക്കാനുള്ള ആത്മവിശ്വാസം നല്‍കിയുള്ള കോച്ച് ഇവാന്‍ വുമോമനോവിച്ചിന്റെ (Ivan Vukomanovic) തന്ത്രങ്ങള്‍ തന്നെയാണ് വിജയത്തിന് പിന്നിലെന്ന് സംശയമില്ല.
അതേസമയം ബ്ലാസ്‌റ്റേഴ്‌സിനെ ആശങ്കപ്പെടുത്തുന്നത് പരിക്കാണ്. നിര്‍ണായക സമയത്ത് രണ്ട് സൂപ്പര്‍ താരങ്ങള്‍ പരിക്കിന്റെ പിടിയിലാണ്. ബ്ലാസ്റ്റേഴ്‌സിന്റെ മുന്നോട്ടുള്ള കുതിപ്പില്‍ മുഖ്യപങ്കുവഹിച്ച അഡ്രിയാന്‍ ലൂണയും സഹല്‍ അബ്ദു സമദും. ഇരുവരും കളിക്കുമോ എന്നുള്ള കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല. സഹല്‍ ഫിറ്റാണെന്നും ഇന്നലെ പരിശീലനം ആരംഭിച്ചെന്നുമാണ് പരിശീലകന്‍ പറഞ്ഞത്. ലൂണ മെഡിക്കല്‍ സംഘത്തോടൊപ്പം തുടരുകയാണെന്നും വാര്‍ത്തകള്‍ പുറത്തുവന്നു.
എന്നാല്‍ ആദ്യഇലവനില്‍ സ്ഥാനം പിടിക്കുമോ എന്ന് കണ്ടറിയണം. മൂന്നാം ഫൈനല്‍ കളിക്കുന്ന ബ്ലാസ്റ്റേഴ്‌സും ആദ്യ ഫൈനലിന് ഇറങ്ങുന്ന ഹൈദരാബാദും ലക്ഷ്യമിടുന്നത് കന്നിക്കിരീടമാണ്. സെമിയില്‍ ലീഗ് വിന്നേഴ്‌സ് ഷീല്‍ഡ് നേടിയ ജംഷഡ്പൂര്‍ എഫ് സിയെ ഇരുപാദങ്ങളിലുമായി 2-1ന് തോല്‍പ്പിച്ചാണ് കേരള ബ്ലാസ്റ്റേഴ്സ് ഫൈനലിലെത്തിയത്.
ഹൈദരാബാദ് എഫ്‌സിയാകട്ടെ കഴിഞ്ഞ സീസണിലെ റണ്ണറപ്പുകളായ എടികെ മോഹന്‍ ബഗാനെ 3-2ന് തോല്‍പ്പിച്ച് ഫൈനലിലെത്തി. ലീഗ് ഘട്ടത്തില്‍ ഏറ്റുമുട്ടിയപ്പോള്‍ ബ്ലാസ്റ്റേഴ്‌സും ഹൈദരാബാദും ഓരോ കളിയില്‍ ജയിച്ചു. അതേസമയം, ഐഎസ്എല്‍ ഫൈനലില്‍ കേരള ബ്ലാസ്റ്റേഴ്സിന് മഞ്ഞ ജഴ്സി ഇടാനാവില്ല. ലീഗ് ഘട്ടത്തില്‍ കൂടുതല്‍ പോയിന്റ് നേടിയതിനാല്‍ ഹൈദരാബാദിന് ഹോം ജേഴ്സിയായ മഞ്ഞ ജഴ്സി ധരിക്കാം.
എങ്കിലും ഗാലറിയില്‍ മഞ്ഞപ്പടയെത്തുക ബ്ലാസ്റ്റേഴ്‌സിന്റെ ഹോം ജഴ്‌സിയായ മഞ്ഞയണിഞ്ഞാവാനാണ് സാധ്യത. ഗാലറി മഞ്ഞയില്‍ കുളിച്ചുനില്‍ക്കുമ്പോള്‍ കളത്തില്‍ കറുപ്പില്‍ നീലവരകളുള്ള ജഴ്സി ധരിച്ചാവും ബ്ലാസ്റ്റേഴ്സ് താരങ്ങളെത്തുക. ഫൈനലിന്റെ ടിക്കറ്റിനായി പൊരിഞ്ഞ പോരാട്ടമായിരുന്നു മഞ്ഞപ്പട ആരാധകര്‍ തമ്മില്‍. 18,000 പേരെ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന സ്റ്റേഡിയത്തിലെ മുഴുവന്‍ ടിക്കറ്റും വില്‍പനയ്ക്ക് വച്ചിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!