
ഫിലാഡല്‍ഫിയ: ഇന്‍റര്‍ കോണ്ടിനെന്‍റൽ ലീഗ്‌സ് കപ്പിൽ ഫൈനൽ ലക്ഷ്യമിട്ട് ലിയോണൽ മെസിയുടെ ഇന്‍റര്‍ മയാമി ഇന്നിറങ്ങും. ഫിലാഡൽഫിയക്കെതിരായ മത്സരം പ്രാദേശിക സമയം ഏഴ് മണിക്കും ഇന്ത്യൻ സമയം നാളെ പുലര്‍ച്ചെ നാലരയ്ക്കാണ് തുടങ്ങുക. ഇന്ത്യയില്‍ മത്സരം ടെലിവിഷനിലൂടെ കാണാനാവില്ല. ലൈവ് സ്ട്രീമിംഗിലും അപ്പിള്‍ ടിവിയിലൂടെ മാത്രമെ മത്സരം കണാനാവു. മേജര്‍ ലീഗ് സോക്കറിന്‍റെ എക്സ് (മുന്‍പ് ട്വിറ്റര്‍) അക്കൗണ്ടിലൂടെയും മത്സരവിവരങ്ങള്‍ തത്സമയം ആരാധകര്‍ക്ക് അറിയാനാവും.
മെസി എത്തിയ ശേഷം പരാജമയറിയാതെ കുതിക്കുകയാണ് ഇന്‍റര്‍ മയാമി. മെസിയുടെ വരവോടെ ടീമാകെ മാറിപ്പോയി.ഗോളുകൾക്ക് ഒട്ടും കുറവില്ല. അഞ്ച് മത്സരങ്ങളിൽ നിന്ന് ടീം ഇതുവരെ അടിച്ച് കൂട്ടിയത് 17 ഗോളുകൾ. ഇതിൽ എട്ടെണ്ണവും മെസിയുടെ വക. ടൂര്‍ണമെന്‍റിലെ ടോപ് സ്കോററും അര്‍ജന്‍റൈൻ നായകൻ തന്നെ. തിങ്കളാഴ്ച നടന്ന പരിശീലന സെഷനില്‍ മെസിയ്ക്ക് നേരിയ പരിക്കേറ്റുവെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നെങ്കിലും ഇന്ന് നിര്‍ണായക മത്സരത്തില്‍ പകരക്കാരനായിട്ടാണെങ്കിലും മെസി ഇറങ്ങുമെന്ന് തന്നെയാണ് ആരാധകര്‍ കരുതുന്നത്.
ക്ലബ് ചരിത്രത്തിലെ തന്നെ ആദ്യ കിരീടം ലക്ഷ്യമിട്ടാണ് ഇന്‍റര്‍ മയാമിയുടെ പോരാട്ടം. ആ നേട്ടം വെറും രണ്ട് ജയം മാത്രം അകലെയാണ്. പക്ഷെ ഇന്ന് നടക്കുന്ന സെമിയിൽ മെസിക്കും ടീമിനും മുന്നില്‍ എതിരാളികളായി എത്തുന്നത് മേജര്‍ സോക്കര്‍ ലീഗിലെ കരുത്തുറ്റ ടീമുകളിലൊന്നായ ഫിലാഡൽഫിയയാണ്. സീസണിൽ ഈസ്റ്റേണ്‍ കോണ്‍ഫറൻസിൽ മൂന്നാം സ്ഥാനത്തുള്ള ടീമാണ് ഫിലാഡൽഫിയ.
അതിനിടെ മെസിയുടെ കളി കാണാനുള്ള ടിക്കറ്റുകള്‍ക്കും അമേരിക്കയില്‍ രടുത്ത മത്സരമാണ്. ഫിലാഡൽഫിയയുടെ മൈതാനത്ത് നടക്കുന്ന മത്സരത്തിന്‍റെ മുഴുവൻ ടിക്കറ്റുകളും വെറും എട്ട് മിനിറ്റിലാണ് വിറ്റ് തീര്‍ന്നത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!