
ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ അവസാന മത്സരത്തില്‍ ലെസ്റ്ററ്റര്‍ സിറ്റിയെ തോല്‍പ്പിച്ച് മൂന്നാം സ്ഥാനത്തെത്തി മാഞ്ചസ്റ്റര്‍ യുനൈറ്റഡ്. ഇതോടെ ചാമ്പ്യന്‍സ് ലീഗിലേക്കുള്ള യോഗ്യത ഉറപ്പിച്ചു. നിര്‍ണായകമായ മത്സരത്തില്‍ രണ്ടാം പകുതിയില്‍ നേടിയ ഏകപക്ഷീയമായ രണ്ട് ഗോളുകള്‍ക്കാണ് യുനൈറ്റഡ് ലെസ്റ്ററിനെ തോല്‍പ്പിച്ചത്. 71ാം മിനിറ്റില്‍ ബ്രൂണോ ഫെര്‍ണാണ്ടസ് പെനാല്‍റ്റിയിലൂടെയും അധിക സമയത്ത് ജെസ്സെ ലിംഗാര്‍ഡും നേടിയ ഗോളിലൂടെയുമാണ് യുനൈറ്റഡ് വിജയമുറപ്പിച്ചത്. ഈ മത്സരം തോറ്റാല്‍ യുനൈറ്റഡിന്റെ നേരിട്ടുള്ള യോഗ്യത അനിശ്ചിതത്വത്തിലാകുമായിരുന്നു. തോല്‍വിയോടെ ചാമ്പ്യന്‍സ് ലീഗ് യോഗ്യത കിട്ടാതെ ലെസ്റ്റര്‍ പുറത്തായി.
മറ്റൊരു മത്സരത്തില്‍ ചെല്‍സി വോള്‍വെര്‍ഹാംപ്ടണ്‍ വാന്‍ഡറേഴ്‌സിനെ രണ്ട് ഗോളുകള്‍ക്ക് തോല്‍പ്പിച്ച് ചാമ്പ്യന്‍സ് ലീഗ് യോഗ്യത ഉറപ്പിച്ചു. യുനൈറ്റഡും ചെല്‍സിയും 66 പോയിന്റ് നേടിയാണ് ലീഗ് അവസാനിപ്പിച്ചത്. ഗോള്‍ ശരാശരിയിലാണ് യുനൈറ്റഡ് മൂന്നാം സ്ഥാനത്തെത്തിയത്. രണ്ടാം പകുതിയിലെ അധിക സമയത്ത് മാസണ്‍ മൗണ്ടും ജിറൂഡും നേടിയ ഗോളുകളാണ് ചെല്‍സിക്ക് തുണയായത്.
ചാമ്പ്യന്മാരായ ലിവര്‍പൂള്‍ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് ന്യൂകാസിലിനെ തോല്‍പ്പിച്ച് 99 പോയിന്റ് നേടി. നോര്‍വിച്ച് സിറ്റിയെ ഏകപക്ഷീയമായ അഞ്ച് ഗോളുകള്‍ക്കാണ് മാഞ്ചസ്റ്റര്‍ സിറ്റി തകര്‍ത്തത്. ആഴ്‌സണല്‍ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്ക് വാറ്റ്‌ഫോര്‍ഡിനെ തകര്‍ത്തു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!