
കൊല്‍ക്കത്ത: ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ അതികായരായ മാഞ്ചസ്റ്റർ യുണൈറ്റഡ് ഇന്ത്യയിലേക്ക്. ജൂലൈയിൽ ഈസ്റ്റ് ബംഗാളിനെതിരെയാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് കൊൽക്കത്തയിൽ മത്സരം കളിക്കുക.
ഈസ്റ്റ് ബംഗാളിന്റെ നൂറാം വാർഷികാഘോഷങ്ങളോട് അനുബന്ധിച്ചാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് ഇന്ത്യയിൽ കളിക്കാനെത്തുന്നത്. ജൂലൈ 26ന് കൊൽക്കത്ത സാൾട്ട് ലേക്ക് സ്റ്റേഡിയത്തിലാവും മത്സരം നടക്കുക. പ്രീ സീസൺ സന്നാഹമത്സരങ്ങളുടെ ഭാഗമായാണ് യുണൈറ്റഡ് ഇന്ത്യയിലെത്തുക. ഇതോടെ പോൾ പോഗ്‌ബയടക്കമുള്ള സൂപ്പർതാരങ്ങളുടെ മത്സരം നേരിൽ കാണാനുള്ള സുവർണാവസരമാണ് ഇന്ത്യയിലെ മാഞ്ചസ്റ്റർ യുണൈറ്റഡ് ആരാധകർക്ക് കൈവരുന്നത്.
ഈസ്റ്റ് ബംഗാളിന്റെ നൂറാംവർഷികാഘോഷ ചടങ്ങിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് പ്രതിനിധികൾ പങ്കെടുത്തിരുന്നു. മത്സരവേദിയായ സാൾട്ട് ലേക്ക് സ്റ്റേഡിയവും സംഘം പരിശോധിച്ചു. സ്റ്റേഡിയത്തിന്റെ നിലവാരത്തിൽ ടെക്നിക്കൽ കമ്മിറ്റി തൃപ്തി അറിയിച്ചതോടെയാണ് കൊൽക്കത്തയിൽ കളിക്കാൻ മാഞ്ചസ്റ്റർ യുണൈറ്റഡ് തീരുമാനിച്ചത്.
കൊൽക്കത്തയിൽ കളിക്കുന്നതിന് വമ്പൻ പ്രതിഫലമാണ് യുണൈറ്റഡ് ഈസ്റ്റ് ബംഗാളിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. തുകയെത്രയെന്ന് വെളിപ്പെടുത്തിയിട്ടില്ല. ആദ്യ ഗഡു ഏപ്രിലിലാണ് നൽകേണ്ടത്. ബാക്കി തുക ജൂൺ അവസാനവും നൽകണം. യുണൈറ്റഡിനുള്ള തുക ടിക്കറ്റ് കളക്ഷനിലൂടെ നൽകാനാവുമെന്ന പ്രതീക്ഷയിലാണ് ഈസ്റ്റ് ബംഗാൾ അധികൃതര്‍.
എൺപത്തയ്യായിരം പേർക്കിരിക്കാവുന്ന സ്റ്റേഡിയമാണ് കൊൽക്കത്ത സാൾട്ട് ലേക്ക്. 1997ൽ ഇവിടെ നടന്ന ഈസ്റ്റ് ബംഗാൾ- മോഹൻ ബഗാൻ സെമിഫൈനൽ കാണാൻ 1,35,000ലേറെപ്പേർ എത്തിയിരുന്നു. സാൾട്ട് ലേക്ക് സ്റ്റേഡിയത്തിലെ സർവകാല റെക്കോർഡും ഇതാണ്. 2011ൽ ലിയോണൽ മെസിയുടെ അർജന്റീനയും വെനസ്വേസലയും സാൾട്ട്‍ലേക്കിൽ ഏറ്റുമുട്ടിയിരുന്നു. തൊട്ടടുത്ത വർഷം ബയേൺ മ്യൂണിക്ക് ഇതിഹാസം ഒലിവർ ഖാന്റെ വിടവാങ്ങൽ മത്സരവും ഇതേവേദിയിവലായിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!