
മലപ്പുറം: സന്തോഷ് ട്രോഫിയില്‍ (Santosh Trophy) ആദ്യ മത്സരത്തിന് ഇറങ്ങിയ മേഘാലയക്ക് വിജയതുടക്കം. രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്ക് രാജസ്ഥാനെയാണ് മേഘാലയ (Meghalaya) തോല്‍പ്പിച്ചത്. മേഘാലയക്ക് വേണ്ടി ഫിഗോ സിന്‍ഡായി ഇരട്ടഗോള്‍ നേടി. ക്യാപ്റ്റന്‍ ഹോര്‍ഡി ക്ലിഫ് നോണ്‍ഗബ്രി ഒരു ഗോള്‍ നേടി. രാജസ്ഥാന് വേണ്ടി യുവരാജ് സിംങ്, ഇമ്രാന്‍ ഖാന്‍ എന്നിവര്‍ ഓരോ ഗോള്‍ വീതവും നേടി.
രണ്ടാം മിനുട്ടില്‍ തന്നെ രാജസ്ഥാന്‍ ലീഡ് എടുത്തു. ത്രിലോക്ക് ലോഹര്‍ എറിഞ്ഞ ലോങ് ത്രോ രാജസ്ഥാന്‍ സ്ട്രൈക്കര്‍ യുവരാജ് സിങ് ഹെഡറിലൂടെ ഗോളാക്കി മാറ്റുകയായിരുന്നു. ഗോള്‍ വഴങ്ങിയതിന് ശേഷം ഉണര്‍ന്നുകളിച്ച മേഘാലയക്ക് നാലാം മിനുട്ടില്‍ ആദ്യ അവസരമെത്തി. വലതു വിങ്ങില്‍ നിന്ന് നല്‍ക്കിയ ക്രോസ് ഫിഗോ സിന്‍ഡായ് ഹെഡ് ചെയ്തെങ്കിലും ഗോള്‍ ബാറിന് മുകളിലൂടെ പുറത്തേക്ക് പോയി.
10-ാം മിനിറ്റില്‍ രാജസ്ഥാന്‍ താരമെടുത്ത ഫ്രീകിക്ക് മേഘാലയന്‍ ഗോള്‍ കീപ്പര്‍ തട്ടിഅകറ്റി. 23 ാം മിനുട്ടില്‍ വീണ്ടും രാജസ്ഥാന് അവസരം ലഭിച്ചു. ഇടതു വിങ്ങിലൂടെ ബോക്സിലേക്ക് മുന്നേറി ഹിമന്‍ഷു നല്‍ക്കിയ പാസ് ബോക്സിന്‍ നിലയുറപ്പിച്ചിരുന്നു ഗൗതം ബിസ്സ ഒരു പ്രതിരോധ താരത്തെ മറികടന്ന് അടിച്ചെങ്കിലും മേഘാലയന്‍ ഗോള്‍ കീപ്പര്‍ മനോഹരമായി തട്ടി അകറ്റി.
25 ാം മിനുട്ടില്‍ വലതു വിങ്ങില്‍ നിന്ന് ഫിഗോ സിന്‍ഡായിയുടെ ഇടംകാലന്‍ മഴവില്‍ ഗോളിലൂടെ മേഘാലയ സമനില പിടിച്ചു. ബോക്സിന് പുറത്തു നിന്ന് ഇടതു കാലുകൊണ്ട് പോസ്റ്റിന്റെ കോര്‍ണറിലേക്ക് മനോഹരമായി അടിച്ചു ഗോളാക്കി മാറ്റുകയായിരുന്നു. 39 ാം മിനിറ്റില്‍ മേഘാലയ ലീഡെടുത്തു.
പകരക്കാരനായി എത്തിയ ഷാനോ ടാരിങ്ക് ബോക്സിലേക്ക് നീട്ടി നല്‍ക്കിയ പാസില്‍ നിന്ന് ലഭിച്ച പന്ത് ഫിഗോ സിന്‍ഡായി അനായാസം സെകന്റ് പോസ്റ്റിലേക്ക് അടിച്ചിടുകയായിരുന്നു. 56ാം മിനിറ്റില്‍ രാജസ്ഥാന്‍ സമനില പിടിച്ചു. മേഘാലയന്‍ മധ്യനിരയില്‍ വരുത്തിയ പിഴവില്‍ നിന്ന് വീണു കിട്ടിയ അവസരം ഗൗതം ബിസ്സ ബോക്സിന് പുറത്തു നിന്ന് ഗോള്‍പോസ്റ്റ് ലക്ഷ്യമാക്കി അടിച്ചു. ഗോള്‍കീപ്പര്‍ തട്ടിഅകറ്റിയെങ്കിലും ബോക്സില്‍ നിലയുറപ്പിച്ചിരുന്ന ഇമ്രാന്‍ ഖാന്‍ ഗോളാക്കി മാറ്റുകയായിരുന്നു.
61 ാം മിനുട്ടില്‍ മേഘാലയന്‍ താരം ഫിഗോ സിന്‍ഡായിക്ക് ഹാഡ്രിക്ക് നേടാന്‍ അവസരം ലഭിച്ചെങ്കിലും രാജസ്ഥാന്‍ ഗോള്‍ കീപ്പര്‍ തട്ടി അകറ്റി. 62 ാം മിനുട്ടില്‍ പകരക്കാരനായി അത്തിയ മേഘാലയന്‍ താരം സ്റ്റീഫന്‍സണ്‍ പെലെയെ ബോക്സിനകത്തു നിന്ന് ഫൗള്‍ ചെയ്തതിന് ലഭിച്ച പെനാല്‍റ്റി ക്യാപ്റ്റന്‍ ഹോര്‍ഡി ക്ലിഫ് നോണ്‍ഗബ്രി അനായാസം ഗോളാക്കി മാറ്റി.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!