
ഫിലാഡൽഫിയ: ലോകകപ്പിലെ ജീവൻമരണ പോരാട്ടത്തിൽ ആഫ്രിക്കൻ കരുത്തരായ ഘാനയെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് തകർത്ത് ക്രൊയേഷ്യ നോക്കൗട്ട് (റൗണ്ട് ഓഫ് 32) ഘട്ടത്തിലേക്ക് യോഗ്യത നേടി. ഫിലാഡൽഫിയ സ്റ്റേഡിയത്തിൽ നടന്ന ആവേശപ്പോരാട്ടത്തിൽ ഒടുവിൽ വരെ പൊരുതിയ ശേഷമാണ് ഘാന കീഴടങ്ങിയത്. ക്രൊയേഷ്യക്കായി യുവതാരം പീറ്റർ സുസിച്ച്, നികോള വ്ലാസിച്ച് എന്നിവർ വെടിപൊട്ടിച്ചപ്പോൾ ഡെറിക് ലുക്കാസെൻ ആണ് ഘാനയുടെ ആശ്വാസ ഗോൾ കണ്ടെത്തിയത്.
ഈ വിജയത്തോടെ ഗ്രൂപ്പ് എൽ-ൽ നിന്ന് 6 പോയിന്‍റുമായി രണ്ടാം സ്ഥാനക്കാരായാണ് ക്രൊയേഷ്യ പ്രീ-ക്വാർട്ടറിലേക്ക് മുന്നേറിയത്. ഇതേ ഗ്രൂപ്പിൽ നിന്ന് ഇംഗ്ലണ്ട് ഒന്നാം സ്ഥാനക്കാരായി നേരത്തെ യോഗ്യത ഉറപ്പാക്കിയിരുന്നു. തോറ്റെങ്കിലും മികച്ച മൂന്നാം സ്ഥാനക്കാരായി ഘാനയും നോക്കൗട്ടിൽ ഇടംപിടിച്ചു.
മത്സരത്തിന്റെ തുടക്കം മുതൽ തന്നെ ഘാനയെ ഞെട്ടിക്കുന്ന ആക്രമണ ശൈലിയാണ് ക്രൊയേഷ്യൻ പരിശീലകൻ സ്ലാറ്റ്‌കോ ഡാലിച്ച് പുറത്തെടുത്തത്. ലൂക്കാ മോഡ്രിച്ചിന്‍റെ നേതൃത്വത്തിൽ മധ്യനിര കളം നിറഞ്ഞതോടെ ഘാന പ്രതിരോധത്തിലായി. മത്സരത്തിന്‍റെ 17-ാം മിനിറ്റിൽ തന്നെ വ്ലാസിച്ചിന്‍റെ ഒരു തകർപ്പൻ ഷോട്ട് പോസ്റ്റിൽ തട്ടിത്തെറിച്ചപ്പോൾ തന്നെ ക്രൊയേഷ്യ അപകടസൂചന നൽകിയിരുന്നു.
31-ാം മിനിറ്റിലാണ് ക്രൊയേഷ്യയുടെ ആദ്യ വെടി പൊട്ടിച്ചത്. ബോക്‌സിന് 30 വാര അകലെ നിന്നു ലഭിച്ച പന്തുമായി മുന്നേറിയ ക്രൊയേഷ്യയുടെ 22-കാരൻ മിഡ്ഫീൽഡർ പീറ്റർ സുസിച്ച് ഉതിർത്ത ഒരു അസാധ്യ ലോങ് റേഞ്ചർ ഘാന പ്രതിരോധ നിരയെയും ഗോൾകീപ്പറെയും കാഴ്ചക്കാരാക്കി വല തുളച്ചു (1-0). ഇതോടെ ലോകകപ്പിൽ ക്രൊയേഷ്യക്കായി ഗോൾ നേടുന്ന രണ്ടാമത്തെ ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോർഡും സുസിച്ച് സ്വന്തമാക്കി.
Petar Sucic goal in Croatia vs Ghana FIFA World Cup game pic.twitter.com/eie349TkMZ
— Daily Foot Vibes (@dailyfootvibes) June 27, 2026
രണ്ടാം പകുതിയിൽ തന്ത്രങ്ങൾ മാറ്റിയ ഘാന കടുത്ത പ്രത്യാക്രമണങ്ങളാണ് ക്രൊയേഷ്യൻ ബോക്സിലേക്ക് അഴിച്ചുവിട്ടത്. കളി അവസാന ഇരുപത് മിനിറ്റിലേക്ക് കടക്കാനിരിക്കെ ഘാന കാത്തിരുന്ന സമനില ഗോൾ എത്തി. 73-ാം മിനിറ്റിൽ ഘാനയുടെ മറുപടിയെത്തി. ഘാനയ്ക്ക് അനുകൂലമായി ലഭിച്ച ഫ്രീവിക്കിൽ നിന്നും ബോക്സിലേക്ക് ഉയർന്നുവന്ന പന്ത് കൃത്യമായ ടച്ചിലൂടെ ഡെറിക് ലുക്കാസെൻ ക്രൊയേഷ്യൻ വലയിലെത്തിച്ചു. റഫറിയുടെ നീണ്ട VAR പരിശോധനയ്ക്കൊടുവിലാണ് ഗോൾ അനുവദിക്കപ്പെട്ടത് (1-1).
The Modric Effect against the Black Stars for Croatia pic.twitter.com/wq43NtshDq
— Sweet Israel (@SweetIsrael_) June 28, 2026
സമനില വഴങ്ങിയതോടെ വീണ്ടും ഉണർന്നുകളിച്ച ക്രൊയേഷ്യ 10 മിനിറ്റിനുള്ളിൽ തങ്ങളുടെ വിജയഗോൾ കണ്ടെത്തി. 83-ാം മിനിറ്റിലായിരുന്നു ക്രൊയേഷ്യയുടെ വിജയ ഗോൾ പിറന്നത്. ലൂക്കാ മോഡ്രിച്ച് എടുത്ത മനോഹരമായ കോർണർ കിക്ക്, പകരക്കാരനായി എത്തിയ നികോള വ്ലാസിച്ച് തകർപ്പൻ ഹെഡ്ഡറിലൂടെ ഘാന വലയിലെത്തിക്കുകയായിരുന്നു (2-1). കളിയുടെ അവസാന മിനിറ്റുകളിൽ സമനിലയ്ക്കായി ഘാന കിണഞ്ഞു ശ്രമിച്ചെങ്കിലും ക്രൊയേഷ്യൻ പ്രതിരോധം കോട്ട കെട്ടി കാത്തതോടെ മുൻ റണ്ണേഴ്സ് അപ്പുകൾക്ക് തകർപ്പൻ വിജയവും നോക്കൗട്ട് ടിക്കറ്റും സ്വന്തമായി.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!