നെയ്മറിനെതിരായ പീഡനാരോപണം; പ്രതികരിച്ച് ബ്രസീലിയന്‍ സഹതാരം

By Web TeamFirst Published Jun 3, 2019, 11:36 AM IST
Highlights

ബ്രസീലിയന്‍ ഫുട്ബോള്‍ താരം നെയ്മര്‍ പാരിസിലെ ഹോട്ടലില്‍ വെച്ച് ബലാത്സംഗം ചെയ്തതായാണ് യുവതി പരാതി നല്‍കിയത്

സാവോപോളോ: പീഡനാരോപണം നേരിടുന്ന ബ്രസീല്‍ താരം നെയ്മറിന് പിന്തുണയുമായി സഹതാരം ഫെര്‍ണാന്‍റിന്യോ. 'ആരോപണങ്ങള്‍ നേരിടുന്ന താരത്തിന് ടീമംഗങ്ങളുടെയും സ്റ്റാഫിന്‍റെയും പിന്തുണയുണ്ട്. കോപ്പാ അമേരിക്ക ടൂര്‍ണമെന്‍റിന്‍റെ പരിശീലനത്തിലാണ് ഇപ്പോള്‍ നെയ്മര്‍'. പരിശീലനത്തിനിടെ ഇത്തരം ആരോപണങ്ങള്‍ നെയ്മറിനെയോ ടീമിനെയോ ബാധിക്കാതിരിക്കാന്‍ ശ്രദ്ധിക്കുകയാണെന്നും ബ്രസീലിയന്‍ മിഡ്ഫീല്‍ഡര്‍ കൂടിയായ താരം വ്യക്തമാക്കി.

കോപ്പാ അമേരിക്ക ടൂര്‍ണമെന്‍റിന്‍റെ പരിശീലനത്തിനായി ബ്രസീലിലാണ് നെയ്മര്‍ ഇപ്പോഴുള്ളത്. പീഡനാരോപണങ്ങളോട് പ്രതികരിച്ച് നെയ്മര്‍  ഇന്നലെ രംഗത്തെത്തിയിരുന്നു. ബലാത്സംഗ ആരോപണം ഉന്നയിച്ച യുവതിയുമായി നടത്തിയ വാട്സ്ആപ്പ് ചാറ്റും സ്വകാര്യ ചിത്രങ്ങളും താരം പുറത്തുവിട്ടിരുന്നു. തന്‍റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് യുവതിക്കെതിരെ നെയ്മര്‍ രംഗത്തെത്തിയത്. നേരത്തെ നെയ്മറുടെ പിതാവും താരത്തിന്‍റെ ഏജന്‍റുമായ നെയ്‌മര്‍ ദോസ് സാന്‍റേസും മകനെതിരായ ആരോപണങ്ങള്‍ നിഷേധിച്ച് രംഗത്തെത്തിയിരുന്നു. 

ബ്രസീലിയന്‍ ഫുട്ബോള്‍ താരം നെയ്മര്‍ പാരിസിലെ ഹോട്ടലില്‍ വെച്ച് ബലാത്സംഗം ചെയ്തതായാണ് യുവതി പരാതി നല്‍കിയത്. വാര്‍ത്താ ഏജന്‍സിയായ എപിക്ക് ലഭിച്ച പൊലീസ് റിപ്പോര്‍ട്ട് ഉദ്ധരിച്ച് ദ് ഗാര്‍ഡിയനും ബിബിസിയും അടക്കമുള്ള അന്താരാഷ്ട്ര മാധ്യമങ്ങളാണ് വാര്‍ത്ത ആദ്യം റിപ്പോര്‍ട്ട് ചെയ്തത്. മെയ് 15ന് പീഡനം നടന്നതെന്നാണ് യുവതിയുടെ പരാതി. വെള്ളിയാഴ്‌ച സാവോപോളയിലെത്തി യുവതി പൊലീസില്‍ പരാതി നല്‍കിയെന്ന് റിപ്പോര്‍ട്ട് പറയുന്നു. 

ഇന്‍സ്റ്റഗ്രാമിലൂടെയുള്ള സന്ദേശങ്ങള്‍ വഴിയാണ് നെയ്‌മറെ കണ്ടുമുട്ടിയതെന്നാണ് യുവതിയുടെ അവകാശവാദം. 'നെയ്‌മറുടെ പ്രതിനിധിയായ ഗാലോ ബ്രസീലില്‍ നിന്ന് പാരിസിലേക്ക് തനിക്ക് വിമാന ടിക്കറ്റ് ബുക്ക് ചെയ്തു. പാരിസിലെ ഒരു ഹോട്ടലില്‍ തനിക്കായി റൂം ബുക്ക് ചെയ്തു. മദ്യപിച്ചാണ് നെയ്മര്‍ അവിടെയെത്തിയത്. അവിടെ വെച്ച് നെയ്‌മര്‍ പീഡിപ്പിക്കുകയായിരുന്നു' എന്നും യുവതി പൊലിസിനോട് പറഞ്ഞതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

click me!