
കോഴിക്കോട്: ക്രിസ്‌മസ് ദിനത്തിന്‍റെ പിറ്റേന്ന് ഏഴ് നക്ഷത്രങ്ങള്‍ കോഴിക്കോട് കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തിന്‍റെ ആകാശത്ത് വിരിഞ്ഞു. രാജസ്ഥാനെ എതിരില്ലാത്ത ഏഴ് ഗോളിന് തോല്‍പിച്ച് എഴുപത്തിയാറാമത് സന്തോഷ് ട്രോഫി ടൂര്‍ണമെന്‍റിലെ ഗ്രൂപ്പ് മത്സരങ്ങള്‍ക്ക് കേരളം സ്വപ്‌ന തുടക്കമിട്ടു. സ്വന്തം കാണികള്‍ക്ക് മുന്നില്‍ ആദ്യപകുതിയില്‍ തന്നെ 5-0ന്‍റെ ലീഡെടുത്ത കേരളത്തിന് അനായാസവും സമ്പൂര്‍ണ മേധാവിത്വവും നല്‍കുന്നതായി വിജയം. ശക്തരായ മിസോറാമും ബിഹാറും ആന്ധ്രാപ്രദേശും ജമ്മു കശ്‌മീരുമുള്ള ഗ്രൂപ്പില്‍ നിന്ന് ആത്മവിശ്വാസത്തോടെ മുന്നോട്ടുപോകാന്‍ കേരളത്തിന് ഈ വിജയം ആത്മവിശ്വാസമാകും.
കോഴിക്കോട് കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തിലെ കനത്ത ചൂടില്‍ മത്സരം കാണാനെത്തിയ ആരാധകര്‍ക്ക് ആശ്വാസമഴ പോലെയാണ് കേരളത്തിന്‍റെ ഏഴ് ഗോളുകള്‍ പെയ്‌തിറങ്ങിയത്. ആദ്യപകുതിയില്‍ അഞ്ച് ഗോളടിച്ച് രാജസ്ഥാനെ ഞെട്ടിച്ച കേരളം രണ്ടാംപകുതിയില്‍ രണ്ടെണ്ണം കൂടി വലയിലെത്തിച്ച് ആഘോഷം പൂര്‍ത്തിയാക്കുകയായിരുന്നു. വിഘ്നേഷ്, നരേഷ്, റിസ്വാൻ അലി എന്നിവർ ഇരട്ട ഗോൾ നേടി. നിജോ ഗിൽബർട്ടാണ് കേരളത്തിന്‍റെ ആദ്യ ഗോൾ നേടിയത്. വ്യാഴാഴ്‌ച ബിഹാറാണ് രണ്ടാം മത്സരത്തിൽ കേരളത്തിന്‍റെ എതിരാളികൾ. സന്തോഷ് ട്രോഫിയില്‍ നിലവിലെ ചാമ്പ്യന്‍മാര്‍ കൂടിയാണ് കേരളം.
സന്തോഷ് ട്രോഫി കേരള ടീം
ഗോളിമാര്‍: വി. മിഥുൻ (കണ്ണൂർ), പി.എ. അജ്മൽ (മലപ്പുറം), ടി.വി. അൽക്കേഷ് രാജ് (തൃശൂർ)
പ്രതിരോധം: എം. മനോജ്, ആർ. ഷിനു, ബെഞ്ചമിൻ ബോൾസ്റ്റർ, ജെ. ജെറിറ്റൊ (തിരുവനന്തപുരം), കെ. അമീൻ, യു. മുഹമ്മദ് സലിം (മലപ്പുറം), സച്ചു സിബി (ഇടുക്കി), അഖിൽ ജെ. ചന്ദ്രൻ (എറണാകുളം)
മധ്യനിര: ഋഷിദത്ത് (തൃശൂർ), എം. റാഷിദ്, റിസ്‍വാൻ അലി (കാസർകോട്), ഗിഫ്റ്റി സി. ഗ്രേഷ്യസ് (വയനാട്), നിജോ ഗിൽബർട്, പി. അജീഷ് (തിരുവനന്തപുരം), വിശാഖ് മോഹൻ (എറണാകുളം), കെ.കെ. അബ്ദു റഹീം (മലപ്പുറം)
മുന്നേറ്റനിര: എം. വിനീഷ്, ബി. നരേഷ്, ജോൺപോൾ.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!