
റിയാദ്: റയൽ മാഡ്രിഡിന്‍റെ ക്യാംപ് സന്ദർശിച്ച് ക്ലബിന്‍റെ മുന്‍ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ. റിയാദിൽ സ്‌പാനിഷ് സൂപ്പർ കപ്പ് ഫൈനലിനെത്തിയതാണ് റയൽ മാഡ്രിഡ് ടീം. ഇതിനിടെയാണ് ക്രിസ്റ്റ്യാനോ പരിശീലന ഗ്രൗണ്ടിലെത്തി പരിശീലകൻ കാർലോ ആഞ്ചലോട്ടി, ഇതിഹാസ താരം റോബർട്ടോ കാർലോസ് എന്നിവരുമായി സൗഹൃദം പങ്കുവച്ചത്. ക്രിസ്റ്റ്യാനോയുടെ സന്ദര്‍ശനത്തിന്‍റെ വീഡിയോ റയല്‍ ടീം സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവെച്ചു. റയല്‍ താരങ്ങള്‍ക്കൊപ്പം ചിത്രങ്ങളെടുക്കുകയും ചെയ്‌തു റോണോ. വിനീഷ്യസ് ജൂനിയര്‍, റോഡ്രിഗോ എന്നിവര്‍ സിആര്‍7ന് ഒപ്പമുള്ള ചിത്രങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവെച്ചിട്ടുണ്ട്.
നാളെ വൈരികളായ ബാഴ്‌സലോണയാണ് സ്‌പാനിഷ് സൂപ്പർ കപ്പിൽ റയല്‍ മാഡ്രിഡിന്‍റെ എതിരാളികൾ. ബാഴ്സലോണ സെമിയിൽ റയൽ ബെറ്റിസിനെയാണ് തോൽപിച്ചത്. നിശ്ചിത സമയത്തും അധികസമയത്തും ഇരു ടീമും രണ്ട് ഗോൾ വീതം നേടി തുല്യത പാലിച്ചതോടെയാണ് മത്സരം ഷൂട്ടൗട്ടിലേക്ക് നീണ്ടത്. റോബർട്ട് ലെവൻഡോവ്സ്‌കിയും അൻസു ഫാറ്റിയുമായിരുന്നു ബാഴ്‌സയുടെ സ്കോറർമാർ. നബീൽ ഫെക്കിറും ലോറൻസോ ഗാർസ്യയുമാണ് ബെറ്റിസിനായി ഗോൾ നേടിയത്. ഷൂട്ടൗട്ടിൽ ബെറ്റിസിന്‍റെ രണ്ട് കിക്കുകൾ തടുത്ത ഗോളി ടെർസ്റ്റഗനാണ് ബാഴ്സയെ രക്ഷിച്ചത്. ഷൂട്ടൗട്ടിൽ ലെവൻഡോവ്സ്‌കി, കെസ്സി, ഫാറ്റി, പെഡ്രി എന്നിവർ ബാഴ്സയ്ക്കായി ലക്ഷ്യം കണ്ടു.
ആദ്യ സെമിയിൽ വലൻസിയക്കെതിരെ റയലും ഷൂട്ടൗട്ടിലൂടെയാണ് ഫൈനലിലേക്ക് മുന്നേറിയത്. നിശ്ചിത സമയത്ത് ഇരു ടീമും ഓരോ ഗോൾ നേടിയതോടെയാണ് മത്സരം ഷൂട്ടൗട്ടിലേക്ക് നീങ്ങിയത്. 39-ാം മിനുറ്റില്‍ പെനാല്‍റ്റിയിലൂടെ കരീം ബെൻസേമ റയലിനെ മുന്നിലെത്തിച്ചു. എന്നാല്‍ 46-ാം മിനുറ്റില്‍ സാമുവൽ ലിനോ വലൻസിയയെ ഒപ്പമെത്തിച്ചു. ഇതിന് ശേഷം ഇരു ടീമുകളും ഗോളിനായി പൊരുതിയെങ്കിലും ഫലം കണ്ടില്ല. ഇതോടെ മത്സരം പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീളുകയായിരുന്നു. ഷൂട്ടൗട്ടിൽ മൂന്നിനെതിരെ നാല് ഗോളിനായിരുന്നു റയലിന്‍റെ ജയം. വലൻസിയയുടെ ഏറെ കോമെർട്ടിന്‍റെ കിക്ക് പുറത്തുപോയപ്പോൾ ഹൊസെ ഗയയുടെ കിക്ക് ഗോളി തിബോത് കോർത്വ തടുത്തിട്ടു. ഷൂട്ടൗട്ടിൽ റയലിനായി കരീം ബെൻസേമ, ലൂക്ക മോഡ്രിച്ച്, ടോണി ക്രൂസ്, മാർകോ അസെൻസിയോ എന്നിവർ ലക്ഷ്യം കണ്ടു.
സ്‌പാനിഷ് സൂപ്പർ കപ്പിൽ എൽ ക്ലാസിക്കോ; റയലിന് എതിരാളി ബാഴ്‌സ
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!