
മയാമി: അര്‍ജന്റൈന്‍ ഇതിഹാസം ലിയോണല്‍ മെസ്സിക്ക് എംഎല്‍എസ് അരങ്ങേറ്റത്തിലും ഗോള്‍. ന്യൂയോര്‍ക്ക് റെഡ് ബുള്ളിനെ എതിരില്ലാത്ത രണ്ട് ഗോളിന് മെസ്സിയുടെ ഇന്റര്‍ മയാമി തോല്‍പ്പിച്ചു. 89 ആം മിനിറ്റിലായിരുന്നു മെസിയുടെ ഗോള്‍. ആറുപതാം മിനിറ്റില്‍ പകരക്കാരനയിട്ടാണ് മെസി കളത്തിലിറങ്ങിയത്. ഡിയോഗോ ഗോമസിന്റെ വകയായിരുന്നു ഇന്റര്‍ മയാമിയുടെ ആദ്യ ഗോള്‍. വിജയത്തോടെ മയാമി അവസാന സ്ഥാനത്ത് നിന്ന് കരകയറി. നിലവില്‍ 14-ാം സ്ഥാനത്താണ് ടീം. 23 മത്സരങ്ങളില്‍ 21 പോയിന്റാണ് ടീമിനുള്ളത്.
ലീഗില്‍ 11-ാം സ്ഥാനത്തുള്ള റെഡ് ബുള്‍സിനെതിരെ അത്ര ആധികാരികമായിരുന്നില്ല മയാമിയുടെ പ്രകടനം. എന്നാല്‍ കിട്ടിയ അവസരങ്ങള്‍ മയാമി മുതലാക്കി. 37-ാം മിനിറ്റിലായിരുന്നു മത്സരത്തിലെ ആദ്യ ഗോള്‍. നോഹ് അലന്റെ പാസില്‍ ഗോമസിന്റെ മനോഹര ഫിനിഷ്. ആദ്യപാതി ഈ സ്‌കോര്‍ നിലയില്‍ പിരിഞ്ഞു. 60 മിനിറ്റില്‍ മെസി കളത്തിലേക്ക്. മത്സരം 1-0ത്തിന് അവസാനിക്കുമെന്ന് ഉറപ്പിച്ചിരിക്കെ മെസി ഗോള്‍ നേടി.
ഗോളിനേക്കാള്‍ മനോഹരം ഗോള്‍ നേടുന്നതിന് മുമ്പ് നല്‍കിയ പാസ് ആയിരുന്നു. എതിര്‍താരങ്ങള്‍ ചിന്തിക്കുന്നതിനേക്കാള്‍ വേഗത്തില്‍ മെസി പന്ത് ബെഞ്ചമിന്‍ ക്രമാഷിയിലെത്തിച്ചു. പിന്നാലെ പതിനെട്ടുകാരന്റെ ക്രോസ്. മെസിക്ക് കാല് വെക്കേണ്ടതേ ഉണ്ടായിരുന്നുള്ളു, മത്സരത്തിലെ രണ്ടാം ഗോള്‍ പിറന്നു. വീഡിയോ കാണാം....
നാല് ദിവസങ്ങള്‍ക്ക് മുമ്പ് യുഎസ് ഓപ്പണ്‍ കപ്പ് ഫൈനലിലേക്ക് ഇന്റര്‍ മയാമിയെ നയിക്കാന്‍ മെസിക്കായിരുന്നു. സിന്‍സിനാറ്റി എഫ്‌സിയെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ മറികടക്കുകയായിരുന്നു ടീം. നിശ്ചിത സമയത്തും എക്‌സ്ട്രാ ടൈമിലും 3-3 സമനിലയായ മത്സരത്തിനൊടുവിലായിരുന്നു ഷൂട്ടൗട്ടില്‍ മയാമിയുടെ നാടകീയ ജയം(5-4). മയാമിയുടെ ആദ്യ രണ്ട് ഗോളുകള്‍ക്കും വഴിയൊരുക്കിയത് മെസിയുടെ കൃത്യതയുള്ള പാസുകളായിരുന്നു.
ചാഹല്‍ ഇന്ത്യക്ക് വേണ്ടി കളിക്കാന്‍ യോഗ്യനല്ല! ഹര്‍ഭജന്‍ സിംഗിന് മുന്‍ പാക് താരത്തിന്റെ മറുപടി
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!