
സൂറിച്ച്: ഫിഫ ലോക ഫുട്ബോളര്‍ പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചപ്പോള്‍ മികച്ച പുരുഷ താരമായി തെരഞ്ഞെടുക്കപ്പെട്ട ബാഴ്സലോണ നായകന്‍ ലിയോണല്‍ മെസ്സിക്ക് ലഭിച്ചത് 46 വോട്ട്. രണ്ടാം സ്ഥാനത്തെത്തിയ ഹോളണ്ട് യുവതാരം വിര്‍ജില്‍ വാന്‍ഡെക്കിന് 38ഉം മൂന്നാം സ്ഥാനത്തെത്തിയ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് 36 ഉം വോട്ട് ലഭിച്ചു.
ദേശീയ ടീമിന്റെ ക്യാപ്റ്റന്‍മാര്‍ എന്ന നിലയില്‍ മെസ്സിയുടെ ഒന്നാം വോട്ട് ഫ്രഞ്ച് താരം സാഡിയോ മാനെക്കായിരുന്നു. രണ്ടാം വോട്ട് ക്രിസ്റ്റ്യാനോ റൊണാള്‍ഡോക്കും മൂന്നാം വോട്ട് ഹോളണ്ടിന്റെ യുവതാരം ഫ്രാങ്ക് ഡി യോംഗിനും മെസ്സി നല്‍കി.
എന്നാല്‍ റൊണാൾഡോയുടെ ആദ്യ വോട്ട് മാത്തിസ് ഡി ലൈറ്റിനായിരുന്നു. രണ്ടാം വോട്ട് ഫ്രെങ്കി ഡി യോംഗിനും മൂന്നാം വോട്ട് കിലിയന്‍ എംബാപ്പെയ്ക്കും റൊണാള്‍ഡോ നല്‍കി. മെസ്സിക്ക് രണ്ടാം വോട്ട് പോലും റൊണാള്‍ഡോ നല്‍കിയല്ല എന്നതും ശ്രദ്ധേയമായി.
രണ്ടാം സ്ഥാനത്തെത്തിയ വാന്‍ഡൈക്കിന്‍റെ ഒന്നാം വോട്ട് ലിയോണല്‍ മെസ്സിക്കായിരുന്നു. രണ്ടാം വോട്ട് മുഹമ്മദ് സലായ്ക്കും മൂന്നാം വോട്ട് സാഡിയോ മാനെയ്ക്കുമാണ് വാന്‍ഡൈക്ക് നല്‍കിയത്.
കഴിഞ്ഞ വര്‍ഷത്തെ ലോക ഫുട്ബോളറായ റയല്‍ താരം ലൂക്ക മോഡ്രിച്ചിന്‍റെ ആദ്യ വോട്ട് ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്കായിരുന്നു. രണ്ടാം വോട്ട് ഏഡന്‍ ഹസാര്‍ഡിനും മൂന്നാം വോട്ട് ലിയോണല്‍ മെസ്സിയ്ക്കും മോഡ്രിച്ച് നല്‍കി.
ഇന്ത്യന്‍ ക്യാപ്റ്റന്‍ സുനില്‍ ഛേത്രിയുടെ ആദ്യ വോട്ട് വിര്‍ജില്‍ വാന്‍ഡൈക്കിനായിരുന്നു. രണ്ടാം വോട്ട് മെസ്സിയ്ക്കും മൂന്നാം വോട്ട് മുഹമ്മദ് സലായ്ക്കുമാണ് ഛേത്രി നല്‍കിയത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!