പ്രതിഷേധത്തിനിടെ പൊലീസ് വെടിവെപ്പ്; രണ്ട് പേര്‍ക്ക് പരിക്ക് , ഒരാള്‍ 'കോമ'യില്‍

First Published Aug 18, 2021, 1:09 PM IST

തായ്‍ലന്‍റില്‍ കൊവിഡ് 19 രോഗാണുവിന്‍റെ വ്യാപനം നിയന്ത്രിക്കുന്നതില്‍ പ്രധാനമന്ത്രിയും സര്‍ക്കാരും പരാജയപ്പെട്ടെന്നാരോപിച്ച് തായ്‍ലന്‍റില്‍ സര്‍ക്കാറിനെതിരെ പ്രതിഷേധം ശക്തം. കഴിഞ്ഞ ദിവസം നടന്ന പ്രതിഷേധത്തില്‍ ഒരാള്‍ തലയ്ക്ക് വെടിയേറ്റ് കോമയിലായതോടെ പ്രതിഷേധക്കാര്‍ നഗരം കലാപഭൂമിയാക്കി. തുടര്‍ച്ചയായ മൂന്ന് ദിവസമാണ് പ്രതിഷേധക്കാരും പൊലീസും ഏറ്റുമുട്ടിയത്. പ്രധാനമന്ത്രി പ്രയൂത് ചാൻ-ഒ-ച രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ 11 ദിവസത്തിനുള്ളിൽ ഏഴ് തവണയാണ് പ്രതിഷേധക്കാര്‍ തെരുവിലിറങ്ങിയത്. 

പകർച്ചവ്യാധി പടര്‍ന്ന് പിടിച്ചതിന് ശേഷം ഏറ്റവും ഉയർന്ന പ്രതിദിന മരണസംഖ്യയായി 239 പേരുടെ മരണമാണ് കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയത്. 20,000 പുതിയ കേസുകളാണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ തായ്‍ലാന്‍റില്‍ രേഖപ്പെടുത്തിയത്. 

ഇതോടെ രാജ്യത്ത് കൊവിഡ് രോഗബാധയേറ്റവരുടെ എണ്ണം  9,48,442 ആയി ഉയര്‍ന്നു. മൊത്തം മരണ സംഖ്യ 7,973 ആയി ഉയര്‍ന്നു. കഴിഞ്ഞ ദിവസം പ്രതിഷേധക്കാര്‍ക്കെതിരെ പൊലീസ് നടത്തിയ വെടിവെപ്പില്‍ ഒരാള്‍ കോമയിലായത് പ്രശ്നങ്ങള്‍ കൂടുതല്‍ വഷളാക്കി. 

പൊലീസ് വെടിവെയ്പ്പ് നിഷേധിച്ചെങ്കിലും പ്രതിഷേധത്തിനിടെ രണ്ട് പേര്‍ക്ക് വെടിയേറ്റതായാണ് റിപ്പര്‍ട്ടുണ്ട്. 20 കാരനായ യുവാവ് തലയ്ക്ക് വെടിയേറ്റതിനെ തുടര്‍ന്ന് കോമയിലായപ്പോള്‍ മറ്റൊരു 14 കാരന് തോളിലാണ് വെടിയേറ്റത്. 

കഴിഞ്ഞ ദിവസം രാജ്യ തലസ്ഥാനത്ത് നടന്ന പ്രതിഷേധത്തിനിടെ പ്രതിഷേധക്കാരെ പിരിച്ച് വിടാന്‍ പൊലീസിന് കണ്ണൂര്‍ വാതകവും റബര്‍ ബുള്ളറ്റുകളും ഉപയോഗിക്കേണ്ടിവന്നെന്ന് പൊലീസും സമ്മതിച്ചു. 


സംഭവങ്ങളെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായി തായ് അധികൃതർ അറിയിച്ചു. എന്നാല്‍ , പ്രധാനമന്ത്രിക്കെിരെയുള്ള പ്രതിഷേധം കൊവിഡ് പരാജയം മാത്രമല്ലെന്നാണ് തായ്‍ലന്‍റില്‍ നിന്നുള്ള വര്‍ത്തകള്‍. 

രാജ്യത്തെ സൈനീക നേതൃത്വവുമായി ശക്തമായ ബന്ധമുള്ള രാജവാഴ്ച ഉൾപ്പെടുന്ന ജനാധിപത്യ പരിഷ്കാരങ്ങളും രാജ്യത്ത് ആവശ്യമാണെന്ന് പ്രതിഷേധക്കാർ ഉന്നയിച്ചു. 

"ഞങ്ങൾ ഇവിടെ പ്രതിഷേധിക്കുന്നു, പക്ഷേ അതിന് പകരം ഞങ്ങൾക്ക് കണ്ണീർ വാതകവും റബ്ബർ ബുള്ളറ്റുകളും അക്രമാസക്തമായ അടിച്ചമർത്തലുകളും ലഭിക്കുന്നു," പ്രതിഷേധങ്ങളില്‍ മുന്നിലുള്ള സോംഗ്പോൺ യാജായ് സോന്തിരക്  പറഞ്ഞു. 

രോഗപ്രതിരോധത്തില്‍ സർക്കാരിന്‍റെ പ്രകടനം പരാജയമാണെന്ന് വിളിച്ച് പറയാനും തങ്ങളുടെ വിയോജിപ്പ് പ്രകടിപ്പിക്കാനുമായി സമാധാനപരമായി പ്രതിഷേധിക്കുകയാണ് തങ്ങള്‍ ചെയ്തതെന്നും എന്നാല്‍ പൊലീസ് തോക്ക് ഉപയോഗിച്ച് മറുപടി പറയുകയാണെന്നും അദ്ദേഹം ആരോപിച്ചു. 

കഴിഞ്ഞ വര്‍ഷവും പ്രധാനമന്ത്രിക്കെതിരെ പ്രതിഷേധങ്ങളുയര്‍ന്നെങ്കിലും അവയെല്ലാം അടിച്ചമര്‍ത്തപ്പെട്ടു. എന്നാല്‍ രോഗവ്യാപനം തടയുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന് പ്രതിഷേധക്കാര്‍ സര്‍ക്കാറിനെതിരെ വീണ്ടും രംഗത്തെത്തുകയായിരുന്നു. 

പ്രതിഷേധക്കാര്‍ പൊലീസ് ആസ്ഥാനത്തേക്ക് പെയിന്‍റ്, പിംഗ്-പോംഗ് ബോംബുകൾ, വാട്ടർ ബോട്ടിലുകൾ, മറ്റ് വസ്തുക്കൾ എന്നിവ എറിഞ്ഞതായി പൊലീസ് വക്താവ് കിസ്സാന ഫത്തനാചാരോൺ പറഞ്ഞു. 

പ്രധാനമന്ത്രി പ്രയൂട്ടിന്‍റെ ഔദ്ധ്യോഗീക വസതിക്ക് സമീപവും പൊലീസും പ്രതിഷേധക്കാരുമായി ഏറ്റുമുട്ടലുകളുണ്ടായി. ആവര്‍ത്തിച്ചുള്ള മുന്നറിയിപ്പിന് ശേഷമാണ് തങ്ങള്‍ ജലപീരങ്കിയുപയോഗിച്ച് പ്രതിഷേധക്കാരെ നേരിട്ടതെന്നും കിസ്സാന ഫത്തനാചാരോൺ പറഞ്ഞു. 

തായ് ഭരണകൂടത്തിനെതിരെയുള്ള പ്രതിഷേധത്തില്‍ നിന്ന്. 

തായ് ഭരണകൂടത്തിനെതിരെയുള്ള പ്രതിഷേധത്തില്‍ നിന്ന്. 

തായ് ഭരണകൂടത്തിനെതിരെയുള്ള പ്രതിഷേധത്തില്‍ നിന്ന്. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
 

click me!