സ്ത്രീ കാല്‍മുട്ട് കാണിച്ചാല്‍ സംസ്കാരം തകരുമോ ? ഈജിപ്തില്‍ പുതിയ വിവാദം
First Published Dec 3, 2020, 5:11 PM ISTലോകമിന്ന് കൃത്യമായ പ്രതിരോധ മരുന്ന് കണ്ടെത്താത്ത ഒരു രോഗത്തോട് പൊരുതുകയാണ്. കോടാനുകോടി മനുഷ്യര്‍ രോഗാതുരരാകുകയും കോടി മനുഷ്യരെ കൊന്നൊടുക്കകയും ചെയ്ത ഒരു രോഗാണുവിനോടുള്ള പോരാട്ടം ഇനിയും അവസാനിച്ചിട്ടില്ല. കൊവിഡ് 19 രോഗാണുവിനെ പ്രതിരോധിക്കാനും അത് ഉണ്ടാക്കിതീര്‍ത്ത അനിശ്ചിതത്വത്തിനെതിരെ പോരാടുകയും ചെയ്യേണ്ട സമയത്ത് ഈജിപ്ത് മറ്റൊരു വിഷയത്തില്‍ കത്തുകയാണ്. പൌരാണിക ഈജിപ്തിന്‍റെ രാജ്ഞിയായിരുന്ന ക്ലിയോപാട്രയുടെ വേഷം ധരിച്ച് നടത്തിയ ഫോട്ടോഷൂട്ടാണ് ഇപ്പോള്‍ സംസ്കാരത്തിനെതിരാണെന്നാരോപിച്ച് ഇസ്ലാമിസ്റ്റുകളായ ഒരു കൂട്ടം തീവ്രവലതുപക്ഷവാദികള്‍ വിവാദമാക്കിയത്. ഫറോവന്‍ സംസ്കാരത്തെ അപമാനിച്ചെന്നാരോപിച്ചാണ് പ്രശ്നങ്ങള്‍ ആരംഭിച്ചത്.
അതിന് കാരണമായതാകട്ടെ ഈജിപ്ത്തിലെ പൌരാണിക പിരമിഡുകള്‍ക്ക് മുന്നില്‍ നിന്ന് ഫോട്ടോഗ്രാഫർ ഹൌസം മുഹമ്മദ് പകര്‍ത്തിയ, മോഡൽ സൽമ അൽ-ഷിമിയുടെ ചില ചിത്രങ്ങളാണ്. കെയ്‌റോയുടെ തെക്ക് ഭാഗത്തുള്ള സഖാറയിലെ നെക്രോപോളിസ് സൈറ്റിൽ വച്ച് ഹൌസം മുഹമ്മദ് മോഡൽ സൽമ അൽ-ഷിമിയുടെ ചില ചിത്രങ്ങള്‍ പകര്‍ത്തിയത്.
പുരാതന ഈജിപ്തിന്‍റെ രാജ്ഞിയായിരുന്ന ക്ലിയോപാട്രയുടെ വേഷം ധരിച്ചാണ് സല്‍മ ഫോട്ടോഷൂട്ട് നടത്തിയത്. കാല്‍മുട്ടിന് മേല്‍ വസ്ത്രം ധരിച്ച് സര്‍പ്പ കിരീടം ചൂടി കൈയില്‍ പ്രത്യേക അംഗവടിയുമായി നില്‍ക്കുന്ന സല്‍മയുടെ നിരവധി ചിത്രങ്ങളും വീഡിയോയയും അവര്‍ സ്വന്തം സമൂഹമധ്യമ പേജുകള്‍ വഴി പുറത്ത് വിട്ടിരുന്നു. എന്നാല്‍ ഇത് ഇന്ന് ഈജിപ്തില്‍ ശക്തി പ്രാപിച്ച് വരുന്ന വലത്പക്ഷ തീവ്ര മതവിഭാഗങ്ങളെ അസ്വസ്ഥമാക്കിയെന്നാണ് റിപ്പോര്‍ട്ടുകള്‍. കാല്‍മുട്ട് കാണിക്കുന്നത് സംസ്കാരത്തിനെതിരോ അല്ലയോ എന്ന തര്‍ക്കമാണ് ഈജിപ്യന്‍ സമൂഹമാധ്യമങ്ങളിലെ പ്രധാന ചര്‍ച്ച.