ഒരുമാസത്തിനുള്ളിൽ നന്നാക്കണം, അന്ത്യശാസനം നൽകി സിദ്ധരാമയ്യ; ഇനിയും അടയ്ക്കാൻ 8046 കുഴികൾ, ദുരിതമായി ബെം​ഗളൂരു ന​ഗരത്തിലെ റോഡുകൾ

Published : Sep 21, 2025, 01:04 PM IST
Siddaramaiah

Synopsis

അന്ത്യശാസനം നൽകി സിദ്ധരാമയ്യ. മുഖ്യമന്ത്രിക്ക് മുന്നിൽ അവതരിപ്പിച്ച കണക്കുകൾ പ്രകാരം നഗരത്തിലുടനീളം 14,795 കുഴികൾ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇതിൽ 6,749 എണ്ണം മാത്രമേ നന്നാക്കിയിട്ടുള്ളൂവെന്നും അ​ദ്ദേഹം പറഞ്ഞു.

ബെം​ഗളൂരു: ന​ഗരത്തിലെ റോഡുകളിലെ കുഴി അടയ്ക്കാൻ അന്ത്യശാസനവുമായി മുഖ്യമന്ത്രി സിദ്ധരാമയ്യ. ഒരു മാസത്തിനുള്ളിൽ റോഡുകൾ നന്നാക്കണമെന്നാണ് മുഖ്യമന്ത്രിയുടെ നിർദേശം. മഴക്കാലത്തിന് മുമ്പ് റോഡ് അറ്റകുറ്റപ്പണികൾ പൂർത്തിയാക്കാത്തതിന് സിദ്ധരാമയ്യ ഉദ്യോഗസ്ഥരെ വിമർശിച്ചു. എഞ്ചിനീയർമാരുടെ കാര്യക്ഷമതയില്ലായ്മയെ ചോദ്യം ചെയ്ത സിദ്ധരാമയ്യ, റോഡുകൾ മെച്ചപ്പെടുത്തുന്നതിനുള്ള നടപടികൾ സ്വീകരിക്കുന്നതിൽ പരാജയപ്പെടുന്ന ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കുമെന്നും മുന്നറിയിപ്പ് നൽകി. മുഖ്യമന്ത്രിക്ക് മുന്നിൽ അവതരിപ്പിച്ച കണക്കുകൾ പ്രകാരം നഗരത്തിലുടനീളം 14,795 കുഴികൾ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇതിൽ 6,749 എണ്ണം മാത്രമേ നന്നാക്കിയിട്ടുള്ളൂവെന്നും 8,046 കുഴികൾ യാത്രക്കാരെ ബുദ്ധിമുട്ടിക്കുന്നുവെന്നും അ​ദ്ദേഹം പറഞ്ഞു.

അഞ്ച് കോർപ്പറേഷനുകളിലെ കമ്മീഷണർമാരോട് അടിസ്ഥാന പുരോഗതി അവലോകനം ചെയ്യാനും ബെംഗളൂരു അതോറിറ്റി (ജിബിഎ) ചീഫ് കമ്മീഷണർ അഞ്ച് കോർപ്പറേഷൻ മേധാവികളുമായി ആഴ്ചതോറും യോഗം ചേരാനും മുഖ്യമന്ത്രി നിർദ്ദേശിച്ചു. അഞ്ച് കോർപ്പറേഷനുകൾക്കിടയിൽ ഏകോപിപ്പിക്കുന്നതിന് സാങ്കേതിക കോർഡിനേറ്ററെയും നിയമിക്കും. അഞ്ച് കോർപ്പറേഷനുകളും ബിഎംആർസിഎൽ, ബെസ്കോം, ബിഡബ്ല്യുഎസ്എസ്ബി തുടങ്ങിയ പൗര ഏജൻസികളും തമ്മിൽ ഏകോപനം കുറവാണെന്നും സിദ്ധരാമയ്യ ചൂണ്ടിക്കാട്ടി. ഏജൻസികൾ പരസ്പരം ഏകോപനത്തോടെ പ്രവർത്തിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

റോഡുകൾ നന്നാക്കാൻ ഓരോ നിയോജകമണ്ഡലത്തിനും 25 കോടി രൂപ ഗ്രാന്റായി അനുവദിച്ചിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം, കൂടുതൽ ഫണ്ട് ആവശ്യമെങ്കിൽ നടപടികൾ വേഗത്തിലാക്കാനും ധനകാര്യ വകുപ്പിനോട് അഭ്യർത്ഥിക്കാനും ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. മഴക്കാലത്ത് കുഴികൾ നികത്താൻ ജെറ്റ്പാച്ചറുകൾ ഉപയോഗിക്കാനും അദ്ദേഹം ആവശ്യപ്പെട്ടു.

നഗരത്തിലെ കുഴി പ്രശ്നം പരിഹരിക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും പണി യുദ്ധകാലാടിസ്ഥാനത്തിൽ പുരോഗമിക്കുകയാണെന്നും ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ ശനിയാഴ്ച പറഞ്ഞു. അടിസ്ഥാന സൗകര്യ പ്രശ്‌നങ്ങളുടെ പേരിൽ സർക്കാരിനെ ബ്ലാക്ക്‌മെയിൽ ചെയ്യാൻ കഴിയില്ലെന്ന് പറഞ്ഞതിനെത്തുടർന്ന് ശിവകുമാറിന് ഐടി വ്യവസായ പ്രമുഖരിൽ നിന്ന് കടുത്ത പ്രതിഷേധം നേരിടേണ്ടി വന്നു. റോഡുകളുടെയും അടിസ്ഥാന സൗകര്യങ്ങളുടെയും മോശം അവസ്ഥ കാരണം കമ്പനി നഗരത്തിന് പുറത്തേക്ക് മാറുന്നതിനെക്കുറിച്ച് ആലോചിക്കുന്നുണ്ടെന്ന് ഒരു ടെക് കമ്പനി സിഇഒ എക്‌സിൽ പോസ്റ്റ് ചെയ്തതിന് പിന്നാലെയാണ് ശിവകുമാറിന്റെ പരാമർശം. 

PREV
Read more Articles on
click me!

Recommended Stories

പട്രോളിങ്ങിനിടെ കൊക്കയിലേക്ക് വീണു; മലയാളി സൈനികന് വീരമൃത്യു, ഭൗതിക ശരീരം മലപ്പുറത്തെ വീട്ടിൽ എത്തിച്ചു
15കാരന്റെ മരണം, ഹെഡ്മാസ്റ്ററെയും 3 അധ്യാപകരെയും സസ്പെൻഡ് ചെയ്തു, ആത്മഹത്യാക്കുറിപ്പിൽ പേര് വന്നതോടെ വൻ പ്രതിഷേധം