പാർട്ടിയെ വെട്ടിലാക്കുന്ന പ്രസ്താവന പാടില്ലെന്ന് തരൂരിന് മുന്നറിയിപ്പ് നൽകി ഹൈക്കമാൻഡ്; തരൂരിന് പ്രധാനപദവി നൽകാൻ കേന്ദ്രസർക്കാർ

Published : Jun 11, 2025, 05:54 PM ISTUpdated : Jun 11, 2025, 06:25 PM IST
Shashi Tharoor

Synopsis

പാർട്ടിയെ വെട്ടിലാക്കുന്ന പ്രസ്താവന പാടില്ലെന്ന് ശശി തരൂരിന് മുന്നറിയിപ്പ് നൽകി ഹൈക്കമാൻഡ്.

തിരുവനന്തപുരം: പാര്‍ട്ടിയെ വെട്ടിലാക്കുന്ന പ്രസ്താവനകള്‍ പാടില്ലെന്ന് ഓപ്പറേഷന്‍ സിന്ദൂറിന് ശേഷം മടങ്ങിയെത്തിയ ശശി തരൂരടക്കമുള്ള നേതാക്കള്‍ക്ക് ഹൈക്കമാന്‍ഡ് മുന്നറിയിപ്പ്. പാര്‍ട്ടി നേതൃത്വത്തിനൊപ്പം വാര്‍ത്ത സമ്മേളനം നടത്താനുള്ള നേതാക്കളുടെ താല്‍പര്യത്തോടും ഹൈക്കമാന്‍ഡ് പ്രതികരിച്ചിട്ടില്ല. വിദേശ രാജ്യങ്ങളുമായുള്ള ആശയവിനിമയത്തിന് തരൂരിന് മുഖ്യപങ്കാളിത്തമുള്ള സമിതി രൂപീകരിക്കാന്‍ ഇതിനിടെ കേന്ദ്രസര്‍ക്കാര്‍ ആലോചന തുടങ്ങി. ഹൈക്കമാന്‍ഡ് നിലപാട് കടുപ്പിക്കുമ്പോള്‍ പ്രവര്‍ത്തക സമിതിയംഗം താരിഖ് അന്‍വര്‍ ശശി തരൂരിന് പിന്തുണ അറിയിച്ചു. 

പാര്‍ട്ടി മാറ്റി നിര്‍ത്തിയിട്ടും ഓപ്പറേഷന്‍ സിന്ദൂറിന്‍റെ പ്രധാന മുഖമായി പ്രധാനമന്ത്രിയുമായി ഇന്നലെ നടന്ന കൂടിക്കാഴ്ചയില്‍ വലിയ പരിഗണനയും കിട്ടി. രാജ്യത്തെ സേവിക്കാന്‍ അവസരം നല്‍കിയതിന് പ്രധാനമന്ത്രിക്ക് നന്ദിയുമറിയിച്ചു. വിദേശ സന്ദര്‍ശനം കഴിഞ്ഞെത്തിയ തരൂര്‍ എന്ത് നിലപാട് സ്വീകരിക്കുമെന്നതില്‍ ആകാംക്ഷ ശക്തമാകുമ്പോഴാണ് അകറ്റി നിര്‍ത്താനുള്ള ഹൈക്കമാന്‍ഡ് നീക്കം. 

സംഘത്തിലുണ്ടായിരുന്ന പാര്‍ട്ടി നോമിനി ആനന്ദ് ശര്‍മ്മയെ മാത്രമാണ് ഹൈക്കമാന്‍ഡ് കണ്ട് പര്യടനത്തിന്‍റെ വിശദാംശങ്ങള്‍ തേടിയത്. ശശി തരൂര്‍, സല്‍മാന്‍ ഖുര്‍ഷിദ്, മനീഷ് തിവാരി എന്നിവര്‍ക്ക് സമയം നല്‍കിയിട്ടില്ലെന്നാണ് വിവരം. പാര്‍ട്ടി നേതൃത്വവുമായി ചേര്‍ന്ന് സംയുക്ത വാര്‍ത്താസമ്മേളനത്തിന് മടങ്ങിയെത്തിയ നേതാക്കള്‍ താല്‍പര്യമറിയിച്ച് കത്ത് നല്‍കിയിരുന്നു. എന്നാല്‍ കത്തിനോട് നേതൃത്വം പ്രതികരിച്ചിട്ടില്ല. മറിച്ച് പാര്‍ട്ടിയെ വെട്ടിലാക്കുന്ന പ്രതികരണങ്ങള്‍ നടത്തരുതെന്ന സന്ദേശം എഐസിസിസി ആസ്ഥാനത്ത് നിന്ന് നേതാക്കള്‍ക്ക് നല്‍കുകയും ചെയ്തു. 

ഹൈക്കമാന്‍ഡ് കടുത്ത നിലപാട് തുടരുമ്പോള്‍ പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവും പ്രവര്‍ത്തക സമിതിയംഗവുമായ താരിഖ് അന്‍വര്‍ ശശി തരൂരിന് പിന്തുണ അറിയിച്ചു. തരൂര്‍ അച്ചടക്കമുള്ള നേതാവാണെന്നും പാര്‍ട്ടി ലൈന്‍ ലംഘിച്ചിട്ടില്ലെന്നും താരിഖ് അന്‍വര്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ഓപ്പറേഷന്‍ സിന്ദൂര്‍ ദൗത്യ സംഘത്തില്‍ നിന്ന് തരൂരിനെ മാറ്റി നിര്‍ത്താന്‍ നേതൃത്വം ശ്രമിച്ചെങ്കില്‍, വിദേശകാര്യ വിഷയങ്ങളില്‍ ആഴത്തില്‍ അറിവുള്ളയാളാണ് തരൂരെന്നും താരിഖ് അന്‍വര്‍ വ്യക്തമാക്കി.

വിദേശ രാജ്യങ്ങളുമായുള്ള ബന്ധം നിലനിര്‍ത്താന്‍ എംപിമാരുടെ നേതൃത്വത്തിലുള്ള സ്ഥിരം സമിതി രൂപീകരിക്കാന്‍ പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ ആലോചന പുരോഗമിക്കുകയാണ്. ശശി തരൂരിന് പ്രധാന റോള്‍ നല്‍കാനാണ് നീക്കം. രാജ്യസ്നേഹം ചൂണ്ടിക്കാട്ടി ആ ഓഫറും തരൂര്‍ സ്വീകരിക്കാന്‍ സാധ്യതയുള്ളപ്പോള്‍ തള്ളാനും കൊള്ളാനുമാകാത്ത പ്രതിസന്ധിയിലാണ് ഹൈക്കമാന്‍ഡ്.

PREV
Read more Articles on
click me!

Recommended Stories

തമിഴ്നാട്ടിൽ എൻഡിഎ സീറ്റ് വിഭജനത്തിൽ ധാരണയായി, ബിജെപി ഏറ്റവും വലിയ രണ്ടാമത്തെ കക്ഷി, 27 സീറ്റിൽ പോരാട്ടത്തിനിറങ്ങും; പിഎംകെ 18 സീറ്റിൽ മത്സരിക്കും
ജനസംഖ്യ കൂട്ടണം, രണ്ടാമത്തെ പ്രസവം മുതൽ 25000 രൂപ സഹായം, പിന്നാലെ ആനുകൂല്യ പെരുമഴ; പദ്ധതിയുമായി ആന്ധ്ര സർക്കാർ