
കാൻപുർ: പണം ചെലവഴിച്ചതിനെ കുറിച്ച് ചോദിച്ചതിന് ഭര്‍ത്താവിനെ ക്രൂരമായി തല്ലിച്ചതച്ച് ഭാര്യ. ഉത്തര്‍പ്രദേശിലെ കാൻപുർ ദെഹത്തിലാണ് സംഭവം. ഭാര്യയും ഭാര്യാ സഹോദരിയും ചേര്‍ന്ന് ഒരു യുവാവിനെ തല്ലിച്ചതയ്ക്കുന്ന വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാണ്. താൻ അയച്ച പണം എങ്ങനെ ചെലവഴിച്ചുവെന്ന് പറയണമെന്ന് ആവശ്യപ്പെട്ടതിനെ തുടർന്നാണ് മര്‍ദ്ദനമെന്നാണ് പരാതി. ബനാറസിൽ താമസിക്കുന്ന ശിവകുമാർ സഹോദരനൊപ്പം വണ്ടിയിൽ കുൽഫി വില്‍ക്കുന്ന ജോലിയാണ് ചെയ്യുന്നത്.
എല്ലാ മാസവും ശിവകുമാർ ഭാര്യ സുശീലയ്ക്ക് വീട്ടുചെലവിനായി പണം അയച്ചുകൊടുക്കുമായിരുന്നു. ഇത്തവണ ബനാറസിൽ നിന്ന് വീട്ടിൽ തിരിച്ചെത്തിയ ശിവകുമാർ തതന്‍റെ ഭാര്യ ഒന്നും പറയാതെ എട്ട് ക്വിന്റൽ ഗോതമ്പ് വിറ്റതായി കണ്ടെത്തി. എന്തിനാണ് ഗോതമ്പ് വിറ്റതെന്നും ബനാറസില്‍ നിന്ന് അയച്ച 32,000 രൂപ എന്തു ചെയ്തുവെന്നും ശിവകുമാര്‍ ഭാര്യയോട് ചോദിച്ചു. ഇതിന്‍റെ ദേഷ്യത്തിൽ സുശീലയും സഹോദരിയും ചേർന്ന് ശിവകുമാറിന്റെ കൈകൾ കെട്ടിയിട്ട് വടികൊണ്ട് അടിക്കുകയായിരുന്നു.
ശിവകുമാർ നൽകിയ പരാതിയിൽ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ സെക്ഷൻ 323, 504 എന്നീ വകുപ്പുകൾ പ്രകാരം കേസെടുത്തിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. അതേസമയം, യുപിയിൽ തന്നെ മകൾക്ക് പ്രസവിക്കാൻ എസി മുറി ഏർപ്പെടുത്തിയില്ലെന്നാരോപിച്ച് ദമ്പതികളുടെ വീട്ടുകാർ തമ്മിൽ കഴിഞ്ഞ ദിവസം കൂട്ടയടിയുണ്ടായുരുന്നു. ഉത്തർപ്രദേശിലെ ബരാബങ്കി ജില്ലയിലാണ് സംഭവം. പ്രസവശേഷം യുവതിയുടെ വീട്ടുകാർ കുഞ്ഞിനെയും അമ്മയെയും കാണാനെത്തിയപ്പോഴാണ് സംഭവം.
യുവതി പ്രസവിച്ച് കിടക്കുന്ന മുറിയിൽ എസി ഇല്ലെന്നാരോപിച്ച് തർക്കമുണ്ടാകുകയും തർക്കം കയ്യാങ്കളിയിൽ കലാശിക്കുകയുമായിരുന്നു. സ്വകാര്യ ആശുപത്രിയിലാണ് യുവതി പ്രസവിച്ചതെന്നും എല്ലാ ചെലവുകളും താനാണ് വഹിച്ചതെന്നും ഭർതൃപിതാവ് പറഞ്ഞു. പ്രസവിച്ച ശേഷം യുവതിയുടെ വീട്ടുകാർ അമ്മയെയും കുഞ്ഞിനെയും കാണാനെത്തി. മകൾ കിടക്കുന്നത് എസി മുറിയിലല്ലെന്ന് മനസ്സിലായതോടെ ഭർതൃവീട്ടുകാരോട് തട്ടിക്കയറുകയും ഭർതൃപിതാവായ രാംകുമാറിന്റെ മുഖത്തടിക്കുകയും ചെയ്തു. ഇയാളുടെ ഭാര്യയെയും രണ്ട് മക്കളെയും ഇവർ മർദ്ദിച്ചെന്നും ആരോപിച്ചു. സംഭവം ആരോ മൊബൈൽ ക്യാമറയിൽ പകർത്തിയതോടെയാണ് സോഷ്യൽമീഡിയയിൽ പ്രചരിച്ചത്.
ഏഷ്യാനെറ്റ് ന്യൂസ് തത്സമയം കാണാം...