
വാഷിംഗ്ടൺ: മാസങ്ങളായി തുടരുന്ന സംഘർഷത്തിന് താൽക്കാലിക ശമനം നൽകിക്കൊണ്ട് ഇസ്രായേലും ലെബനനും 10 ദിവസത്തെ വെടിനിർത്തലിന് സമ്മതിച്ചതായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചു. ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും ലെബനൻ പ്രസിഡന്റ് ജോസഫ് ഔണുമായി നടത്തിയ ചർച്ചകൾക്ക് ശേഷമാണ് ട്രംപ് ഇക്കാര്യം അറിയിച്ചത്.
ഏപ്രിൽ 16 വ്യാഴാഴ്ച രാത്രി ഒമ്പതിന് വെടിനിർത്തൽ ആരംഭിക്കും. മേഖലയിൽ സമാധാനം പുനഃസ്ഥാപിക്കാനുള്ള ആദ്യപടിയാണിതെന്ന് ട്രംപ് വിശേഷിപ്പിച്ചു. ടെഹ്‌റാൻ സമാധാന കരാറിന് തയ്യാറായില്ലെങ്കിൽ യുഎസ് സൈന്യം കടുത്ത സൈനിക നടപടികളിലേക്ക് നീങ്ങുമെന്ന് യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത് മുന്നറിയിപ്പ് നൽകി. "ഇതൊരു തുല്യമായ പോരാട്ടമല്ലെന്ന് ഓർക്കുക" എന്നായിരുന്നു ഇറാൻ നേതൃത്വത്തോടുള്ള അദ്ദേഹത്തിന്റെ പ്രതികരണം.
വെടിനിർത്തലിന് പിന്നാലെ നെതന്യാഹുവിനെയും ജോസഫ് ഔണിനെയും ട്രംപ് വൈറ്റ് ഹൗസിലേക്ക് ക്ഷണിച്ചു. 1983-ന് ശേഷം ഇരുരാജ്യങ്ങളും തമ്മിൽ നടക്കാൻ പോകുന്ന ഏറ്റവും നിർണ്ണായകമായ ചർച്ചയാണിത്. "ഇരുപക്ഷവും സമാധാനം ആഗ്രഹിക്കുന്നു, അത് വേഗത്തിൽ സംഭവിക്കുമെന്ന് ഞാൻ വിശ്വസിക്കുന്നു," ട്രംപ് ട്രൂത്ത് സോഷ്യലിൽ കുറിച്ചു. വൈസ് പ്രസിഡന്റ് ജെഡി വാൻസ്, വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോ എന്നിവരുടെ നേതൃത്വത്തിൽ സ്ഥിരമായ സമാധാനത്തിനായി ചർച്ചകൾ തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam