
ഇംഗ്ലണ്ട്: ബ്രിട്ടനിലെ ഹോട്ടലുകളില്‍ നിന്ന് 116 കുടിയേറ്റക്കാരായ കുട്ടികളെ കാണാനില്ലെന്ന് പരാതി. കഴിഞ്ഞ 14 മാസത്തിനിടെയാണ് ഇത്രയധികം കുട്ടികളെ കാണാതായത്. 2021 ജൂലൈയ്ക്കും 2022 ഓഗസ്റ്റിനും ഇടയിൽ ആഭ്യന്തര മന്ത്രാലയം താൽക്കാലികമായി ഹോട്ടലുകളിൽ പാർപ്പിച്ചതിന് ശേഷമാണ് 116 കുട്ടികളെ കാണാതായതെന്ന് ബിബിസി ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. അഭയാര്‍ത്ഥികളായി എത്തുന്ന കുട്ടികള പാര്‍പ്പിക്കാന്‍ മതിയായ താമസ സൗകര്യമില്ലന്ന് കൗണ്‍സില്‍ അറിയിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ വർഷം ജൂലൈ മുതൽ കുട്ടികളെ സർക്കാർ അംഗീകൃത ഹോട്ടലുകളിലാണ് താമസിപ്പിച്ചത്.
2021 ജൂലൈയ്ക്കും 2022 ജൂണിനും ഇടയിൽ ബ്രിട്ടനിലെത്തിയ 1,606 കുട്ടികള്‍ക്കാണ് ആഭ്യന്തര മന്ത്രാലയം ഹോട്ടലുകളിൽ താമസസൗകര്യം ഒരുക്കിയിരുന്നത്. കഴിഞ്ഞ 14 മാസത്തിനിടെ 18 ഓ അതില്‍ താഴെയോ പ്രായമുള്ള 181 കുട്ടികളെ കാണാതായതായി ബിബിസി ടുവിന്‍റെ ന്യൂസ്‌നൈറ്റ് വിവരാവകാശ പ്രകാരം കണ്ടെത്തി. കാണാതായതില്‍ 65 പേരെ പിന്നീട് കണ്ടെത്തിയിരുന്നു. കാണാതായ കുട്ടികളുടെ എണ്ണം ഞെട്ടിപ്പിക്കുന്നതാണെന്നും അവരെ ഹോട്ടലുകളിൽ താമസിപ്പിക്കുന്നത് നിര്‍ത്താന്‍ സർക്കാരിനോട് ആവശ്യപ്പെട്ടതായും ചാരിറ്റി ഇസിപാറ്റ് യുകെ അറിയിച്ചു. കാണാതായ കുട്ടികള്‍ ലൈംഗിക ചൂഷണത്തിന് വിധേയരാകാന്‍ സാധ്യതയുണ്ടെന്നും ചാരിറ്റി ഇസിപാറ്റ് യുകെ ചീഫ് എക്സിക്യൂട്ടീവ് പട്രീഷ്യ ഡർ കൂട്ടിച്ചേര്‍ത്തു.
കാണാതായ കുട്ടികളിൽ ചിലർ അവരെ യുകെയിലേക്ക് കൊണ്ടുവന്ന മനുഷ്യക്കടത്തുകാരുടെ കൈകളിൽ എത്തുമെന്ന് ഭയപ്പെടുന്നതായി, ലോറിക്ക് പുറകില്‍ കയറി സുഡാനില്‍ നിന്നും ബ്രിട്ടനില്‍ അഭയം തേടിയ 17 കാരന്‍ റിഷാൻ സെഗ പറഞ്ഞു. കടലിലൂടെയുള്ള അപകടകരമായ കുടിയേറ്റത്തില്‍ വന്‍ വര്‍ദ്ധനവാണ് ഉണ്ടായതെന്ന് ആഭ്യന്തര മന്ത്രാലയം പറഞ്ഞതായി ബിബിസി റിപ്പോര്‍ട്ട് ചെയ്തു. ഇത്തരത്തില്‍ എത്തിചേരുന്ന കുട്ടികളെ ഹോട്ടലില്‍ എത്തിച്ച് 15 ദിവസത്തിനുള്ളില്‍ ദീര്‍ഘകാല പരിചരണ കേന്ദ്രത്തിലേക്ക് മാറ്റുന്നു. ഇതിനായി ഓരോ കുട്ടിക്കും 6000 യൂറോ വച്ചാണ് അനുവദിക്കുന്നത്. കുട്ടികളെ കാണാതാകുന്നത് ഗുരുതരമായ കാര്യമാണ്. കുട്ടികളെ കണ്ടെത്താനും അവര്‍ സുരക്ഷിതരാണെന്ന് ഉറപ്പുവരുത്തുന്നതിനും പൊലീസും പ്രദേശിക അധികാരികളും 24 മണിക്കൂറും ജോലി ചെയ്യുന്നതായും അവര്‍ അറിയിച്ചു. കഴിഞ്ഞ ആറ് മാസത്തിനുള്ളില്‍ 597 പേരെ പാര്‍പ്പിച്ചെന്നും ഒറ്റയ്ക്കുള്ള കുട്ടികളെ കണ്ടെത്താനും പുനരധിവസിപ്പിക്കാനുമുള്ള ശ്രമങ്ങള്‍ ആരംഭിച്ചെന്നും പ്രദേശിക സര്‍ക്കാറും അറിയിച്ചതായി റിപ്പോര്‍ട്ടില്‍ പറയുന്നു.
കൂടുതല്‍ വായനയ്ക്ക്: കുടിയേറ്റക്കാരുടെ ബാഹുല്യം ; അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ന്യൂയോര്‍ക്ക്; രാഷ്ട്രീയ നാടകമെന്ന് ആരോപണം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam