മണിക്കൂറുകൾ നീണ്ട പോരാട്ടം, ഒടുവിൽ വലയിലായത് രണ്ട് ഭീമൻ മുതലകൾ, ഇറച്ചി വിറ്റ് പണം കണ്ടെത്താനൊരുങ്ങി വേട്ടക്കാർ

Published : Jun 10, 2026, 01:57 PM IST
 crocodile

Synopsis

ഇവരുടെ 22 അടി നീളമുള്ള ബോട്ട് വലിച്ചുകൊണ്ടുപോകാൻ തക്ക ശേഷി ഈ മുതലകൾക്കുണ്ടായിരുന്നു. പത്തിലധികം പേർ അടങ്ങുന്ന സംഘം ഒരു മണിക്കൂറിലധികം നീണ്ട കഠിനമായ ശ്രമങ്ങൾക്കൊടുവിലാണ് മുതലകളെ നിയന്ത്രണത്തിലാക്കിയത്

ക്വാലാലംപൂർ: മണിക്കൂറുകൾ നീണ്ട പോരാട്ടത്തിലൂടെ പിടികൂടിയ ഭീമൻ മുതലകളെ ഇറച്ചിയാക്കി വിറ്റ് വേട്ടയ്ക്ക് പണം കണ്ടെത്തി.മലേഷ്യയിലെ സരവാക് പ്രവിശ്യയിലാണ് 16 അടിയിലേറെ നീളം വരുന്ന രണ്ട് മുതലകളെ പിടികൂടിയത്. ലൈസൻസുള്ള വേട്ടക്കാരാണ് തിങ്കളാഴ്ച ഇവയെ പിടികൂടിയത്. സമീപ കാലത്ത് സരവാകിലെ കെമേന നദിയിൽ നിന്ന് പിടികൂടുന്നതിൽ വെച്ച് ഏറ്റവും വലിപ്പമേറിയ മുതലകളാണ് ഇവയെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇത് പ്രാദേശികമായി മുതലകളെ പിടികൂടുന്നതിൽ ഒരു പുതിയ റെക്കോർഡാണ് സൃഷ്ടിച്ചിരിക്കുന്നത്.

ജൂണി കങ് എന്നയാളുടെ നേതൃത്വത്തിലുള്ള വേട്ടക്കാരുടെ സംഘമാണ് കെമേന നദിയിൽ മുതല വേട്ട നടത്തിയത് . നേരത്തെ ഇതേ നദിയിൽ നിന്ന് ഇവർ രണ്ട് മുതലകളെ പിടികൂടിയിരുന്നു. തുടർന്ന് വീണ്ടും സ്ഥാപിച്ച കെണിയിലാണ് ഈ രണ്ട് ഭീമൻ മുതലകൾ കുടുങ്ങിയത്. ഇവരുടെ 22 അടി നീളമുള്ള ബോട്ട് വലിച്ചുകൊണ്ടുപോകാൻ തക്ക ശേഷി ഈ മുതലകൾക്കുണ്ടായിരുന്നു. പത്തിലധികം പേർ അടങ്ങുന്ന സംഘം ഒരു മണിക്കൂറിലധികം നീണ്ട കഠിനമായ ശ്രമങ്ങൾക്കൊടുവിലാണ് കയറുകൾ മാറിമാറി വലിച്ചും അയച്ചും ഇവയെ പൂർണ്ണമായും നിയന്ത്രണത്തിലാക്കിയത്.

മുതലകളുടെ അസാധാരണമായ വലിപ്പവും അമിതഭാരവും കാരണം പത്തിലധികം വരുന്ന വേട്ടക്കാർക്കും അവിടെയുണ്ടായിരുന്ന നാട്ടുകാർക്കും കൂടി ഇവയെ ഒരു പിക്കപ്പ് ട്രക്കിലേക്ക് എടുത്തുയർത്താൻ സാധിച്ചില്ല. ഒടുവിൽ ഒരു ക്രെയിൻ എത്തിച്ചാണ് ഈ രണ്ട് ഭീമൻ മുതലകളെയും ട്രക്കിലേക്ക് കയറ്റിയത്. തുടർന്ന് നഗരത്തിലെ ഒരു പഴയ ഭക്ഷണശാലയ്ക്ക് പിന്നിലെ തുറസ്സായ സ്ഥലത്തേക്ക് ഇവയെ മാറ്റിയതോടെ വിവരമറിഞ്ഞ് നിരവധി ആളുകളാണ് മുതലകളെ കാണാനും ചിത്രങ്ങൾ പകർത്താനുമായി അവിടേക്ക് തടിച്ചുകൂടിയത്. നദീതീരത്ത് താമസിക്കുന്ന ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ വേട്ടക്കാരുടെ സംഘം നടത്തിയ ഈ വലിയ ശ്രമത്തെ നാട്ടുകാർ ഏറെ പ്രശംസിച്ചു. നദിയിൽ ഇനിയും ധാരാളം മുതലകൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്നും മീൻപിടുത്തക്കാരുടെയും തീരദേശവാസികളുടെയും സുരക്ഷയ്ക്കായി വരും ദിവസങ്ങളിലും തങ്ങളുടെ ദൗത്യം തുടരുമെന്നും സംഘം അറിയിച്ചു.

ആവശ്യമായ ഔദ്യോഗിക നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം പിടികൂടിയ മുതലകളുടെ ഇറച്ചി മുറിച്ച് വിൽക്കാനാണ് വേട്ടക്കാരുടെ തീരുമാനം. കിലോഗ്രാമിന് 35 മുതൽ 65 മലേഷ്യൻ റിംഗിറ്റ് വരെയായിരിക്കും ഇതിന്റെ വില. ആസ്ത്മ, ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ എന്നിവയുള്ളവർക്ക് മുതലയിറച്ചി ഒരു മികച്ച ഔഷധമാണെന്ന വിശ്വാസം നിലനിൽക്കുന്നതിനാൽ ഇതിന് വിപണിയിൽ നല്ല ഡിമാൻഡുണ്ട്. മുതലവേട്ട എന്നത് ശാരീരികമായി കഠിനാധ്വാനം വേണ്ടിവരുന്നതും അതീവ അപകടം നിറഞ്ഞതുമായ ഒന്നാണ്. അതിനാൽ ഇത്രയും വലിയ ദൗത്യത്തിനായുള്ള ഇന്ധനം, സുരക്ഷാ ഉപകരണങ്ങൾ, മറ്റ് അനുബന്ധ ചിലവുകൾ എന്നിവ സ്വന്തമായി വഹിക്കുക എന്നത് സംഘത്തിന് എളുപ്പമല്ല. ഈ സാഹചര്യത്തിലാണ് വേട്ടയാടലിന് വന്ന ചിലവുകൾ നികത്തുന്നതിനായി മുതലയിറച്ചി വിൽക്കാൻ തീരുമാനിച്ചതെന്ന് ജൂണി കങ് വിശദീകരിക്കുന്നത്. തങ്ങളുടെ പ്രാഥമിക ലക്ഷ്യം വാണിജ്യ ലാഭമല്ലെന്നും മുതലകളിൽ നിന്നുള്ള ഭീഷണി ഒഴിവാക്കി ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുക എന്നത് മാത്രമാണെന്നും ജൂണി കങ് കൂട്ടിച്ചേർത്തു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വീഡിയോ കാണാം

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

പോരുകോഴികളെ ഉപദ്രവിച്ച നായയെ ജീവനോടെ തീ കൊളുത്തിക്കൊന്നു, ജയിൽ ശിക്ഷയിൽ ഇളവുമായി കോടതി, തായ്ലാൻഡിൽ പ്രതിഷേധം
സാധാരണക്കാരായ പ്രതിഷേധക്കാർക്ക് നേരെ വെടിവയ്പുമായി പാക് സേന, കൊല്ലപ്പെട്ടവരിൽ 19 കുട്ടികളും 7 ഗർഭിണികളും