
അബുജ: നൈജീരിയയിൽ വിവാഹ വേദിയിലടക്കം മൂന്നിടങ്ങളിൽ ചാവേർ പൊട്ടിത്തെറിച്ച് 18 പേർ കൊല്ലപ്പെടുകയും 42 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. വടക്കുകിഴക്കൻ സംസ്ഥാനമായ ബോർണോയിൽ ശനിയാഴ്ചയാണ് ക്രൂരമായ ആക്രമണം നടന്നത്. കുട്ടികളും സ്ത്രീകളും ഗർഭിണികളും ആക്രമണത്തിൽ കൊല്ലപ്പെട്ടെന്ന് ബോർണോ സ്റ്റേറ്റ് എമർജൻസി മാനേജ്‌മെൻ്റ് ഏജൻസി മേധാവി ബർകിൻഡോ സെയ്ദു സ്ഥിരീകരിച്ചു. വിവാഹവേദിക്ക് പുറമെ, ശവസംസ്കാര ചടങ്ങിലും ആശുപത്രിയിലും സ്ഫോടനമുണ്ടായി. പരിക്കേറ്റ പലരുടെയും നില ഗുരുതരമാണ്.
വിവാഹ ചടങ്ങിനെത്തിയ, കൈക്കുഞ്ഞിനെ മുതുകിൽ കെട്ടിയ ഒരു സ്ത്രീ പൊട്ടിത്തെറിച്ചതായി സംസ്ഥാന പൊലീസ് വക്താവ് നഹൂം കെന്നത്ത് ദാസോ പറഞ്ഞു.പറഞ്ഞു. സ്ത്രീ തൻ്റെ കൈവശമുണ്ടായിരുന്ന ഇംപ്രൊവൈസ്ഡ് എക്‌സ്‌പ്ലോസീവ് ഉപകരണം (IED) തിരക്കേറിയ മോട്ടോർ പാർക്കിൽ വച്ച് പൊട്ടിത്തെറിപ്പിക്കുകയായിരുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. കാമറൂൺ അതിർത്തിക്ക് സമീപം ആശുപത്രിയെയും വനിതാ ചാവേർ ബോംബർമാർ ലക്ഷ്യമിട്ടതായി പൊലീസ് അധികൃതർ പറഞ്ഞു.
Read More.... 8000 രൂപയ്ക്ക് സ്വർഗത്തിൽ ഭൂമി വാഗ്ദാനം ചെയ്ത് സഭ; 'ഏറ്റവും വലിയ റിയൽ എസ്റ്റേറ്റ് അഴിമതി' എന്ന് സോഷ്യൽ മീഡിയ
ആക്രമണങ്ങളുടെ ഉത്തരവാദിത്തം ഇതുവരെ ഒരു ഗ്രൂപ്പും ഏറ്റെടുത്തിട്ടില്ല. അധികൃതർ അന്വേഷണം നടത്തിവരികയാണ്. ബോക്കോ ഹറാമിൻ്റെയും വിമത വിഭാഗമായ ഇസ്ലാമിക് സ്റ്റേറ്റ് വെസ്റ്റ് ആഫ്രിക്ക പ്രവിശ്യയുടെയും (ISWAP) ശക്തികേന്ദ്രമാണ് ബോർണോ. തീവ്രവാദ സംഘടനകൾ ഗ്രാമീണ മേഖലയിലുടനീളം സജീവമാണ്. ഗ്വോസ പട്ടണത്തിലെകല്യാണം, ശവസംസ്കാരം, ആശുപത്രി എന്നിവ ലക്ഷ്യമാക്കിയുള്ള ആക്രമണങ്ങൾ പതിവാണെന്നും അധികൃതർ പറയുന്നു. ഭീകരവാദ ആക്രമണങ്ങളെ തുടർന്ന് കഴിഞ്ഞ 15 വർഷത്തിനിടെ ആയിരക്കണക്കിന് ആളുകൾ കൊല്ലപ്പെടുകയും ലക്ഷക്കണക്കിന് പേരെ മാറ്റിപ്പാർപ്പിക്കുകയും ചെയ്തു. സൈന്യം ഭീകരവാദികളെ ലക്ഷ്യം വെക്കുമ്പോളാണ് സാധാരണക്കാർക്കുനേരെ ആക്രമണം വർധിക്കുന്നതെന്നും റിപ്പോർട്ടുകൾ പറയുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam