
റിയോ ഡി ജനീറോ: മൊബൈല്‍ ഫോണ്‍ കള്ളന്മാര്‍ കൊണ്ടുപോയെന്ന് പറഞ്ഞ് വിമാനം ടേക്ക് ഓഫ് ചെയ്യുന്നത് വിമാന ജീവനക്കാര്‍ 24 മണിക്കൂര്‍ വൈകിപ്പിച്ച സംഭവത്തില്‍ ട്വിസ്റ്റ്. കവര്‍ച്ചയ്ക്ക് ഇരയായതിന്‍റെ മാനസികാഘാതത്തിലാണ് തങ്ങളെന്നാണ് ജീവനക്കാര്‍ പൊലീസിനോട് പറഞ്ഞത്. എന്നാല്‍ അങ്ങനെയൊരു മോഷണമേ നടന്നിട്ടില്ലെന്ന് ഇപ്പോള്‍ തെളിഞ്ഞിരിക്കുകയാണ്. പിന്നെ എന്തിനാണ് ഇങ്ങനെയൊരു കല്ലുവെച്ച നുണ വിമാന ജീവനക്കാര്‍ പറഞ്ഞത്? സംഭവമിങ്ങനെയാണ്...
റിയോ ഡി ജനീറോയില്‍ നിന്നും ലണ്ടനിലെ ഹീത്രൂ വിമാനത്താവളത്തിലേക്ക് പറക്കേണ്ട ബ്രിട്ടീഷ് എയര്‍വേസിന്‍റെ വിമാനമാണ് ജീവനക്കാരുടെ കയ്യിലിരിപ്പ് കാരണം 24 മണിക്കൂര്‍ വൈകിയത്. ബിഎ248 എന്ന വിമാനമാണ് ഒരു ദിവസം വൈകി യാത്ര തിരിച്ചത്. സെപ്തംബര്‍ അഞ്ചിനായിരുന്നു സംഭവം. ജീവനക്കാരുടെ മോഷണ കഥയില്‍ ചില പൊരുത്തക്കേടുകള്‍ കണ്ടതോടെയാണ് അന്വേഷണം നടത്തിയത്.
സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെയുള്ള ശാസ്ത്രീയമായ അന്വേഷണത്തിനൊടുവില്‍ മൂവരും പറഞ്ഞത് കള്ളമാണെന്ന് തെളിഞ്ഞു. രാത്രി വൈകി മൂവരും മയക്കുമരുന്നും മദ്യവും കഴിച്ചു. റിയോയിലെ ഒഴിഞ്ഞ ഒരു ഗ്യാസ് സ്റ്റേഷനിലേക്ക് പോയി അവിടെ വച്ചും മയക്കുമരുന്ന് ഉപയോഗം തുടർന്നു. നൈറ്റ് പാര്‍ട്ടിയുടെ ആലസ്യത്തില്‍ ജോലിക്ക് ഹാജരാവാന്‍ കഴിയാതെ പോയതോടെ, മൂവരും കവര്‍ച്ച ചെയ്യപ്പെട്ടു എന്ന കള്ളക്കഥ മെനയുകയായിരുന്നു.
അടുത്ത ദിവസം ജോലിക്ക് ഹാജരാവണമെന്ന് അറിഞ്ഞുകൊണ്ട്, എങ്ങനെ തലേന്ന് രാത്രി മുഴുവന്‍ മദ്യപിച്ചും മയക്കുമരുന്ന് ഉപയോഗിച്ചും നിരുത്തരവാദപരമായി പെരുമാറാന്‍ കഴിഞ്ഞെന്ന് സ്പെഷ്യൽ ടൂറിസം സപ്പോർട്ട് പൊലീസ് മേധാവി പട്രീഷ്യ അലമാനി ചോദിച്ചു. വിമാന യാത്രക്കാരുടെ സുരക്ഷിതമായ യാത്ര ഉറപ്പുവരുത്തേണ്ടവരാണ് ഇങ്ങനെ നിരുത്തരവാദപരമായി പെരുമാറിയതെന്നും പൊലീസ് പ്രതികരിച്ചു.
അതേസമയം ഈ ജീവനക്കാരല്ല അന്ന് ഡ്യൂട്ടിയിലുണ്ടായിരുന്നത് എന്നാണ് ബ്രിട്ടീഷ് എയര്‍വെയ്സിന്‍റെ വിശദീകരണം. എന്നാല്‍ പിന്നെ എന്തുകൊണ്ട് വിമാനം പുറപ്പെടാന്‍ 24 മണിക്കൂര്‍ വൈകി എന്ന ചോദ്യത്തിന് അവര്‍ മറുപടി പറയുന്നുമില്ല.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam