
ദില്ലി: റഷ്യ-യുക്രൈൻ യുദ്ധം അവസാനിപ്പിക്കുന്നതിനായി ചർച്ച നടത്താൻ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ ഈ ആഴ്ച മോസ്‌കോയിലേക്ക് പോകുമെന്ന് ദേശീയ മാധ്യമങ്ങൾ നിർദേശിച്ചു. കഴിഞ്ഞ രണ്ട് മാസത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി റഷ്യയും യുക്രൈനും സന്ദർശിക്കുകയും വ്ലാദിമിൻ പുടിൻ, സെലെൻസ്‌കി എന്നിവരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. പിന്നാലെയാണ് ഡോലവിനെ അയക്കാൻ തീരുമാനമുണ്ടായത്. സെലെൻസ്‌കിയുമായുള്ള കൂടിക്കാഴ്ചയ്‌ക്ക് തൊട്ടുപിന്നാലെ പ്രധാനമന്ത്രി റഷ്യൻ പ്രസിഡൻ്റ് പുടിനുമായി ഫോണിൽ സംസാരിച്ചു.
കീവ് സന്ദർശനത്തെക്കുറിച്ച് പ്രധാനമന്ത്രി മോദി പ്രസിഡൻ്റ് പുടിനെ ഫോണിൽ അറിയിച്ചതായി റഷ്യൻ എംബസി പ്രസ്താവനയിൽ പറഞ്ഞു. രാഷ്ട്രീയവും നയതന്ത്രപരവുമായ മാർഗങ്ങളിലൂടെ ഒത്തുതീർപ്പ് കൊണ്ടുവരാനുള്ള ഇന്ത്യയുടെ പ്രതിബദ്ധത ഊന്നിപ്പറയുകയും ചെയ്തു. പുട്ടിനുമായി സംസാരിച്ചതിന്റെ ഫലമാണ് എൻഎസ്എ തലവൻ അജിത് ഡോവൽ സമാധാന ചർച്ചകൾക്കായി മോസ്‌കോയിലേക്ക് അയക്കാൻ തീരുമാനിച്ചതെന്ന് വൃത്തങ്ങൾ അറിയിച്ചു.
Read More... 67 ഡ്രോണുകളിൽ 58 എണ്ണം വെടിവച്ചിട്ടു; റഷ്യൻ വ്യോമാക്രമണത്തെ ചെറുത്ത് യുക്രൈൻ
അതേസമയം, സന്ദർശനത്തിൻ്റെ ഷെഡ്യൂൾ സംബന്ധിച്ച വിശദാംശങ്ങളൊന്നും പുറത്തുവന്നിട്ടില്ല. റഷ്യ-യുക്രൈൻ സംഘർഷത്തെക്കുറിച്ച് മോദിയും പുട്ടിനും ഫോണിൽ സംസാരിച്ചെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. സംഘർഷം അനസാനിപ്പിക്കാനും സ്ഥിരവും സമാധാനപരവുമായ പരിഹാരം കാണാൻ പ്രായോഗികവുമായ ഇടപെടലിൻ്റെ പ്രാധാന്യം മോദി വ്യക്തമാക്കിയെന്നും പിഎംഒ പുറത്തിറക്കിയ പത്രക്കുറിപ്പിൽ വ്യക്തമാക്കി.
റഷ്യ-യുക്രൈൻ സംഘർഷം മൂർച്ഛിക്കുന്ന സാഹചര്യത്തിലാണ് ഡോവലിന്റെ സന്ദർശനം. റഷ്യ നടത്തിയ വൻ വ്യോമാക്രമണത്തെ പ്രതിരോധിച്ചതായി യുക്രൈൻ അറിയിച്ചിരുന്നു. 67 ഡ്രോണുകളിൽ 58 എണ്ണം വെടിവച്ചിട്ടെന്ന് അവകാശപ്പെട്ടു. കീവിൽ പാർലമെന്‍റ് മന്ദിരത്തിന് സമീപം ഡ്രോണുകളുടെ അവശിഷ്ടം കണ്ടെത്തിയതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അതേസമയം ഏതാനും ദിവസം മുൻപ് യുക്രൈന്‍റെ പടിഞ്ഞാറന്‍ നഗരമായ ലിവിവില്‍ റഷ്യ നടത്തിയ വ്യോമാക്രമണത്തില്‍ കനത്ത നാശം. റഷ്യയുടെ വ്യോമാക്രമണത്തിൽ മൂന്ന് കുട്ടികൾ ഉള്‍പ്പെടെ ഏഴ് പേര്‍ കൊലപ്പെട്ടു. 40 ലേറെ പേര്‍ക്ക് പരുക്കേറ്റെന്നും 50 ലേറെ കെട്ടിടങ്ങള്‍ക്ക് നാശനഷ്ടവുമുണ്ടായെന്നുമാണ് റിപ്പോർട്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam