
ബമാകോ: മാലിയിൽ ജിഹാദിസ്റ്റ് അധിനിവേശം വ്യാപിപ്പിക്കുന്നു. അഫ്ഗാനിസ്ഥാനിലേക്കുള്ള താലിബാന്റെ തിരിച്ചുവരവിനെ പ്രതിഫലിപ്പിക്കുന്ന രീതിയിലാണ് ഭീകരവാദ സംഘടന പിടിമുറുക്കുന്നത്. രാജ്യത്തിന്റെ മിക്ക ഭാഗങ്ങളിലും, അൽ-ഖ്വയ്ദയുടെ അനുബന്ധ സംഘടനയായ ജമാഅത്ത് നുസ്രത്ത് അൽ-ഇസ്ലാം വാൾ-മുസ്ലിമീൻ (ജെഎൻഐഎം) ഭരണം കൈയാളുകയും നികുതി പിരിക്കുകയും നിയമങ്ങൾ നടപ്പിലാക്കുകയും ചെയ്യുന്നു. അനകൊണ്ട തന്ത്രം എന്നാണ് വിശേഷിപ്പിക്കുന്നത്. ഒരുകാലത്ത് സജീവമായ ജനാധിപത്യ രാഷ്ട്രമായിരുന്ന മാലിയുടെ മാറ്റത്തെ ആശങ്കയോടെയാണ് രാഷ്ട്രീയ നിരീക്ഷകർ നോക്കിക്കാണുന്നത്. 2001 ന് ശേഷം അൽ ഖ്വയ്ദ നടത്തുന്ന ഏറ്റവും പ്രധാനപ്പെട്ട മുന്നേറ്റത്തിനാണ് മാലി സാക്ഷ്യം വഹിക്കുന്നത്. മാലി, ബുർക്കിന ഫാസോ, ചാഡ്, മൗറിറ്റാനിയ, നൈജർ തുടങ്ങിയ രാജ്യങ്ങൾ ഉൾപ്പെടുന്ന വടക്കൻ-മധ്യ ആഫ്രിക്കയിലെ സഹേൽ എന്നറിയപ്പെടുന്ന മേഖലയിലും അൽഖ്വയ്ദ പിടിമുറുക്കുന്നു. 2021-ൽ താലിബാൻ അഫ്ഗാനിസ്ഥാൻ പിടിച്ചെടുത്തതിനുശേഷം, ഒരു അൽ-ഖ്വയ്ദ അനുബന്ധ സംഘടന ഒരു രാജ്യം മുഴുവൻ പിടിച്ചെടുത്ത് ഭരിക്കുന്നത് ആദ്യമായിരിക്കും.
2022-ൽ മാലിയുടെ ഭരണകൂടത്തിന്റെ തകർച്ച സൃഷ്ടിച്ച ശൂന്യതയിലേക്കാണ് ജെഎൻഐഎം പിടിമുറുക്കുന്നത്. പല സമൂഹങ്ങളിലും, അവരുടെ കോടതികളും നികുതി പിരിവുകാരും സായുധ പട്രോളിംഗും സജ്ജീകരിച്ചു. 2025 ന്റെ തുടക്കത്തിൽ, ഈ പ്രദേശത്തിന്റെ 70% ത്തിലധികം പ്രദേശങ്ങളും ജിഹാദി ആധിപത്യത്തിൻ കീഴിലായി.ജൂലൈയിൽ, തീവ്രവാദികൾ ഇന്ധന വിതരണം തടസ്സപ്പെടുത്തി. മിക്കവാറും എല്ലാം സെനഗൽ, ഐവറി കോസ്റ്റ് വഴിയാണ് വരുന്നത്. സെപ്റ്റംബറിൽ, അവർ പ്രധാന തെക്കൻ റൂട്ടുകൾ ഉപരോധിച്ചു.
ഒക്ടോബറോടെ, ദേശീയ പാതകളിലെ തീവ്രവാദ ആക്രമണങ്ങൾ ചൂണ്ടിക്കാട്ടി യുഎസ് എംബസി അമേരിക്കക്കാരോട് ഉടൻ പോകാൻ ആവശ്യപ്പെട്ടു. നവംബറിൽ അഞ്ച് ഇന്ത്യക്കാരെ തട്ടിക്കൊണ്ടുപോയി. മാലിയുടെ ജിഹാദികളുടെ അധിനിവേശം അയൽക്കാരെയും അസ്ഥിരപ്പെടുത്തുന്ന രീതിയിലേക്ക് മാറി. ബുർക്കിന ഫാസോ, നൈജർ, മൗറിറ്റാനിയ, അൾജീരിയയുടെ ചില ഭാഗങ്ങൾ എന്നിവിടങ്ങളിൽ ജിഹാദി ഗ്രൂപ്പുകൾ ഭീഷണിയായി. ജിഹാദി ഗ്രൂപ്പ് ശക്തമായതിനെ തുടർന്ന് ഏകദേശം ഇരുപത് ദശലക്ഷം മാലിയക്കാർ കുടിയിറക്കപ്പെട്ടു. കൃഷി തകർന്നു. പല പ്രദേശങ്ങളിലും പെൺകുട്ടികളുടെ വിദ്യാഭ്യാസം പൂർണ്ണമായും നിലച്ചു. രാജ്യം സ്ലോ മോഷൻ താലിബാനൈസേഷന് വിധേയമായിക്കൊണ്ടിരിക്കുകയാണെന്ന് സഹായ സംഘടനകൾ മുന്നറിയിപ്പ് നൽകുന്നു.
വിമതർക്ക് പൂർണ്ണ നിയന്ത്രണം ലഭിച്ചാൽ, അൽ ഖ്വയ്ദയുടെ ഏറ്റവും സ്ഥിരതയുള്ള സങ്കേതമായി മാലി മാറും. അഫ്ഗാൻ മാതൃക പിന്തുടർന്ന്, മാലിയൻ സൈന്യം തകരുകയും, വിദേശ കരാറുകാർ പിൻവാങ്ങി ഭരണകൂടം തകരുകയും ചെയ്താവ്‍, സൊമാലി മാതൃക പിന്തുടർന്ന്, ബമാകോ ജിഹാദികളുടെ നിയന്ത്രണത്തിലുള്ള പ്രദേശങ്ങളാൽ ചുറ്റപ്പെട്ട ഒറ്റപ്പെട്ട ഒരു കോട്ടയായി മാറി, മാലി പൂർണമായും തകരുമെന്ന് വിദഗ്ധർ പ്രവചിക്കുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam