
പേറ്റന്‍റുള്ള കൊവിഡ് വാക്സിന്‍റെ സാങ്കേതികവിദ്യ സൗജന്യമായി പങ്കുവയ്ക്കുന്നതിനെതിരെ ബില്‍ ഗേറ്റ്സ്. തദ്ദേശീയമായ തലത്തില്‍ വാക്സിന്‍ നിര്‍മ്മാണം വേഗത്തിലാക്കുന്നതിനായി വാക്സിന്‍റെ വിവരങ്ങള്‍ മറ്റ് രാജ്യങ്ങള്‍ക്ക് നല്‍കുന്നതിനെതിരെയാണ് ബില്‍ ഗേറ്റ്സിന്‍റെ പ്രതികരണം. സ്കൈ ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് ബില്‍ ഗേറ്റ്സിന്‍റെ വിവാദ പ്രസ്താവന. വാക്സിന്‍റെ ഫോര്‍മുലയും നിര്‍മ്മാണ രീതിയും യുഎസിനല്ലാതെ മറ്റാര്‍ക്കും നല്‍കരുതെന്നാണ് ബില്‍ ഗേറ്റ്സിന്‍റെ വാദം.
ലോകത്തില്‍ വാക്സിന്‍ നിര്‍മ്മാണത്തിനുള്ള ഫാക്ടറികള്‍ കുറവാണ്. ആവശ്യത്തിന് വിദഗ്ധരില്ലാതെ സാങ്കേതിക വിദ്യ കൈമാറുന്നത് ഗുണകരമാകില്ലെന്നുമാണ് വാക്സിന്‍ ഫോര്‍മുല കൈമാറ്റത്തിന് ബില്‍ ഗേറ്റ്സ് ഉയര്‍ത്തുന്ന തടസവാദം. ഇന്ത്യയടക്കമുള്ള രാജ്യങ്ങള്‍ക്ക് വാക്സിന്‍ ഫോര്‍മുലയും സാങ്കേതികവിദ്യയും നല്‍കുന്നതിനോടും ബില്ലിന് അനുകൂലമായുള്ള നിലപാടല്ല. ബില്‍ ആന്‍ഡ് മെലിന്‍ഡ ഫൗണ്ടേഷന്‍, ഓക്സ്ഫോര്‍ഡ് സര്‍വ്വകലാശാലയും ആസ്ട്രാ സെനക്കയും ചേര്‍ന്നുള്ള കൊവിഡ് വാക്സിന്‍റെ ഗവേഷണത്തില്‍ സഹകരിച്ചിരുന്നു. ലോകത്തിലെ വാക്സിന്‍ വിതരണം സംബന്ധിച്ച് ഇത് ആദ്യമായല്ല ബില്‍ ഗേറ്റ്സ് ആശയക്കുഴപ്പമുണ്ടാക്കുന്നത്.
കൊവിഡിന് പിന്നാലെ ബില്‍ ഗേറ്റ്സ് വാക്സിന്‍ സംബന്ധിയായി വലിയ ലാഭമുണ്ടാക്കുന്നതായി ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. എല്ലാവരിലേക്കും വാക്സിന്‍ എത്തുകയെന്നതിനേക്കാള്‍ വാക്സിന്‍ ഉപയോഗിച്ചുള്ള ബിസിനസ് സാധ്യതകളാണ് ബില്‍ ഗേറ്റ്സ് തിരയുന്നതെന്നും വിമര്‍ശനം ഉയരുന്നുണ്ട്. വാക്സിന്‍ വിതരണത്തിനുള്ള ലൈസന്‍സ് നല്‍കുന്നതില്‍ നിയന്ത്രണത്തിന് കാരണം ബില്‍ ഗേറ്റ്സിന്‍റെ ഇടപെടലാണെന്നും ആരോപണമുണ്ട്. ആസട്രാസെനക്കയും ഓക്സ്ഫോര്‍ഡ് സര്‍വ്വകലാശാലയും നിര്‍മ്മിച്ച കൊവിഷീല്‍ഡ് ഇന്ത്യയിലും വിതരണം ചെയ്യുന്നുണ്ട്. വലിയ രീതിയില്‍ വാക്സിന്‍ നിര്‍മ്മിക്കാനുള്ള ഇന്ത്യയുടെ ശേഷിയെ ഐക്യരാഷ്ട്ര സെക്രട്ടറി തന്നെ അഭിനന്ദിച്ചിരുന്നു.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam