
ഒട്ടാവ: ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെതിരെ മുൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയെടുത്ത പ്രതിജ്ഞ പാലിക്കുമെന്ന് കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി. രാജ്യത്ത് എവിടെ കാലുകുത്തിയാലും നെതന്യാഹുവിനെ അറസ്റ്റ് ചെയ്യുമെന്ന് കനേഡിയൻ ജനതക്ക് ട്രൂഡോ നൽകിയ വാക്ക് പാലിക്കുമെന്നതിൽ ആർക്കും സംശയം വേണ്ടെന്നും പിൻഗാമി വ്യക്തമാക്കി. രാജ്യാന്തര ക്രിമിനൽ കോടതി (ഐ സി സി) പുറപ്പെടുവിച്ച അറസ്റ്റ് വാറന്റ് കാനഡയിൽ നടപ്പാക്കുമെന്ന പ്രഖ്യാപനത്തിൽ നിന്ന് താൻ പിന്നോട്ട് പോകില്ലെന്നും മാർക്ക് കാർണി വിവരിച്ചു. കാനഡയിലേക്ക് നെതന്യാഹു പ്രവേശിക്കുകയാണെങ്കിൽ അദ്ദേഹത്തെ എന്തായാലും അറസ്റ്റ് ചെയ്യുമെന്നും കാർണി കൂട്ടിച്ചേർത്തു. ബ്ലൂംബെർഗിന് നൽകിയ അഭിമുഖത്തിലാണ് നെതന്യാഹുവിന്‍റെ കാര്യത്തിൽ തന്‍റെയും ട്രൂഡോയുടെയും നിലപാട് ഒന്ന് തന്നെയാണെന്ന് കാർണി വ്യക്തമാക്കിയത്.
ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെതിരായ ഐ സി സി വാറന്റ് കർശനമായി നടപ്പാക്കുമെന്ന മുൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ പ്രതിജ്ഞയെ പിന്തുടരുമോ എന്നായിരുന്നു അഭിമുഖത്തിലെ ചോദ്യം. 'അതെ' എന്നായിരുന്നു കാർണിയുടെ ഉത്തരം. അക്കാര്യത്തിൽ കനേഡിയൻ ജനതക്ക് ഒരു സംശയവും വേണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഗാസയിലെ വംശഹത്യയുമായി ബന്ധപ്പെട്ട കേസുകളിലാണ് നെതന്യാഹുവിനെതിരെ ഐ സി സി വാറന്റ് പുറപ്പെടുവിച്ചിട്ടുള്ളത്. കഴിഞ്ഞ നവംബറിലാണ് ഐ സി സി, നെതന്യാഹുവിനും ഇസ്രയേൽ മുൻ പ്രതിരോധമന്ത്രി യൊയാവ് ഗലാന്റിനുമെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചത്. ഗാസയിലെ സംഘർഷത്തിൽ സ്ത്രീകളെയും കുട്ടികളെയും ഉൾപ്പെടെ കൂട്ടക്കൊല നടത്തുകയും, ജനങ്ങളെ പട്ടിണിക്കിട്ട് കൊല്ലുകയും, ആശുപത്രികൾ തകർക്കുകയും ചെയ്തെന്ന ആരോപണങ്ങളിലായിരുന്നു ഐ സി സി നടപടി. ഈ വാറന്റുകൾ അനുസരിച്ച് 124 രാജ്യങ്ങൾക്ക് നെതന്യാഹുവിനെ അറസ്റ്റ് ചെയ്യാനുള്ള ബാധ്യതയുണ്ട്. കാനഡയടക്കമുള്ള രാജ്യങ്ങൾ ഐ സി സി വാറണ്ട് നടപ്പാക്കുമെന്ന് പരസ്യമായി പ്രഖ്യാപിച്ചിട്ടുമുണ്ട്.
നെതന്യാഹിവിനെ അറസ്റ്റ് ചെയ്യുമെന്ന കാർണിയുടെ പ്രഖ്യാപനം അന്താരാഷ്ട്ര തലത്തിൽ വലിയ ചർച്ചയായി മാറിയിട്ടുണ്ട്. നെതന്യാഹുവിന്റെ സന്ദർശനങ്ങൾക്ക് തടസ്സം സൃഷ്ടിക്കുന്ന ഈ തീരുമാനം, കാനഡയുടെ അന്താരാഷ്ട്ര നിയമപാലനത്തോടുള്ള പ്രതിബദ്ധതയെ ഊന്നിപ്പറയുന്നതാണ്. ഗാസ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ഐ സി സിയുടെ നടപടികൾക്ക് കാനഡ പിന്തുണ നൽകുന്നതിന്റെ ഭാഗമായി ഇത് കാണപ്പെടുന്നു.