
ജോഹനാസ്ബർഗ്: മരിച്ചവരെ പുനർജനിപ്പിക്കുമെന്ന ആവകാശവാദം ഉന്നയിച്ചെത്തിയ പുരോഹിതനെതിരെ വ്യാപക പ്രതിഷേധം. ദക്ഷിണാഫ്രിക്കയിൽനിന്നുള്ള സ്വയം പ്രഖ്യാപിത പുരോഹിതനായ അൽഫ് ലുക്കൗ ആണ് മരിച്ചവരെ ഉയർത്തെഴുന്നേൽപ്പിക്കുമെന്ന അവകാശവാദവുമായി എത്തിയത്. ഇതിനായി ഒരു വ്യാജ ശവസംസ്ക്കാര ചടങ്ങും ലുക്കൗ സംഘടിപ്പിച്ചു.
ദക്ഷിണാഫ്രിക്കയിലെ ജോഹനാസ്ബർഗിലാണ് സംഭവം. ശവപ്പെട്ടിയിൽ കിടക്കുന്ന മരിച്ചയാളോട് 'എഴുന്നേൽക്കു' എന്ന് ലുക്കൗ ഉച്ചത്തിൽ പറയുകയും മരിച്ചയാൾ പതുക്കെ എഴുന്നേൽക്കുകയും ചെയ്യുകയായിരുന്നു. സംഭവത്തിന്റെ വീഡിയോ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് ലുക്കൗവിനെതിരെ പ്രതിഷേധവുമായി പുരോഹിതൻമാരടക്കം രംഗത്തെത്തിയത്.
ശവസംസ്ക്കാര ചടങ്ങും അതിൽ കിടക്കുന്നയാളെ അടക്കം ലുക്കൗ കെട്ടിചമച്ചതാണെന്ന് ആളുകൾ ആരോപിച്ചു. ഇത്തരത്തിലുള്ള അത്ഭുതങ്ങളൊന്നും ഒരിക്കലും നടക്കില്ല. ലുക്കൗയും സഹപ്രവർത്തകരും പണത്തിനായി ജനങ്ങളെ കമ്പിളിപ്പിക്കുകയാണെന്ന് സാംസ്കാരിക സംരക്ഷണ കമ്മീഷൻ (സി ആർ ആർ റൈറ്റ്സ് കമ്മീഷൻ) പറഞ്ഞു.
അതേസമയം ആരോപണങ്ങൾ ശരിവയ്ക്കുന്ന തരത്തിലുള്ള വെളിപ്പെടുത്തലുകളാണ് ശവസംസ്ക്കാര ചടങ്ങ് നടത്തിയ കമ്പനി നടത്തിയത്. ശവപ്പെട്ടിയിൽ കിടക്കുന്നയാളടക്കം ലുക്കൗവിന്റെ നിർദ്ദേശ പ്രകാരം ഒരുക്കിയതാണെന്ന് കമ്പനി അധികൃതർ അറിയിച്ചു. കമ്പനിയുടെ പ്രശസ്തിക്ക് കോട്ടം തട്ടിയെന്നാരോപിച്ച് ലുക്കൗവിനെതിരെ കമ്പനി അധികൃതർ നിയമ നടപടിക്ക് ഒരുങ്ങുകയാണ്.
ലുക്കൗവിന്റെ വ്യാജ ശവസംസ്ക്കാര ചടങ്ങും ഉയർത്തെഴുന്നേൽപ്പും ദക്ഷിണാഫ്രിക്കയിൽ വലിയ ചർച്ചയാവുകയാണിപ്പോൾ. ലുക്കൗവിനെതിരെ ഉയർത്തെഴുന്നേൽപ്പ് സ്റ്റണ്ട് എന്ന് പേരി്ല ക്യാമ്പയിൽ ആരംഭിച്ചിരിക്കുകയാണ് ജനങ്ങൾ. രസകരമായ നിരവധി ട്രോളുകളാണ് ക്യാമ്പയിനെതിരെ പ്രചരിക്കുന്നത്. അതേസമയം സംഭവത്തിൽ പ്രതികരിക്കാൻ ലുക്കൗ തയ്യാറായില്ലെന്ന് അന്തർദേശീയ മാധ്യമമായ ബിബിസി റിപ്പോർട്ട് ചെയ്യുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam