Latest Videos

ചിലെയിലുണ്ടായ കാട്ടുതീക്ക് പിന്നിൽ അട്ടിമറിയെന്ന് കണ്ടെത്തൽ, 2 സർക്കാർ ഉദ്യോഗസ്ഥർ അറസ്റ്റിൽ

By Web TeamFirst Published May 26, 2024, 8:56 AM IST
Highlights

അന്തരീക്ഷ താപനില ഉയർന്ന് നിൽക്കുന്ന സമയത്ത് നിരവധി ഇടങ്ങളിൽ ഒരുപോലെ കാട്ടുതീ പടരുകയായിരുന്നു. വീശിയടിച്ച കാറ്റ് കാട്ടുതീ വലിയ രീതിയിൽ പടരാനും കാരണമായി. വനപ്രദേശങ്ങളിലും കൃഷിയിടങ്ങളിലുമായാണ് ഫെബ്രുവരി മാസത്തിലാണ് കാട്ടുതീ പടർന്ന് പിടിച്ചത്

സാന്റിയാഗോ: ഫെബ്രുവരിയിൽ ചിലെയിലുണ്ടായ കാട്ടുതീക്ക് പിന്നിൽ അട്ടിമറിയെന്ന് കണ്ടെത്തൽ. കാട്ടുതീ പടർന്നതിൽ ഒരു വനംവകുപ്പ് ജീവനക്കാരനും, ഒരു അഗ്നിശമന സേന ഉദ്യോഗസ്ഥനും അറസ്റ്റിൽ. പതിനാറായിരത്തിലധികം പേരെ ബാധിച്ച ദുരന്തത്തിൽ 137 പേരാണ് മരിച്ചത്. നിർണായക തെളിവുകൾ കണ്ടെത്തിയെന്നും, പ്രതികളുടെ ലക്ഷ്യം വ്യക്തമല്ലെന്നും പൊലീസ്. 

ചിലിയിലെ വാൽപറൈസോ മേഖലയിൽ തുടങ്ങിയ കാട്ടുതീ രാജ്യത്ത് ഇതിനോടകം സംഭവിച്ചതിൽ ഏറ്റവും വലിയതായിരുന്നു. ചിലിയുടെ തലസ്ഥാനമായ സാന്റിയാഗോയിൽ നിന്ന് വെറും 122 കിലോമീറ്റർ അകലെയാണ് കാട്ടുതീ പടർന്നത്. അന്തരീക്ഷ താപനില ഉയർന്ന് നിൽക്കുന്ന സമയത്ത് നിരവധി ഇടങ്ങളിൽ ഒരുപോലെ കാട്ടുതീ പടരുകയായിരുന്നു. വീശിയടിച്ച കാറ്റ് കാട്ടുതീ വലിയ രീതിയിൽ പടരാനും കാരണമായി. വനപ്രദേശങ്ങളിലും കൃഷിയിടങ്ങളിലുമായാണ് ഫെബ്രുവരി മാസത്തിലാണ് കാട്ടുതീ പടർന്ന് പിടിച്ചത്. 

16000ത്തോളം പേരിലധികം കാട്ടുതീ മൂലം ബാധിക്കപ്പെട്ടുവെന്നാണ് കണക്കുകൾ. വീടുകളും കൃഷി സ്ഥലങ്ങളും അടക്കം കാട്ടുതീയിൽ ചാരമായി മാറിയിരുന്നു. അറസ്റ്റിലായ ഉദ്യോഗസ്ഥരിലൊരാളുടെ വീട്ടിൽ നിന്ന് കാട്ടുതീ പടരാൻ കാരണമായ വസ്തുക്കൾ കണ്ടെത്തിയിട്ടുണ്ടെന്നാണ് ബിബിസി അടക്കമുള്ള അന്തർദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഉഷ്ണ തരംഗത്തിനിടെയുണ്ടായ ചിലിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ  ദുരന്തങ്ങളിലൊന്നായ കാട്ടുതീ അണയ്‌ക്കാൻ വലിയ ശ്രമമാണ് വേണ്ടി വന്നത്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!