
തായ്പേയി: തായ്വാനു ചുറ്റുമുള്ള സൈനിക അഭ്യാസങ്ങൾ അവസാനിപ്പിച്ച് ചൈന. തായ്‍വാനിൽ പുതിയ പ്രസിഡന്റിനെ അധികാരത്തിലേറിയതിന്റെ മൂന്നാം ദിവസമാണ്, 111 യുദ്ധവിമാനങ്ങളും നിരവധി യുദ്ധ കപ്പലുകളുമായി ചൈന സൈനിക അഭ്യാസം തുടങ്ങിയത്. ചൈന വിരുദ്ധനും ഡെമോക്രാറ്റിക് പ്രോഗ്രസിവ് പാർട്ടി നേതാവുമായ ലായ് ചിംഗ് തേ ആണ് പുതിയ തായ്‍വാൻ പ്രസിഡന്‍റ്. അധികാരമേറ്റ ഉടനെ ചൈനയ്ക്കെതിരെ രൂക്ഷ വിമർശനമാണ് പുതിയ പ്രസിഡന്റ് ഉയർത്തിയത്. എന്നാൽ ആപൽക്കരമായ സാഹചര്യത്തിലേക്കാണ് തായ്‍വാൻ പോകുന്നത് ചൈന തിരിച്ചടിച്ചു. പുതിയ പ്രസിഡന്റ് വിഘടനവാദിയാണെന്നും ചൈന ആരോപിക്കുന്നു. സ്ഥിതിഗതികൾ കൈവിട്ട് പോകുമോ എന്ന ആശങ്കയിലാണ് അന്താരാഷ്ട്ര സമൂഹമുള്ളത്.
തായ്വാനിലെ പുതിയ പ്രസിഡന്റായി വില്യം ലായ് എന്നറിയപ്പെടുന്ന ലായ് ചിംഗ് ടെയെ തെരഞ്ഞെടുത്തത് ജനുവരിയിലാണ്. ബീജിംഗിന് കനത്ത തിരിച്ചടി നൽകിക്കൊണ്ടായിരുന്നു ലായിയുടെ ജയം. കാരണം ചൈനയുടെ സ്വന്തം കുമിൻടാങ് പാർട്ടിയെയാണ് ലായ് ചിംഗ് ടെ പരാജയപ്പെടുത്തിയത്. തിങ്കളാഴ്ചയായിരുന്നു സത്യപ്രതിജ്ഞ. അധികാരം ഏറ്റെടുത്ത ശേഷമുള്ള ആദ്യ പ്രസംഗത്തിൽ തന്നെ ചൈനയുടെ സൈനിക രാഷ്ട്രീയ ഭീഷണികൾ അവസാനിപ്പിക്കണം എന്നും തായ്വാൻ ജനാധിപത്യത്തിലും സ്വാതന്ത്ര്യത്തിലും ഒരു വിട്ടുവീഴ്ച ചെയ്യില്ലെന്നും ലായ് ചിംഗ് ടെ വിശദമാക്കിയിരുന്നു. പ്രസിഡന്റ് തെരഞ്ഞെടുപ്പിന് പിന്നാലെ ദ്വീപിന് സമീപം ചൈനയുടെ സൈനിക അഭ്യാസം പതിവായിരുന്നു.
ഈ സമ്മർദ്ദം മറികടന്നാണ് ലായ് ചിംഗ് ടെ അധികാരം ഏറ്റെടുത്തത്. അധികാരം ഏൽക്കുന്ന ചടങ്ങിൽ യുഎസ്, ജപ്പാൻ, ജർമ്മനി, കാനഡ രാജ്യങ്ങളുടെ പ്രതിനിധികൾ പങ്കെടുത്തിരുന്നു. 12ഓളം രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികളാണ് ചടങ്ങിൽ പങ്കെടുത്തത്. ഇതും നിലവിലെ ചൈനീസ് പ്രകോപനത്തിന് പിന്നിലുണ്ടെന്നാണ് അന്താരാഷ്ട്ര നയതന്ത്ര വിദഗ്ധർ വിശദമാക്കുന്നത്. വിഘടനവാദികളെന്ന് ചൈന നിരീക്ഷിക്കുന്ന നേതാക്കളാണ് നിലവിൽ അധികാരത്തിലേറിയിട്ടുള്ളത്. ജോയിന്റ് സ്വോഡ് 2024 എ എന്ന കോഡിലാണ് നിലവിലെ സൈനിക അഭ്യാസങ്ങൾ നടത്തിയതെന്നാണ് ചൈനീസ് ഔദ്യോഗിക മാധ്യമങ്ങൾ വിശദമാക്കുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam