
ഇസ്ലാമാബാദ്: പാകിസ്ഥാനിലെ ഭരണകൂട സംവിധാനങ്ങൾ പൂർണ്ണമായും തകർന്നുവെന്നും ഇന്ത്യയിലെ 'കോക്രോച്ച് പാർട്ടിയുടെ' മാതൃകയിലുള്ള യുവജന പ്രക്ഷോഭം പാകിസ്ഥാനിൽ ഉണ്ടായാൽ സകലതിനെയും അട്ടിമറിക്കുമെന്നും പാക് ആഭ്യന്തര മന്ത്രി മുഹ്‌സിൻ നഖ്‌വി. ഇന്ത്യയിൽ നീറ്റ് ചോദ്യപേപ്പർ ചോർച്ചയേ തുടർന്ന് പൊട്ടിപ്പുറപ്പെട്ട വിദ്യാർഥി പ്രക്ഷോഭത്തിന്റെ മാതൃകയിൽ പാകിസ്ഥാനിലും വലിയ പ്രതിഷേധത്തിന് സാധ്യതയുണ്ടെന്നാണ് പാക് പ്രധാനമന്ത്രി പറയുന്നത്. പാകിസ്ഥാനിലെ തകർന്ന ഭരണസംവിധാനങ്ങൾ അടിയന്തരമായി പരിഷ്കരിച്ചില്ലെങ്കിൽ വലിയ ജനകീയ പ്രക്ഷോഭത്തിന് രാജ്യം സാക്ഷ്യം വഹിക്കേണ്ടി വരുമെന്ന് യുവാക്കൾക്കിടയിൽ വർദ്ധിച്ചുവരുന്ന രോഷത്തെക്കുറിച്ച് സംസാരിക്കവെ ഇന്ത്യയിലെ കോക്രോച്ച് ജനത പാർട്ടി പ്രക്ഷോഭത്തെ പരാമർശിച്ച് നഖ്‌വി മുന്നറിയിപ്പ് നൽകുന്നുയ
തൊഴിലില്ലായ്മയും സാമ്പത്തിക പ്രതിസന്ധിയും മൂലം നിരാശരായ യുവാക്കൾ ഒന്നിച്ചു അണിനിരന്നാൽ നിലവിലെ ഭരണസംവിധാനങ്ങളെ മൊത്തത്തിൽ കീഴ്മേൽ മറിക്കാൻ അവർക്ക് സാധിക്കുമെന്ന് നഖ്‌വി മുന്നറിയിപ്പ് നൽകി. ഇസ്ലാമാബാദിൽ നടന്ന 'പാകിസ്ഥാൻ ഇക്കണോമിക് സമ്മിറ്റിൽ' സംസാരിക്കവെയാണ് നിലവിലെ ഭരണ സംവിധാനം തകർന്നതായി ആഭ്യന്തര മന്ത്രി തുറന്നുസമ്മതിച്ചത്. "നാം ജീവിക്കുന്ന ഈ സംവിധാനം പൂർണ്ണമായി തകർന്നിരിക്കുകയാണ്. ഈ രീതിയിലൂടെ രാജ്യത്തെ പ്രശ്നങ്ങൾ പരിഹരിക്കാനാവില്ല. ഭരണനിർവ്വഹണ തലത്തിൽ വലിയ അഴിച്ചുപണികൾ നടത്തിയില്ലെങ്കിൽ പത്ത് വർഷം കഴിഞ്ഞാലും നമ്മൾ ഇതേ കാര്യങ്ങൾ തന്നെ ചർച്ച ചെയ്തുകൊണ്ടിരിക്കും." - മൊഹ്സിൻ നഖ്‌വി പറഞ്ഞു. യുവാക്കളെ ആരെങ്കിലും ചെറുതായി കണ്ട് ഒഴിവാക്കാൻ ശ്രമിച്ചാൽ അത് വലിയ തിരിച്ചടിയാകും. അവകാശങ്ങൾ ലഭിക്കാതെ നിരാശരായ യുവാക്കൾ സംഘടിച്ചാൽ അതിനെ തടയാൻ ആർക്കും സാധിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കരസേനാ മേധാവി ജനറൽ അസിം മുനീറിന്റെ ശ്രമങ്ങൾ മാത്രം കൊണ്ട് പാകിസ്ഥാനിൽ ശാശ്വതമായ മാറ്റങ്ങൾ കൊണ്ടുവരാൻ കഴിയില്ലെന്നും നഖ്‌വി മാധ്യമപ്രവർത്തകരോട് പറഞ്ഞു. രാഷ്ട്രീയ നേതാക്കൾ ഒന്നിച്ചിരുന്ന് രാജ്യത്തിന്റെ ഭരണഘടനയിലും ഭരണസംവിധാനങ്ങളിലും ആവശ്യമായ പരിഷ്കാരങ്ങൾ വരുത്തണം. പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് ദിവസവും 12 മുതൽ 14 മണിക്കൂർ വരെ ജോലി ചെയ്യുന്നുണ്ടെങ്കിലും, സ്ഥാപനപരമായ അടിമുടി മാറ്റങ്ങൾ വരാത്തിടത്തോളം ഇത് താത്കാലികമായ പ്രതിസന്ധി പരിഹാരം മാത്രമായി അവശേഷിക്കുമെന്നും നഖ്‌വി വ്യക്തമാക്കി. പാക് അധീന കാശ്മീർ, ബലൂചിസ്ഥാൻ, ഖൈബർ പഖ്തുൻഖ്വ എന്നിവിടങ്ങളിൽ സൈനിക നടപടികൾക്കും പ്രക്ഷോഭങ്ങൾക്കുമിടെയാണ് പാക് ആഭ്യന്തര മന്ത്രിയുടെ നിർണ്ണായകമായ ഈ പ്രസ്താവനയെന്നത് ശ്രദ്ധേയമാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam