'കൊറോണവൈറസ് മനുഷ്യ സൃഷ്ടിയല്ല'; ആരോപണങ്ങള്‍ തള്ളി വുഹാന്‍ വൈറോളജി ലാബ് തലവന്‍

By Web TeamFirst Published Apr 19, 2020, 3:50 PM IST
Highlights

കൊറോണവൈറസ് വ്യാപിച്ചത് ചൈന അറിഞ്ഞുകൊണ്ടാണെങ്കില്‍ തക്കതായ തിരിച്ചടി നേരിടേണ്ടി വരുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് മുന്നറിയിപ്പ് നല്‍രിയിരുന്നു.
 

ബീജിംഗ്: കൊറോണവൈറസ് മനുഷ്യസൃഷ്ടിയാണെന്ന വാദം തള്ളി ചൈന രംഗത്ത്. അമേരിക്കയുടെയും ചില ശാസ്ത്രജ്ഞരുടെയും വാദം തള്ളി വുഹാന്‍ വൈറോളജി ലാബ് തലവന്‍ യുവാന്‍ ഷിംസിങാണ് രംഗത്തെത്തിയത്. 

'എന്ത് തരത്തിലുള്ള പരീക്ഷണങ്ങളാണ് വുഹാന്‍ വൈറോളജി ലാബില്‍ നടക്കുന്നതെന്ന് ഞങ്ങള്‍ക്കറിയാം. വൈറസുകളെയും സാംപിളുകളെയും സൂക്ഷ്മമായിട്ടാണ് കൈകാര്യം ചെയ്യുന്നത്. ഇക്കാര്യങ്ങള്‍ക്കെല്ലാം കര്‍ശന മാര്‍ഗനിര്‍ദേശമുണ്ട്. ലാബില്‍ നിന്ന് വൈറസ് പുറത്തെത്താന്‍ യാതൊരു സാധ്യതയുമില്ല'-അദ്ദേഹം സിജിടിഎന്‍ ടിവി ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. 

സഹായിക്കാന്‍ കഴിയില്ലെങ്കിലും സഹകരിക്കാമെന്ന് യുഎസിനെ ഉദ്ദേശിച്ച് അദ്ദേഹം പറഞ്ഞു. യാതൊരു തെളിവോ അറിവോ ഇല്ലാതെ അഭ്യൂഹങ്ങള്‍ സൃഷ്ടിക്കുകയാണ്. വൈറസിനെ മനുഷ്യന് സൃഷ്ടിക്കാനാകില്ല. കൊറോണവൈറസ് മനുഷ്യസൃഷ്ടിയാണെന്നതിന് ആരോപിക്കുന്നവര്‍ തെളിവ് നല്‍കുന്നില്ല. ചില ശാസ്ത്രജ്ഞരും വൈറസ് മനുഷ്യ സൃഷ്ടിയാണെന്ന് വിശ്വസിക്കുന്നു. എന്നാല്‍, മനുഷ്യന് വൈറസിനെ സൃഷ്ടിക്കാനാവില്ല. മഹാമാരിക്കെതിരെ പോരാടുന്നവരെ ആശയക്കുഴപ്പത്തിലാക്കാനാണ് ഇത്തരം ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.  

കൊറോണവൈറസ് വ്യാപിച്ചത് ചൈന അറിഞ്ഞുകൊണ്ടാണെങ്കില്‍ തക്കതായ തിരിച്ചടി നേരിടേണ്ടി വരുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് മുന്നറിയിപ്പ് നല്‍രിയിരുന്നു. ഫ്രഞ്ച് വൈറോളജിസ്റ്റും നൊബേല്‍ ജേതാവുമായ ലുക് മൊണ്ടേനിയര്‍ രംഗത്തെത്തിയിരുന്നു. എയ്ഡ്‌സിനെതിരെയുള്ള വാക്‌സിന്‍ നിര്‍മ്മാണ ശ്രമത്തിനിടക്ക് ചൈനീസ് ലബോറട്ടറിയില്‍ നിന്നാണ് കൊറോണവൈറസ് പുറത്തായതെന്നും അദ്ദേഹം പറഞ്ഞു. ഫ്രഞ്ച് വാര്‍ത്താ ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായം.

എച്ച്‌ഐവി, മലേറിയ വൈറസുകളുടെ ജനിതകം കൊറോണവൈറസില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് സംശയിക്കുന്നു. അങ്ങനെയെങ്കില്‍ ഇത് പ്രകൃത്യാ ഉണ്ടാകാനുള്ള സാധ്യത കുറവാണെന്നും കൊവിഡ് 19 വ്യാവസായിക അപകടമാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. എന്നാല്‍, ഇദ്ദേഹത്തിന്റെ വാദത്തിനെതിരെ ഒരുവിഭാഗം ശാസ്ത്രജ്ഞര്‍ രംഗത്തെത്തിയിരുന്നു.
 

click me!